പൗരോഹിത്യ ശുശ്രൂഷയില്‍ ദൈവം നടത്തിയ നാല്‍പ്പത്തിനാല് വര്‍ഷങ്ങള്‍ – പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ

ഇന്നേക്ക് നാല്പത്തിനാല് വര്‍ഷം മുമ്പ് കോരിച്ചൊരിയുന്ന മഴയുള്ള ഒരു ദിവസം പൗരോഹിത്യത്തിന്റെ വലിയ ഉത്തരവാദിത്തം ദൈവം എന്നെ ഭരമേല്പിച്ചു. ആ പട്ടംകൊട ശുശ്രൂഷയിൽ മുഖ്യ കാർമ്മികനായിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് പ്രഥമൻ ബാവായുടെ മുമ്പിൽ മദ്ബഹായിൽ മുട്ടുകുത്തി തലകുനിച്ച് നിലക്കുന്ന സന്ദർഭമാണ് എൻ്റെ മനസ്സിൽ ഓടിയെത്തുന്നത്. ഇത് 1978 ജൂണ്‍ 30ന് എൻ്റെ ഇടവകപള്ളിയായ വാഴൂര്‍ സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ വെച്ച് ആയിരുന്നു. അതുകൊണ്ട് ഈ ദിവസം എന്നെ ഇന്നലെകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.

സെമിനാരി വിദ്യാഭ്യാസ കാലത്ത് ശെമ്മാശ്ശനായി പ്രവർത്തിക്കുമ്പോൾ വൈദിക പദവിയിൽ എത്തി വി.കുർബ്ബാന ചൊല്ലുന്നതിനുള്ള ദൈവീക അനുഗ്രഹത്തിൻ്റെ കാലഘട്ടത്തെക്കുറിച്ച് സ്വപ്നം കണ്ടിരുന്നു .ഈ ദിവസമാണ് ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത്. അന്ന് ഈ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികൻ പരിശുദ്ധ സഭയുടെ പ്രധാന മേലദ്ധ്യക്ഷനായിരുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവ ആയിരുന്നു എന്നത് എന്നത്തെയും വലിയ അഭിമാനവും ചാരിതാര്‍ഥ്യവുമാണ്. എൻ്റെ മാതാവും സഹോദരങ്ങളും ആ നിമിഷത്തിന് സാക്ഷികളായിരുന്നു. എൻ്റെ പിതാവ് നിത്യതയിലിരുന്ന് ശുശ്രൂഷയിൽ സംബന്ധിച്ചു.

അന്നേ ദിവസം തൊട്ട് ഇന്നേവരെ ദൈവത്തോട് അടുത്തു നിൽകാനാണ് ശ്രമിച്ചിട്ടുള്ളത്. ദൈവം പറയുന്നത് കേള്‍ക്കാനും അനുസരിക്കാനും എപ്പോഴും ശ്രദ്ധ വച്ചിരുന്നു. വിശുദ്ധ മദ്ബഹാ ദൈവസാനിദ്ധ്യത്തിൻ്റെ നിറവാണ്. ഓരോ മനുഷ്യനും ദൈവത്തിൻ്റെ വിശുദ്ധ ആലയമാണെന്നത് പരിശുദ്ധ പൗലോസ് ശ്ലീഹാ നമ്മെ എന്നും ഓർമ്മിപ്പിക്കുന്നു. അങ്ങനെ ആ ദൈവമന്ദിരമായ എനിക്ക് പുതിയൊരനുഭവമായി പൗരോഹിത്യം പരിണമിച്ചു. മനസുകള്‍ക്ക് മുമ്പാകെയുള്ള അര്‍പ്പിക്കലുകള്‍ ദൈവത്തിങ്കല്‍ തന്നെയുള്ള സമര്‍പ്പണമായാണ് അനുഭവപ്പെടാറുള്ളത്. വേദനിക്കുന്നവര്‍ക്ക് സാന്ത്വനമാകുന്നതിനുള്ള എളിയ പ്രവൃത്തികള്‍ പരിശുദ്ധ ബലിപീഠത്തിൻ്റെ മുമ്പിലെ ദൈവശുശ്രൂഷയായി കാണുന്നയാളാണ് ഞാന്‍. സങ്കടപ്പെടുന്ന ഒരാള്‍ ആശ്വസിപ്പിക്കപ്പെടുമ്പോള്‍ ദൈവം പുഞ്ചിരിക്കുന്നു. പള്ളിക്കുള്ളില്‍ എന്നപോലെ പുറത്തേക്കും ഒരു പുരോഹിതന്റെ പ്രാര്‍ഥനകളും സമര്‍പ്പണങ്ങളും നീളുമ്പോഴാണ് വൈദികവൃത്തി അതിന്റെ നിയോഗത്തിലെത്തുക എന്നതാണ് നാല്പത്തിനാലുവര്‍ഷമായി ഓരോ ജൂണ്‍ 30ാം തീയതിയും പറഞ്ഞുതരാറുള്ളത്. വിവിധ സന്നദ്ധപ്രവൃത്തികളിലൂടെ എന്നാലാവുന്നത് ചെയ്യുന്നു. ഇനിയും ചെയ്യണമെന്നാണ് ആഗ്രഹം. ദൈവം അതിന് അനുഗ്രഹിക്കുമായിരിക്കും.

