അഡ്മിനിസ്ട്രേറ്റീവ് കൗൺസിൽ രൂപീകരിച്ചു

കോട്ടയം: മലങ്കര മെത്രാപ്പോലീത്തായുടെ അഭാവത്തിൽ  സഭയുടെ ഭരണനിർവ്വഹണത്തിന്  മലങ്കര ഓർത്തഡോക്സ് സഭാ ഭരണഘടന പ്രകാരം  അഡ്മിനിസ്ട്രേറ്റീവ് കൗൺസിൽ രൂപീകരിച്ചു.  ഓർത്തഡോക്സ്‌ സഭാ മാനേജിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സീനിയർ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ക്ലീമ്മീസ് അധ്യക്ഷനായും അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ സെക്രട്ടറിയായും പ്രവർത്തിക്കും. യൂഹാനോൻ മാർ മിലിത്തോസ്, ഡോ. മാത്യൂസ് മാർ സേവേറിയോസ്, ഡോ. യാക്കോബ് മാർ ഐറേനിയോസ്, ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് , വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ ജോൺ എന്നിവരാണ് മറ്റു കൗൺസിൽ അംഗങ്ങൾ.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെയും പരുമല സെമിനാരി മുൻ മാനേജർ ഔഗേൻ റമ്പാന്റെയും വിയോഗത്തിൽ മാനേജിംഗ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.  വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം ചേർന്നത്. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും  പങ്കെടുത്തു.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ  കാതോലിക്കാ ബാവായുടെ 30-ാം അടിയന്തിരം ഓഗസ്റ്റ് 10 ന്  എല്ലാ ഭദ്രാസന കേന്ദ്രങ്ങളിലും വിശേഷാൽ കുന്നംകുളം ഭദ്രാസന കേന്ദ്രത്തിലും നടക്കും. 40-ാം അടിയന്തിരം സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ഓഗസ്റ്റ് 20ന് കോവിഡ് പ്രാേട്ടോക്കോൾ പാലിച്ചു കൊണ്ട് നടത്തപ്പെടും. സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും പങ്കെടുക്കുമെന്ന് അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ അറിയിച്ചു.
Exit mobile version