ഓര്‍ത്തഡോക്‌സ് സഭ ഉത്കണ്ഠ രേഖപ്പെടുത്തി

കോട്ടയം: നിയമപരിഷ്‌കാര കമ്മീഷന്റെ പേരില്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചു എന്ന് പറയപ്പെടുന്ന ബില്ലിന്റെ കരടിന്റെ ഉളളടക്കത്തെക്കുറിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ വര്‍ക്കിങ് കമ്മറ്റി യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ഈ നീക്കം ഇന്ത്യന്‍ ഭരണഘടനയോടും ജുഡീഷ്യറിയോടുമുളള വെല്ലുവിളിയാണ്. മഹത്തായ രാജ്യത്തിന്റെ നിയമങ്ങള്‍ നഗ്നമായി ലംഘിച്ചുകൊണ്ട് പരമോന്നത മദ്ധ്യസ്ഥനായ സുപ്രീം കോടതിയുടെ വിധിന്യായങ്ങളുടെ അന്തഃസത്തയ്ക്ക് വിരുദ്ധമായി മലങ്കര സഭയെ ഭിന്നിപ്പിച്ച് നിര്‍ത്താനുളള ശ്രമം രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രമുളളതാണെന്ന് സംശയിക്കേണ്ടി വരും. വിശ്വാസികളെ ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനുളള ശ്രമങ്ങളെ സഭ നിയമപരമായും ജനാധിപത്യപരമായ മറ്റു മാര്‍ഗ്ഗങ്ങളിലൂടെയും പ്രതിരോധിക്കും. രാജ്യത്തിന്റെ നിയമമാകുന്ന സുപ്രീം കോടതി വിധിക്ക് എതിരെ നിയമ നിര്‍മ്മാണം നടത്താന്‍ സാധിക്കില്ല എന്ന് പ്രതികരിച്ച ഭരണാധികാരികള്‍ ഇത്തരം നീക്കങ്ങള്‍ക്ക് കൂട്ട് നില്‍ക്കരുത്. തികച്ചും ജനാധിപത്യപരമായ മാര്‍ഗ്ഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട് ഭരണം നടത്തുന്ന സര്‍ക്കാര്‍ ജനാധിപത്യ മൂല്യങ്ങളെയും ഭരണഘടനാ സംവിധാനങ്ങളെയും മാനിച്ചുകൊണ്ട് നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ മാത്രം കര്‍ത്തവ്യ നിര്‍വ്വഹണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും യോഗം വിലയിരുത്തി.

സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വര്‍ക്കിങ് കമ്മറ്റി യോഗത്തില്‍ മെത്രാപ്പോലീത്താമാരായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്. ഡോ. സഖറിയാസ് മാര്‍ അപ്രേം, വൈദീക ട്രസ്റ്റി ഫാ. ഡോ. എം. ഒ ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഫാ. അലക്‌സാണ്ടര്‍ ഏബ്രഹാം, വര്‍ക്കി ജോണ്‍, ജോര്‍ജ് മത്തായി നൂറനാല്‍, പ്രൊഫ. ജേക്കബ് കുര്യന്‍ ഓണാട്ട് എന്നിവര്‍ പ്രസംഗിച്ചു.