ഈ ദിവസം എല്ലാവര്‍ഷത്തെയുമെന്നപോലെ ഞാന്‍ മുന്‍പിതാക്കന്മാരെ ഓര്‍മിക്കുന്നു. അവരായിരുന്നു എന്റെ പ്രകാശഗോപുരങ്ങള്‍. ആ വെളിച്ചം ഇനിയും എനിക്ക് വഴികാട്ടുമാറാകട്ടെ. സെമിനാരിയില്‍ പഠിപ്പിച്ച ഗുരുശ്രേഷ്ഠരായ വൈദികര്‍ക്കും കൂപ്പുകൈ. നിങ്ങള്‍ എല്ലാവരും ഓരോ പാഠപുസ്തകമായിരുന്നു. വേദപുസ്തകങ്ങള്‍ക്കൊപ്പം ഞാന്‍ നിങ്ങളില്‍ നിന്നും ഒരുപാട് പഠിച്ചു. ആ പാഠങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഇപ്പോഴും ശ്രമിക്കുന്നു. ഞാന്‍ പഠിച്ചവ എനിക്ക് മുന്നിലെത്തിയ പിന്‍തലമുറയിലെ വൈദികവിദ്യാര്‍ഥികള്‍ക്ക് പകരാനും ശ്രമിച്ചിട്ടുണ്ട്. ശിഷ്യപരമ്പരകള്‍ക്കും നമസ്‌കാരം. മാതാപിതാക്കള്‍ എന്നെ എന്റേതായ വഴിയേ സഞ്ചരിക്കാന്‍ അനുവദിച്ചു. ജന്മം കൊണ്ട് തീരാത്ത കടപ്പാടാണ് അത്. അവരും എനിക്ക് ദൈവം തന്നെയാണ് എന്നും.

എന്റെസഹോദരങ്ങള്‍,ബന്ധുമിത്രാദികള്‍,സുഹൃത്തുക്കള്‍,അഭ്യുദയാകാംക്ഷികള്‍,സന്നദ്ധപ്രവര്‍ത്തനങ്ങളോട് സഹകരിക്കുന്നവര്‍ തുടങ്ങി ഈ നാളുവരെ എന്നോട് നല്ലമനസോടെ ഇടപഴകിയ എല്ലാവര്‍ക്കും ഈ ദിവസത്തില്‍ നന്ദി പറയുന്നു. എനിക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന മലങ്കരസഭയിലെ വിശ്വാസികളെയും സഭയിലെ എല്ലാ പുരോഹിതന്മാരെയും വണങ്ങുന്നു. ജാതിമതഭേദമെന്യേ എന്നോട് സ്‌നേഹം കാട്ടുന്ന എല്ലാ നല്ലമനുഷ്യര്‍ക്കും നന്ദി. നിങ്ങളുടെ പ്രാര്‍ഥനകളും അനുഗ്രഹവും ഇനിയും എന്നെ നേര്‍വഴിക്ക് തന്നെ നടത്തട്ടെ…

നാലുപതിറ്റാണ്ടുകള്‍ക്ക് മുമ്പൊരു ജൂണ്‍ 30ന് ഞാന്‍ അണിഞ്ഞിരുന്ന വസ്ത്രത്തിന് വെളുപ്പ് നിറമായിരുന്നു. പിന്നീട് കറുത്ത കുപ്പായവും ചുവന്ന കുപ്പായവും ദൈവം മാറി മാറി അണിയിച്ചു, വലിയ ഉത്തരവാദിത്തങ്ങളും….പക്ഷേ അതൊരു പ്രതീകമായി ഞാന്‍ കാണുന്നു. ഇരവുപകലുകളെന്നപോലെ ഈ ഭൂമിയില്‍ എന്തും മാറിമാറിവരുന്നു എന്നതിന്റെ അടയാളം. ഓരോനിമിഷവും നാം പുതുക്കപ്പെടുന്നു,പുതിയൊരാളാകുന്നു. ഓരോ അസ്തമയവും പുതിയ പ്രഭാതത്തിനുള്ള തിരിനാളം തെളിക്കുന്നു. ഓരോ മാറ്റവും നമ്മെ നന്മയിലേക്ക് കൂടുതല്‍ അടുപ്പിക്കട്ടെ…എല്ലാ മാറ്റവും നല്ലതിനുവേണ്ടിയാണ് എന്ന് വിശ്വസിക്കുമ്പോഴാണ് നല്ല മനുഷ്യര്‍ സൃഷ്ടിക്കപ്പെടുന്നത്. ഈ ഭൂമി നല്ല മനുഷ്യരെക്കൊണ്ട് നിറയാന്‍ വേണ്ടിയാണ് ഈ ദിവസത്തെ എന്റെ പ്രാര്‍ഥന..

Exit mobile version