പൗലോസ് ദ്വിതീയന്‍ ബാവാ കാരുണ്യത്തിന്റെ വറ്റാത്ത ഉറവ – വി. എന്‍ വാസവന്‍

കോട്ടയം: ത്യാഗനിര്‍ഭരമായ ജീവിതം നയിച്ച വ്യക്തിത്വവും, സഭയുടെ ധീരപോരാളിയും, കാരുണ്യത്തിന്റെ വറ്റാത്ത ഉറവയുമായിരുന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവായെന്ന് മന്ത്രി വി. എന്‍. വാസവന്‍. പരിശുദ്ധ ബാവായുടെ ഒന്നാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന അദ്ദേഹം. മനസിന്റെ ലാളിത്യം കൊണ്ട് സമൂഹത്തിന്റെ നാനാതുറകളിലുള്ള ജനങ്ങളെ ആകര്‍ഷിച്ച വ്യക്തിത്വമായിരുന്നു പൗലോസ് ദ്വിതീയന്‍ ബാവായുടേതെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

പരിശുദ്ധ പൗലോസ് ദ്വിതീയന്‍ ബാവായുടെ സ്മരണാര്‍ത്ഥം ആരംഭിച്ചിരിക്കുന്ന ‘സഹോദരന്‍’ പദ്ധതിയുടെ ജീവകാരുണ്യ സഹായവും, ആര്‍ദ്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആയിരം പേര്‍ക്ക് നല്‍കുന്ന ഡയാലിസിസ് കിറ്റുകളുടെ വിതരണവും മന്ത്രി വീണാ ജോര്‍ജ് നിര്‍വ്വഹിച്ചു. ബിഷപ്പ് സെബാസ്റ്റ്യന്‍ തെക്കേച്ചേരില്‍, ബിഷപ് ഉമ്മന്‍ ജോര്‍ജ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, കോട്ടയം നഗരസഭാ അദ്ധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ. ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Exit mobile version