ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെ പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി തെരഞ്ഞെടുത്തു

പരുമല:  മലങ്കര ഓര്‍ത്തഡക്‌സ് സുറിയാനി സഭയുടെ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായി കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു.

ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടതായി സീനിയര്‍ മെത്രാപ്പോലീത്താ കുറിയാക്കോസ് മാര്‍ ക്ലീമീസ് പ്രഖ്യാപിച്ചത് അസോസിയേഷന്‍ അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് അംഗീകരിച്ചു. ഈ സമയം ആചാരവെടി മുഴക്കുകയും ചെയ്തു.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ കാലംചെയ്തതിനെ തുടര്‍ന്നുണ്ടായ ഒഴിവില്‍ മലങ്കര മെത്രാപ്പോലീത്താ സ്ഥാനം തല്‍സമയം തന്നെ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് ഏറ്റെടുക്കുന്നതായി സീനിയര്‍ മെത്രാപ്പോലീത്താ കുറിയാക്കോസ് മാര്‍ ക്ലീമീസ് പ്രഖ്യാപിച്ചു. തുടര്‍ന്ന് സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്, വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഒ. ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ ചേര്‍ന്ന് അഭിനവ മലങ്കര മെത്രാപ്പോലീത്തായെ പ്രസിഡന്റു തിരുമേനിയുടെ ഇരിപ്പിടത്തിനു സമീപത്തേക്ക് ആനയിച്ചു. കുറിയാക്കോസ് മാര്‍ക്ലീമീസ്, സഖറിയാ മാര്‍ അന്തോണിയോസ്, യൂഹാനോന്‍ മാര്‍ മിലിത്തോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്, ഡോ. സഖറിയാസ് മാര്‍ അപ്രേം മലങ്കര മെത്രാപ്പോലീത്തായുടെ സ്ഥാന ചിഹ്നങ്ങള്‍ ഓരോന്നായി ധരിപ്പിച്ചു. മലങ്കര മെത്രാപ്പോലീത്തായുടെ സ്ഥാന ചിഹ്നങ്ങളുടെ പ്രാധാന്യത്തെ സംബന്ധിച്ച് ഫാ.ഡോ. എം.ഒ. ജോണ്‍ വിശദീകരിച്ചു. അംശവസ്ത്രങ്ങള്‍ ധരിച്ച മലങ്കര മെത്രാപ്പോലീത്താ അംശവടിയും സ്ലീബായും കൈകളിലേന്തി അസോസിയേഷന്‍ പ്രതിനിധികളെ വാഴ്‌വ് നല്‍കി അനുഗ്രഹിച്ചു. കുറിയാക്കോസ് മാര്‍ ക്ലീമീസ്, സഖറിയാ മാര്‍ അന്തോണിയോസ്, വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഒ. ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ പുഷ്പഹാരം അണിയിച്ച് ആദരിച്ചു.
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ യുടെയും അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം കുറിയാക്കോസ് മാര്‍ ക്ലീമ്മിസ് തിരുമേനിയും സ്വീകരിച്ച എല്ലാ നടപടികളും അംഗീകരിച്ചു കൊണ്ടുള്ള പ്രമേയവും പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി തെരഞ്ഞെടുത്ത ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായോടുള്ള ഭക്തിയാദരവുകള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയവും കോവിഡ് 19 മഹാമാരി മൂലം അസോസിയേഷന്‍ യോഗ ക്രമീകരണങ്ങള്‍ ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ അനുയോജ്യമായ സാങ്കേതിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി നടത്തിയത് സംബന്ധിച്ച പ്രമേയവും അസോസിയേഷന്‍ സെക്രട്ടറി അവതരിപ്പിക്കുകയും യോഗം അത് ഐക്യകണ്‌ഠ്യേന അംഗീകരിക്കുകയും ചെയ്തു.

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ, സഖറിയാസ് മാര്‍ തേയോഫിലോസ് മെത്രാപ്പോലീത്താ, ഫാ. വര്‍ഗീസ് പുന്നകൊമ്പില്‍ കോര്‍എപ്പിസ്‌ക്കോപ്പാ, അത്മായ ട്രസ്റ്റി ആയിരുന്ന ജോര്‍ജ്ജ് പോള്‍, എം. ജി. ജോര്‍ജ് മുത്തൂറ്റ്, മുന്‍ അസോസിയേഷന്‍ സെക്രട്ടറി എം. റ്റി. പോള്‍, മാനേജിംഗ് കമ്മറ്റി അംഗം ജേക്കബ് ഉമ്മന്‍ എന്നിവരുടെ നിര്യാണത്തിലുള്ള അനുശോചനം യോഗം രേഖപ്പെടുത്തി.
ഫാ. ഡോ. എം. പി. ജോര്‍ജ്ജ് പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. ഫാ. ജോണ്‍സണ്‍ കല്ലിട്ടതില്‍ കോര്‍ എപ്പിസ്‌ക്കോപ്പാ വേദവായന നടത്തി.

