ഓര്‍ത്തഡോക്‌സ് സഭ പ്രതിഷേധിച്ചു

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കൊച്ചി ഭദ്രാസനത്തില്‍പെട്ട മുളന്തുരുത്തി മര്‍ത്തോമ്മന്‍ പളളിക്ക് സമീപമുളള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കാതോലിക്കേറ്റ് സെന്ററിന്റെ പേര് എഴുതിയിരിക്കുന്ന ബോര്‍ഡ് പെയിന്റ് ഒഴിച്ച് വികൃതമാക്കിയതില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് മെത്രാപ്പോലീത്താ.  രണ്ടാം തവണയാണ് ഓര്‍ത്തഡോക്‌സ് സെന്ററില്‍ സാമൂഹ്യ വിരുദ്ധര്‍ നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

മര്‍ത്തോമ്മന്‍ പളളി 1934-ലെ ഭരണഘടനയ്ക്ക് വിധേയമായി  ഭരിക്കപ്പെടണമെന്ന കോടതി വിധിയെ തുടര്‍ന്ന് അത് നടപ്പാക്കിയത് മുതല്‍ പാത്രിയര്‍ക്കീസ് വിഭാഗം മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് എതിരെ നടത്തുന്ന സമരപരിപാടികളുടെ ഭാഗമാണ് ഈ അക്രമ പരമ്പരയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

നേരത്തെ മര്‍ത്തോമ്മന്‍ പളളിയുടെ ബോര്‍ഡും സമാനമായ രീതിയില്‍ വികൃതമാക്കുകയും പളളിയുടെ കൊടിമരത്തിലെ സഭാ പതാകയും കയറും നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് എതിരെയെല്ലാം പോലീസില്‍ പരാതി നല്‍കിയിട്ടുളളതാണ്. എന്നാല്‍ നാളിതുവരെ പോലീസ് യാതൊരു നടപടികളും സ്വീകരിച്ചതായി അറിവില്ല. പോലീസിന്റെ അനാസ്ഥയാണ് തുടര്‍ച്ചയായ അക്രമങ്ങളുടെ കാരണം. കുറ്റക്കാര സംരക്ഷിക്കുന്ന നയമാണ് പോലീസിനെന്ന് മാര്‍ ദീയസ്‌കോറസ് പറഞ്ഞു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സ്ഥാപനങ്ങള്‍ക്കും പളളികള്‍ക്കും നേരെയുളള അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് കേരളാ ഹൈകോടതി ഉത്തരവിട്ടുട്ടുളളതാണ്. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Exit mobile version