ആദ്ധ്യാത്മികതയിലെ കാര്‍ക്കശ്യഭാവം – ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലിത്താ

കോട്ടയം പഴയ സെമിനാരിയുടെ പടിവാതിക്കല്‍ വച്ചാണ് ആദ്യമായി ഞാനദ്ദേഹത്തെ കാണുന്നത്. 1987 ആഗസ്റ്റ് മാസത്തിലെ ഒരു സായാഹ്നമാണ്. എന്റെ സുഹൃത്തും അയല്‍വാസിയും ഇടവകാംഗവുമായ തോമസ് ജോര്‍ജിനും (ഫാ. ഡോ. തോമസ് ജോര്‍ജ്, ടൊറോന്റ്റോ, കാനഡ) എനിക്കും ഒരുമിച്ചാണ് വൈദിക സെമിനാരിയില്‍ ബി.ഡി.പഠനത്തിന് പ്രവേശനം ലഭിച്ചത്. ചുങ്കത്തറയില്‍ നിന്നും കോട്ടയത്തെത്തിയപ്പോള്‍ മണി മൂന്നരകഴിഞ്ഞിരുന്നു. ചുങ്കം-പരിപ്പ് ബസ്സുപിടിച്ച് ചുങ്കത്തിറങ്ങി സെമിനാരിയിലേക്കു നടന്നു; പ്രതീക്ഷകളുടെ ചുവടുവയ്പ്പുകള്‍! ഭയപ്പാടോടായിരുന്നുവെങ്കിലും!

കാര്‍ പോര്‍ച്ചില്‍ ആരെയൊ പ്രതീക്ഷിച്ചു നില്‍ക്കുന്ന മാതിരി ഇടതൂര്‍ന്ന കറുത്ത നീണ്ടതാടിയുള്ള, തീവ്രമായഗൗരവ ഭാവത്തില്‍ ഒരച്ചന്‍ നില്‍ക്കുന്നു; ‘ഏതു ഭദ്രാസനമാ’? ചോദ്യം കുറെ കൂടിഭയപ്പെടുത്തി; സൗമ്യമെങ്കിലും മൃദുവല്ലാത്ത ഗൗരവസ്വരം! ഉള്ളിലൊരു തീയാളി. സത്യം പറഞ്ഞാല്‍ ഇന്നും അഭിവന്ദ്യ സേവേറിയോസ് തിരുമേനിയെ കാണുമ്പോള്‍ ഒരുനിമിഷം ഞാന്‍ ഒന്നാം വര്‍ഷത്തിന്റെ ഒന്നാംദിനത്തിലെ സാബു കുറിയാക്കോസായി അറിയാതെമാറാറുണ്ട്.
സുറിയാനിയായിരുന്നു വാര്‍ഡന്‍ അച്ചന്‍ ഒന്നാം വര്‍ഷംഞങ്ങളെ പഠിപ്പിച്ചത്; രണ്ടും മൂന്നും വര്‍ഷങ്ങളില്‍ തിയോളജിയുടെ ആമുഖവും ക്രിസ്തു വിഞ്ജാനീയവും പഠിപ്പിച്ചു. ക്ലാസ്സ് മുറിയില്‍ നിന്നു പഠിച്ചതിനേക്കാള്‍ പ്രയോജനകരമായത് അണുവിട തെറ്റാത്ത, അല്ലെങ്കില്‍ തെറ്റിക്കാന്‍ അനുവദിക്കാത്ത, അച്ചടക്കത്തിലൂന്നിയ നാലുവര്‍ഷത്തെ അദ്ദേഹത്തിന്റെ കീഴിലുള്ള പരിശീലനമായിരുന്നു.

ആദ്ധ്യാത്മികതയുടെ നിദര്‍ശനം പ്രകടനപരമായ അനുഷ്ഠാനമാണോ എന്നുചോദിച്ചാല്‍, ‘അതെ’ എന്നുതീര്‍ത്തു പറയുവാന്‍ കഴിയില്ല; എന്നാല്‍ അതു തീര്‍ത്തും നിരാകരിക്കുവാനും കഴിയില്ല. മെര്‍ചെ ഏലിയാഡെ (Mircea Eliade) എന്ന പ്രതിഭാസവിജ്ഞാനീയ (phenomenology) പണ്ഡിതന്‍ ‘വെളിവാകുന്നതും’ (maniftseing) ‘സത്താപരവും’ (essential) എന്നിങ്ങനെ പ്രതിഭാസങ്ങളെ വിശകലനത്തിനു വിധേയമാക്കുന്നുണ്ട്. പ്രത്യക്ഷമാകുന്നതിന്റെ സത്തയെ തിരിച്ചറി യുമ്പോഴാണ് പ്രതിഭാസം അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. ആദ്ധ്യാത്മിക അനുഷ്ഠാനങ്ങള്‍ക്കു തിരുമേനി ഊന്നല്‍ നല്‍കുന്നത് അനുഷ്ഠാനങ്ങള്‍ക്ക് പിറകിലുള്ള സത്താപരമായ പ്രാധാന്യം മനസ്സിലാക്കിയതുകൊണ്ടാണ്. ചിട്ടയാര്‍ന്ന പ്രാര്‍ത്ഥനയും നോമ്പുവൃതാനുഷ്ഠാനങ്ങളുടെ പ്രസക്തിയും കയ്പാര്‍ന്ന ജീവിതസരണിയിലുടെയുള്ള സഞ്ചാരത്താല്‍ അദ്ദേഹം നല്ലതുപോലെ തിരിച്ചറിഞ്ഞു. ഇന്ദ്രിയ ശുദ്ധിയിലൂടെ ലഭിച്ച ബോധം ജ്ഞാനത്തിന്റെ ഉറവിടമായി മാറി. മത്തായി അച്ചനില്‍ തുടങ്ങി സേവേറിയോസ് തിരുമേനിയിലൂടെ ഒഴുകിയ ആത്മീയ നദി ദൈവികതയുടെ ഉള്‍ക്കടലില്‍ ലയിച്ചു ചേരുന്നതിനു മുമ്പുള്ള രൂപ-ഭാവമാറ്റമാണ് പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍. ആധുനിക മലങ്കര സഭയുടെ ഭാഗ്യവിധാതാവാന്‍ ദൈവത്താല്‍ നിയോഗിതനായ ശ്രേഷ്ഠ മഹാപുരോഹിതന്‍.