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ തെരഞ്ഞെടുപ്പ് അംഗീകരിച്ച് എത്രയും വേഗം കാതോലിക്കാ സ്ഥാനാരോഹണം നടത്തണമെന്ന് പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിനോട് യോഗം അഭ്യര്‍ത്ഥിച്ചു. സുന്നഹദോസ് അംഗീകരിക്കുന്ന മുറയ്ക്ക് കാതോലിക്കാ സ്ഥാനാരോഹണം നടത്തുന്നതാണെന്നും കുറിയാക്കോസ് മാര്‍ ക്ലീമീസ് യോഗത്തെ അറിയിച്ചു.
57-ാമത് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗമാണ് പരുമലയില്‍ നടന്നത് സഭാ മാനേജിംഗ് കമ്മറ്റിയുടെ ഏക നാമനിര്‍ദ്ദേശമായ കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായെ 22-ാമത് മലങ്കര മെത്രാപ്പോലിത്തായായും 9-ാമത് കാതോലിക്കായുമായിട്ടാണ് അസോസിയേഷന്‍ യോഗം ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തത്. സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന വിശുദ്ധ ഭൂമിയില്‍ നടന്ന 11-ാമത് അസോസിയേഷന്‍ യോഗമാണ് ഇന്നു നടന്നത്. 1876-ല്‍ മുളന്തുരുത്തി സുന്നഹദോസില്‍ രൂപീകരിച്ച മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍, ലോക ക്രൈസ്തവ സഭകളിലെ ഏറ്റവും വിപുലമായ ജനാധിപത്യ പൊതുയോഗമാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍, എല്ലാ പള്ളി പ്രതിപുരുഷന്മാര്‍ക്കും ഒരേ സ്ഥലത്ത് ഒരേ സമയം ഒത്തുചേരാന്‍ കഴിയാത്ത സാഹചര്യം കണക്കിലെടുത്ത്, മെത്രാസന അടിസ്ഥാനത്തില്‍ ആഗോള തലത്തില്‍ വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരുക്കിയ വിവിധ കേന്ദ്രങ്ങളിലായി നാലായിരത്തില്‍ അധികം പ്രതിനിധികള്‍ 30 മെത്രാസനങ്ങളെയും, 1590 ഇടകകളെയും പ്രതിനിധീകരിച്ച് 3091 അംഗങ്ങള്‍ ഹാജര്‍ രേഖപ്പെടുത്തി അസോസിയേഷനില്‍ പങ്കെടുത്തു. അസോസിയേഷന്‍ അംഗങ്ങളായ മെത്രാപ്പോലീത്താമാരും, സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങളും മാത്രമാണ് പരുമലയില്‍ സമ്മേളിച്ചതെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു.

രാവിലെ 9 മണി മുതല്‍ 12 വരെ സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങളായ അസോസിയേഷന്‍ പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ പരുമലയിലും, മറ്റ് പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ അതേ സമയത്തുതന്നെ ഭദ്രാസന അടിസ്ഥാനത്തില്‍ ക്രമീകരിച്ച വിവിധ കേന്ദ്രങ്ങളിലും നടന്നു. പ്രാര്‍ത്ഥനയ്ക്കും കബറിങ്കലെ ധൂപപ്രാര്‍ത്ഥനയ്ക്കു ശേഷം നടന്ന ഘോഷയാത്രയുടെ ഏറ്റവും മുമ്പിലായി കാതോലിക്കേറ്റ് പതാക ഏന്തിയ മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ തുടര്‍ന്ന് അസോസിയേഷന്‍ സെക്രട്ടറി, വൈദിക ട്രസ്റ്റി, മെത്രാപ്പോലീത്തന്‍മാര്‍ എന്ന ക്രമത്തില്‍ സമ്മേളന നഗറില്‍ പ്രവേശിച്ചു.

