മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രതിനിധി സംഘം റഷ്യയിൽ.

മോസ്ക്കോ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും റഷ്യൻ ഓർത്തഡോക്സ് സഭയും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളുടെ ഭാഗമായി പ്രതിനിധി സംഘം റഷ്യയിലെത്തി. സന്യസ്തരും, സഭയുടെ മാധ്യമ വിഭാഗത്തിൻ്റെ പ്രതിനിധികളുമാണ് സംഘത്തിലുള്ളത്. റഷ്യൻ ഓർത്തഡോക്സ് സഭയുടെ ക്ഷണപ്രകാരമാണ് സന്ദർശനം. ഇരുസഭകളുടെയും സന്യസ്തരുടെയും, മാധ്യമ പ്രവർത്തകരുടെയും യോഗങ്ങൾ വരും ദിവസങ്ങളിൽ നടക്കും.

മലങ്കര സഭയുടെ പ്രതിനിധികൾ റഷ്യയിലെ ആശ്രമങ്ങളും, മOങ്ങളും സന്ദർശിച്ച് പ്രവർത്തനങ്ങൾ പഠന വിഷയമാക്കും. സത്യസ്തരുടെ പരസ്പര സന്ദർശനങ്ങൾ, ദൈവശാസ്ത്ര പഠനം, ഇരുസഭകളുടെയും പുണ്യ കേന്ദ്രങ്ങളിലേക്കുള്ള തീർത്ഥാടനങ്ങൾ പ്രോത്സാഹിപ്പിക്കുക, സഭകളുടെ ആശുപത്രികൾ തമ്മിലുളള ബന്ധം വർധിപ്പിക്കുക, റഷ്യൻ – മലങ്കര ഓർത്തഡോക്സ് സഭകളുടെ വിശ്വാസം, ആരാധന, ചരിത്രം, സംസ്ക്കാരം എന്നിവ ഇരുസഭകളുടെയും മാധ്യമങ്ങളിലൂടെ വിശ്വാസികളിലേക്ക് എത്തിക്കുക തുടങ്ങിയ കാര്യങ്ങളിൽ ചർച്ചകൾ നടക്കും. മാധ്യമ മേഖലയിലെ പരസ്പര സഹകരണത്തിൻ്റെ ഭാഗമായി ഇന്ത്യയിലെ മാർത്തോമ്മാ ക്രിസ്ത്യാനികളെക്കുറിച്ച് 2 ഭാഗങ്ങളടങ്ങിയ ഡോക്യുമെൻ്ററി റഷ്യൻ ഓർത്തഡോക്സ് സഭയുടെ മാധ്യമ വിഭാഗം നിർമ്മിച്ചിട്ടുണ്ട്.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്ക ഭദ്രാസനത്തിലെ ഫാ. എബി ജോർജാണ് സംഘത്തെ നയിക്കുന്നത് . പരുമല സെമിനാരി മാനേജർ ഫാ എൽദോസ് ഏലിയാസ്, വിദ്യാർത്ഥി പ്രസ്ഥാനം ജനറൽ സെക്രട്ടറി ഫാ. വിവേക് വർഗീസ്, ഫാ. ആൻ്റണി മാർവിൻ ഡി സിൽവ (ബ്രഹ്മവാർ ഭദ്രാസനം) ,ഫാ. ആരോൺ ജോൺ ( ഡൽഹി ഭദ്രാസനം), റിബിൻ രാജു ( പി.ആർ.ഒ ) , ഡോൺ ജോർജ് ( സെക്രട്ടറി ,ഓർത്തഡോക്സി കോഗ്നേറ്റ് പേജ്), ജോബിൻ ബേബി ( ഗ്രീഗോറിയൻ ടിവി ) എന്നിവരാണ് സംഘത്തിലുള്ളത്.

റഷ്യൻ, മലങ്കര ഓർത്തഡോക്സ് സഭകളുടെ എക്യൂമെനിക്കൽ ഡിപ്പാർട്ട്മെമെൻ്റുകളാണ് സന്ദർശനത്തിൻ്റെ മേൽനോട്ടം വഹിക്കുന്നത്