പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് 2021 ഫെബ്രുവരി 22,23, ഏപ്രില്‍ 20,21 യോഗ നിശ്ചയങ്ങള്‍

കോട്ടയം: കോവിഡ് രോഗബാധ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സഭയുടെ സ്ഥാപനങ്ങളും അതിലെ പ്രവര്‍ത്തകരും ആരാധനാലയങ്ങളും രോഗ വ്യാപനം തടയുന്നതിനുളള സമ്പൂര്‍ണ്ണ കരുതല്‍ നടപടി സ്വീകരിക്കേണ്ടതാണ് എന്ന് പരിശുദ്ധ സുന്നഹദോസ് ആഹ്വാനം ചെയ്തു. കോവിഡുമായി ബന്ധപ്പെട്ട് ദുരിതമനുഭവിക്കുന്ന എല്ലാവര്‍ക്കും വേണ്ടി സുന്നഹദോസ് പ്രത്യേകം പ്രാര്‍ത്ഥന നടത്തി.

നിര്‍മ്മിത ബുദ്ധിയുടെ (artificial intelligence) നല്ല വശങ്ങള്‍ പൊതുസമൂഹമത്തിന് പ്രയോജനകരമാക്കി മാറ്റുന്നതിനുളള നടപടികള്‍ നിര്‍ണ്ണയിക്കുന്നതിനും അതോടൊപ്പം അതിന്റെ ദോഷവശങ്ങളെക്കുറിച്ച് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും പദ്ധതികള്‍ ആവിഷ്‌കരിച്ചു.

പരിശുദ്ധ സഭയിലെ വിവിധ ആദ്ധ്യാത്മിഷക പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുളള നടപടിക്രമങ്ങള്‍ അംഗീകരിച്ചു. കോട്ടയം വൈദിക സെമിനാരിയോടനുബന്ധിച്ച് സംസ്്കൃതം, സുറിയാനി, ഗ്രീക്ക്, മുതലായ പുരാതന ഭാഷകളും ജര്‍മ്മന്‍, ഫ്രഞ്ച്, ഇംഗീഷ് തുടങ്ങിയ ആധുനിക ഭാഷകളും പഠിപ്പിക്കുന്നതിനു വേണ്ടി ഒരു ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് തീരുമാനമായി.

പരുമല സെമിനാരി, പരുമല ആശുപത്രി, കോട്ടയം പഴയ സെമിനാരി, നാഗപൂര്‍ സെമിനാരി, എക്യുമെനിക്കല്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ടുമെന്റ് തുടങ്ങി വിവിധ സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും റിപ്പോര്‍ട്ടുകളും ബി-ഷെഡ്യൂളില്‍ പ്പെട്ട സ്ഥാപനങ്ങളുടെ ബജറ്റും അംഗീകരിച്ചു.

പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി ഒരാളെ തെരഞ്ഞെടുക്കണമെന്നു പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി സുന്നഹദോസിനെ അറിയിച്ചതിനെ തുടര്‍ന്ന് അതിനു വേണ്ടിയുളള ഉചിതമായ നടപടിക്രമങ്ങള്‍ നടത്തുന്നതിന് പരിശുദ്ധ ബാവാ തിരുമേനിയോട് സുന്നഹദോസ് ശുപാര്‍ശ ചെയ്തു.

സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് മെത്രാപ്പോലീത്ത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പരിശുദ്ധ ബാവാ തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സുന്നഹദോസ് യോഗങ്ങളില്‍ സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും സംബന്ധിക്കുകയുണ്ടായി.

Exit mobile version