സീനിയര്‍ മെത്രാപ്പോലീത്തായും അഡ്മിനിസ്‌ട്രേറ്റീവ് കൗണ്‍സില്‍ പ്രസിഡന്റുമായ കുറിയാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പോലീത്താ മലങ്കര അസോസിയേഷന് അദ്ധ്യക്ഷത വഹിച്ചു. ഫാ. അലക്‌സാണ്ടര്‍ ജെ. കുര്യന്‍ മുഖ്യ വരണാധികാരിയായി പ്രവര്‍ത്തിച്ചു. മെത്രാപ്പോലീത്താമാരായ ഡോ. തോമസ് മാര്‍ അത്താനാസിയോസ്, യൂഹാനോന്‍ മാര്‍ മിലിത്തോസ്, സഖറിയാ മാര്‍ അന്തോണിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, സഖറിയാ മാര്‍ നിക്കോളാവോസ്, ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ്, മാത്യൂസ് മാര്‍ തേവോദോസ്യോസ്, ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ്, എബ്രഹാം മാര്‍ എപ്പിഫാനിയോസ്, ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്, അലക്‌സിയോസ് മാര്‍ യൗസേബിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രയോസ്, ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ്, യാക്കോബ് മാര്‍ ഏലിയാസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, ഡോ. സഖറിയാസ് മാര്‍ അപ്രേം, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഡോ. ഏബ്രഹാം മാര്‍ സെറാഫിം, വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഒ. ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ സംബന്ധിച്ചു.

സഭയുടെ പരമാദ്ധ്യക്ഷനായി അസോസിയേഷന്‍ യോഗത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ സമാനതകളില്ലാത്ത സാമൂഹ്യ സേവനത്തിന്റെയും കാരുണ്യത്തിന്റെയും വറ്റാത്ത ഉറവയും ദൈവശാസ്ത്ര പണ്ഡിതനുമാണ്. 1949 ഫെബ്രുവരി 12-ന് കോട്ടയം വാഴൂര്‍ മറ്റത്തില്‍ ചെറിയാന്‍ അന്ത്രയോസിന്റെയും മറിയാമ്മയുടെയും മകനായി ജനിച്ച അദ്ദേഹം ജന്മദേശത്തെ വിദ്യാലയങ്ങളില്‍ നിന്നായി പ്രാഥമിക വിദ്യാഭ്യാസവും കോട്ടയം സി.എം.എസ്. കോളേജില്‍ നിന്ന് ബിരുദവും പൂര്‍ത്തിയാക്കിയാണ് 1973-ല്‍ വൈദിക വിദ്യാഭ്യാസത്തിനായി കോട്ടയം പഴയ സെമിനാരിയില്‍ എത്തുന്നത്. റഷ്യയിലെ ലെനിന്‍ഗ്രാഡ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും സെഞ്ച്വറി ബൈസ്റ്റാന്‍ഡ് ഓര്‍ത്തഡോക്‌സ് തിയോളജിക്കലില്‍ പി.ജി. ഡിപ്ലോമായും ലഭിച്ചു. റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സുറിയാനി പാരമ്പര്യത്തില്‍ മാമ്പൂഗിലെ മാര്‍ പീലക്‌സീനോസിന്റെ ക്രിസ്തു ശാസ്ത്ര ദര്‍ശനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ചു. 1978-ല്‍ വൈദീകനായ അദ്ദേഹം 1991-ല്‍ പരുമലയില്‍ വച്ച് എപ്പിസ്‌കോപ്പായായി അഭിഷിക്തനായി. 1993 മുതല്‍ കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്തായാണ്.

പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി, വൈദീക സംഘം പ്രസിഡന്റ്, ബസ്‌ക്യാമ്മ അസോസിയേഷന്‍ പ്രസിഡന്റ്, സ്ലീബാദാസ സമൂഹം പ്രസിഡന്റ് തുടങ്ങിയ നിലകളിലും, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അസിസ്റ്റന്റായും പ്രവര്‍ത്തിച്ചു. നിലവില്‍ കോട്ടയം പഴയ സെമിനാരിയുടെ വൈസ് പ്രസിഡന്റും, ദിവ്യബോധനം പ്രസിഡന്റും, ഇടുക്കി, മലബാര്‍ ഭദ്രാസനങ്ങളുടെ സഹായ മെത്രാപ്പോലീത്തായായും പ്രവര്‍ത്തിക്കുന്നു. ജാതി-മത ഭേതമന്യേ സാധുജനങ്ങള്‍ക്ക് നിസ്വാര്‍ത്ഥ സഹായം നല്കുന്ന 16 പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമാണ് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ.