രാഹുല്‍ ഈശ്വറിന്റെ പ്രതികരണം സഭാ തര്‍ക്കത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ – ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്

കോട്ടയം: രാഹുല്‍ ഈശ്വര്‍ സഭാ തര്‍ക്കത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത് വ്യക്തമായ ധാരണയില്ലാതെയെന്ന് മലങ്കര ഓര്‍ത്തഡോക്്‌സ് സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ. ഏതൊരു പൗരനും തങ്ങള്‍ക്ക് ഇഷ്്ടമുളള മതത്തില്‍ വിശ്വസിക്കാന്‍ ഇന്ത്യന്‍ ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. ഓര്‍ത്തഡോക്‌സ് സഭ ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്തിട്ടില്ല. മലങ്കര സഭയിലെ പളളികളും സ്ഥാപനങ്ങളും എങ്ങനെ ഭരിക്കപ്പെടണമെന്നതാണ് സഭാ തര്‍ക്കത്തിന്റെ അടിസ്ഥാനം. അത് 1934-ലെ ഭരണഘടന പ്രകാരം ആയിരിക്കണമെന്ന് രാജ്യത്തെ കോടതികള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുളളതാണ്.

സഭാ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു വിഭാഗം നീതിന്യായ കോടതികള്‍ക്കെതിരെ നടത്തുന്ന സമരനാടകങ്ങളില്‍ പങ്കെടുക്കുന്നതും അവര്‍ നല്‍കുന്ന വിവരങ്ങള്‍ മാത്രം കേട്ട് പ്രതികരിക്കുന്നതും രാഹുല്‍ ഈശ്വറിനെ പോലുളള വ്യക്തികള്‍ക്ക് ഭൂഷണമല്ല. ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് സംഘടിപ്പിച്ച ‘വനിതാമതിലില്‍’ പങ്കാളിയായ പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ സമരപരിപാടിയില്‍ ശബരിമല വിശ്വാസ സംരക്ഷണ സമരത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച രാഹുല്‍ ഈശ്വര്‍ പങ്കെടുത്തത് ആത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version