കല്ലറകളോടുള്ള അധിക്ഷേപം അപലപനീയം – ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്

കോട്ടയം: കക്ഷി ഭേദമെന്യേ മലങ്കരസഭയിലെ അനേകം വൈദികരുടെ ഗുരുവും, ജാതിമതഭേതമന്യേ സര്‍വ്വരുടെയും ആദരവുകള്‍ക്ക് പാത്രീഭൂതനുമായിരുന്ന പരേതനായ ഞാര്‍ത്താങ്കല്‍ കോരതുമല്‍പ്പാന്റെ കല്ലറ തകര്‍ത്ത പ്രവൃത്തി അപലപനീയമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ. പാത്രിയര്‍ക്കീസ് വിഭാഗം തലവനായ ശ്രേഷ്ഠ കാതോലിക്കയുടെയും ഗുരുവാണ് മല്‍പ്പാനച്ചന്‍. ഓര്‍ത്തഡോക്‌സ് സഭ മൃതശരീരങ്ങളോട് അനാദരവു കാണിക്കുന്നു എന്ന് വ്യാജ ആരോപണം ഉന്നയിച്ചുകൊണ്ടിരിക്കുന്നവര്‍ തന്നെ ഇത്തരത്തില്‍ ഒരു പ്രവൃത്തിക്കു മുതിര്‍ന്നത് വിരോധാഭാസമാണ്. കബറടക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിദ്വേഷം നിലനിര്‍ത്തുന്നതിന്റെ അടയാളമായി മാത്രമേ ഇതിനെ കാണാനാവൂ.

വടവുകോട് സെന്റ് മേരീസ് പള്ളിയില്‍ കബറടക്കപ്പെട്ടിരിക്കുന്ന ഓര്‍ത്തഡോക്‌സ് വൈദികന്‍ ബഹു. ജോസഫ് വെണ്ടറപ്പിള്ളില്‍ അച്ചന്റെ കല്ലറയോടും ഏതാനും വര്‍ഷങ്ങള്‍ മുമ്പ് ഇതേ വിധത്തില്‍ അനാദരവ് കാട്ടിയിരുന്നു. മൃതശരീരങ്ങളോട് യഥാര്‍ത്ഥത്തില്‍ അനാദരവ് കാണിക്കുന്നത് ആരെന്ന് പൊതുസമൂഹം തിരിച്ചറിയണം. ഇന്‍ഡ്യയുടെ പരമോന്നത കോടതിയുടെ വിധി അനുസരിക്കാനുള്ള ഒരു വിഭാഗത്തിന്റെ വൈമനസ്യമാണ് ഈ പ്രശ്‌നങ്ങളുടെയെല്ലാം കാരണം. അക്രമങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം പ്രവണത അവസാനിപ്പിക്കാതെ സഭാ പ്രശ്‌നം രമ്യമായി പരിഹരിക്കാനാവില്ല. അക്രമികളെ കണ്ടുപിടിച്ച് എത്രയുംവേഗം നിയമത്തിനുമുമ്പാകെ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.