പരിശുദ്ധ കാതോലിക്കാ ബാവായുടെ 40-ാം അടിയന്തിരം ആചരിച്ചു

കോട്ടയം: സമൂഹത്തിന്‍റെ തുടിപ്പുകള്‍ അറിയുകയും സഹജീവികളെ കരുതുകയും ചെയ്തിരുന്ന സഭാദ്ധ്യക്ഷനായിരുന്നു പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ അഡ്മിനിസ്ട്രേറ്റീവ് കൗണ്‍സില്‍ പ്രസിഡന്‍റ് അഭി. കുര്യാക്കോസ് മാര്‍ ക്ലീമ്മീസ് മെത്രാപ്പോലീത്താ പ്രസ്താവിച്ചു. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ കബറടങ്ങിയിരിക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭ മേലദ്ധ്യക്ഷനായിരുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ 40-ാം ദിന അടിയന്തിര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.  കുറിയാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെട്ട വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയില്‍ മെത്രാപ്പോലീത്താമാരായ സഖറിയാ മാര്‍ അന്തോനിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്,  എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.

പ്രതിസന്ധി ഘട്ടങ്ങളില്‍ സഭയെ നയിച്ച പൗലോസ് ദ്വിതീയന്‍ ബാവാ വിശ്വാസികള്‍ക്കിടയില്‍ എന്നും സ്മരിക്കപ്പെടുമെന്ന് ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത തന്‍റെ അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു. തുടര്‍ന്ന് കബറിങ്കല്‍ ധൂപ പ്രാര്‍ത്ഥന നടത്തി. പരിശുദ്ധ ബാവായുടെ 40-ാം അടിയന്തിരം പ്രമാണിച്ച്  കോട്ടയം മുന്‍സിപ്പല്‍ പരിധിയില്‍പെടുന്ന എല്ലാ അഭയകേന്ദ്രങ്ങളിലും സദ്യ നല്‍കി.

മെത്രാപ്പോലീത്താമാരായ ഡോ. തോമസ് മാര്‍ അത്താനാസിയോസ്, ഡോ. യൂഹാനോന്‍ മാര്‍ മിലിത്തോസ്,  ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, സഖറിയാ മാര്‍ നിക്കോളാവോസ്, ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ്, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്,  യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, മാത്യൂസ് മാര്‍  തേവോദോസിയോസ്, ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ്,  ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്, അലക്സിയോസ് മാര്‍ യൗസേബിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറസ്, ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രയോസ്, ഡോ. യൂഹാനോന്‍ മാര്‍ തേവോദോറസ്, യാക്കോബ് മാര്‍ ഏലിയാസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തോമസ് ചാഴികാടന്‍ എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ,

പി.സി വിഷ്ണുനാഥ് എം.എല്‍.എ,  വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ ജോണ്‍, അഡ്മിനിസ്ട്രേറ്റീവ് കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, അരമന മാനേജര്‍ ഫാ. എം. കെ. കുര്യന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.