ഈ പിതാവിനെ കുറിച്ചുള്ള പൊതുവായ ഒരുവിമര്‍ശനം അദ്ദേഹം കര്‍ക്കശ നിലപാടുകളുടെ വക്താവാണെന്നതാണ്. നിലപാടുകള്‍ കണിശമുള്ളതാവാം ചാഞ്ചല്ല്യമുള്ളതാവാം; സമൂഹത്തിന്റെ കെട്ടുറപ്പിനു പലപ്പോഴും കര്‍ക്കശ നിലപാടുകള്‍ ആവശ്യമുണ്ടെന്നുള്ളതാണ് സാമൂഹ്യ ചരിത്രം.ശക്തമായ താത്വിക അടിത്തറ നിലനില്‍പ്പിന്റെ ആവശ്യമാണ്. ഈ പിതാവില്‍ നിലപാടുകളുടെ കാര്‍ക്കശ്യം കാണുമ്പോഴും ദൈവസ്നേഹത്തിന്റെ തിളക്കവും മനുഷ്യത്വത്തിന്റെ നീര്‍ക്കണങ്ങളും ഒരുപാടു കാണുവാന്‍ കഴിയും. ഏറെ ത്യാഗം സഹിച്ച് അദ്ദേഹം നടത്തിവരുന്ന അനേക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഈ സംതുലിതാവസ്ഥ എടുത്തു കാട്ടുന്നു. അതിനദ്ദേഹം ഏല്‍ക്കേണ്ടിവരുന്ന വിമര്‍ശന കുരമ്പുകളും നിന്ദാപരിഹാസങ്ങളും എത്രയോ ഭയങ്കരമാണ്. പക്ഷേ ‘പഴി ദുഷി നിന്ദ ഞെരുക്കങ്ങളില്‍ സുഗന്ധമായ്’ സര്‍വ്വശക്തന്‍ അദ്ദേഹത്തെ രൂപാന്തരപ്പെടുത്തി. ദൈവദത്തമായനിയോഗം!

വെല്ലുവിളികള്‍ ഏറെയുണ്ട് ഈ പിതാവിനു മുന്നില്‍. മലങ്കരയുടെ മഹത്തായ ശ്ലൈഹിക പൈതൃകം കാത്തുസൂക്ഷിച്ചുകൊണ്ട്, നസ്രാണിസമൂഹത്തിന്റെ പൊതു സംസ്‌കാരം പങ്കുവെച്ചു കൊണ്ട് മലങ്കര സഭയുടെ പൂര്‍ണ്ണ സ്വാതന്ത്ര്യവും സ്വയം ശീര്‍ഷകത്വവും നിലനിര്‍ത്തി കൊണ്ടും സഭയില്‍ അങ്ങോളമിങ്ങോളം സ്വീകാര്യമായ ഒരു സമാധാന ഫോര്‍മുല കണ്ടുപിടിക്കുക എന്നതു തന്നെ ഏറ്റവും വലിയ വെല്ലുവിളി! കോവിഡാനന്തര സഭാശുശ്രൂഷയുടെ രീതിശാസ്ത്രം കരുപ്പിടിപ്പിക്കുക, മറ്റൊരു പ്രധാന വെല്ലുവിളി! ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന മലങ്കര സഭാമക്കളുടെ കാലോചിതമായ ആവശ്യങ്ങളെ ഫലപ്രദമായി സംബോധനചെയ്യുക; ക്രൈസ്തവ സഭകളുടെ ഒത്തുകൂടല്‍ അര്‍ത്ഥപൂര്‍ണ്ണവും കാര്യക്ഷമവും ആക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുക; അനിയന്ത്രിതമായിക്കൊണ്ടിരിക്കുന്ന സഭയിലെ രാഷ്ട്രീയവല്‍ക്കരണത്തെ ഫലപ്രദമായി നേരിടുക; ഇങ്ങനെ എത്രയെത്ര വെല്ലുവിളികള്‍!

മഹത്തായ പിതൃപരമ്പരയുടെ പ്രാര്‍ത്ഥനാ ശൈലിയിലൂന്നിയ, ആത്മിക നീഷ്ഠകളുടെ തീവ്രതകൈവിടാതെ ആര്‍ദ്രതയും മനസ്സലിവും സമന്വയി പ്പിച്ച് പൗരോഹിത്യ വൃന്ദത്തിന്റെയും വിശ്വാസ സമൂഹത്തിന്റെയും പിന്‍ബലത്തോടെ മലങ്കര സഭയുടെ വെല്ലുവിളികളെ നേരിടുവാന്‍ പരിശുദ്ധ മാത്യൂസ് തൃതിയന്‍ ബാവായെ സര്‍വ്വ ശക്തന്‍ ഒരുക്കിയെടുക്കട്ടെ!

Exit mobile version