പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ ബാവായുടെ ഓർമ്മപ്പെരുന്നാൾ

പത്തനാപുരം/ കോട്ടയം : പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ ബാവായുടെ 7-ാം ഓർമ്മപ്പെരുന്നാൾ ബാവാ കബറടങ്ങിയ പത്തനാപുരം മൗണ്ട് താബോർ ദയറായിൽ ആചരിച്ചു.

വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക്  ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു. ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്താ,  ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്താ  എന്നിവർ  സഹകർമികത്വം വഹിച്ചു.

ഒന്നുമില്ലായ്മയിൽ നിന്ന് ദൈവാശ്രയം കൊണ്ട് അസാധ്യമായത് സാധ്യമാക്കാമെന്ന് പഠിപ്പിച്ച പിതാവാണ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമൻ ബാവായെന്ന് ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു.
മെത്രാപ്പോലീത്തമാരായ ഡോ. യാക്കോബ് മാർ ഐറേനിയോസ്, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, ഡോ.ജോസഫ് മാർ ദിവന്നാസിയോസ്,  ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് എന്നിവർ സന്നിഹിതരായിരുന്നു.
ദേവലോകം കാതോലിക്കേറ്റ്  അരമന ചാപ്പലിൽ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച്‌ നടന്ന വിശുദ്ധ  കുർബാനയ്ക്ക് ഫാ. സൈബു സഖറിയാ മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് ധൂപ പ്രാർത്ഥന നടത്തി. അരമന മാനേജർ ഫാ. എം കെ. കുര്യൻ, ഫാ. ഏബ്രഹാം ജോർജ് പാറമ്പുഴ എന്നിവർ സഹകാർമികത്വം വഹിച്ചു.