അമർഷം രേഖപ്പെടുത്തി ഓർത്തഡോക്സ് സഭാ മാനേജിം​ഗ് കമ്മിറ്റി.

കോട്ടയം : മലങ്കരസഭയുടെ ശാശ്വത സമാധാനത്തിന് തുരങ്കം വെക്കാൻ ബദൽ കാതോലിക്കയെ വാഴിച്ച് ഭാരതമണ്ണിൽ അശാന്തിയുടെ വിത്തുപാകാൻ ശ്രമിക്കുന്ന അന്ത്യോഖ്യൻ പാത്രിയർക്കീസിനോടും, അതിനെ പിന്തുണയ്ക്കുന്ന സർക്കാർ, രാഷ്ട്രീയ നേതൃത്വങ്ങളോടുമുള്ള കടുത്ത അമർഷം രേഖപ്പെടുത്തി പ്രമേയം അവതരിപ്പിച്ച് മലങ്കര ഓർത്തഡോക്സ് സഭ മാനേജിം​ഗ് കമ്മിറ്റി. ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ചേർന്ന യോ​ഗത്തിൽ വൈ​ദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർ​ഗീസ് അമയിലാണ് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചത്. അൽമായ ട്രസ്റ്റി റോണി വർ​ഗീസ് ഏബ്രഹാം പിന്താങ്ങി. പ്രമേയത്തിന്റെ പ്രസക്തഭാ​ഗം ചുവടെ,

എ.ഡി 52 ൽ പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഈ രാജ്യത്തിന്റെ ഭരണഘടനയോടും, നിയമസംവിധാനങ്ങളോടുമുള്ള കൂറും വിധേയത്വും പ്രഖ്യാപിച്ചാണ് എക്കാലവും നിലകൊണ്ടിട്ടുള്ളത്. ഈ സഭയെ വ്യവഹാരങ്ങളിലേക്ക് വലിച്ചിട്ടവർക്കുള്ള അവസാന വാക്കാണ് 2017 ജൂലൈ 3 ലെ സുപ്രീംകോടതി വിധി. മലങ്കര സഭ ഒരു ട്രസ്റ്റാണെന്നും, അത് എക്കാലവും നിലനിൽക്കുമെന്നും, ആ ട്രസ്റ്റിൽ നിന്ന് ആർക്കും ഒന്നും വിഭജിച്ച് കൊണ്ടുപോകാൻ കഴിയില്ലെന്നും അസന്നി​ഗ്ധമായി കോടതി വ്യക്തമാക്കി. പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ അധികാരം ഭാരതത്തിൽ അസ്തമയ ബിന്ദുവിലെത്തി എന്നതിന് കോടതി ആധികാരികത നൽകി. അതായത് ഒരു ശെമ്മാശ്ശനെപ്പോലും മലങ്കരയിൽ നിയമിക്കാനുള്ള അധികാരം പരിശുദ്ധ പാത്രിയർക്കീസ് ബാവയ്ക്ക് ഇല്ല.

കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കെ സുപ്രീംകോടതി അറുതിവരുത്തിയ സമാന്തരഭരണത്തിന് വീണ്ടും തുടക്കമിടാൻ ശ്രമിക്കുകയാണ് വിഘടിത വിഭാ​ഗം. സമാന്തരഭരണത്തിലൂടെ നിലവിലെ സമാധാന അന്തരീക്ഷം തകർക്കുക എന്നതാണ് ​ഗൂഢലക്ഷ്യം. ഇതിന്റെ ഭാ​ഗമായാണ് ലബനനിൽ മാർച്ച് 25ന് ബദൽ കാതോലിക്കയെ വാഴിക്കാൻ ശ്രമിക്കുന്നത്. പരമോന്നത കോടതിയെയും ഭാരതത്തെയും വെല്ലുവിളിച്ച് നടത്തുന്ന ഈ നീക്കം രാജ്യത്തോടുള്ള അവഹേളനമാണ്.

മലങ്കരസഭയിലെ വിഘടിത വിഭാ​ഗം പാത്രിയർക്കീസിനെ കൂട്ടുപിടിച്ച് നടത്തുന്ന ഈ സമാന്തരഭരണ നീക്കത്തിന് സംസ്ഥാന സർക്കാരും, പ്രതിപക്ഷവും പിന്തുണ നൽകുന്നുവെന്നത് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാവിശ്വാസികളെ ഒന്നടങ്കം ഞെട്ടിക്കുന്നു. നിയമവിരുദ്ധമായകാര്യത്തിന് കേരളത്തിന്റെ നിയമമന്ത്രി തന്നെ കാർമ്മികനാകുന്നത് നിസാരമായി കാണാനാകില്ല. സുപ്രീംകോടതി നിരോധിച്ച സമാന്തരഭരണത്തിന് വളമേകാനാണ് പൊതുജനത്തിന്റെ നികുതിപ്പണം ഉപയോ​ഗിച്ച് 7 സർക്കാർ പ്രതിനിധികൾ ലബനനിലേക്ക് വിനോദസഞ്ചാരം നടത്തുന്നത്. കേവലം എറണാകുളം എന്ന ജില്ലയിലെ മാത്രം വോട്ടുബാങ്ക് ലക്ഷ്യം വെച്ച് നടത്തുന്ന ഈ പ്രീണനരാഷ്ട്രീയം കേരളം തിരിച്ചറിയും. രാഷ്ട്രീയപ്പാർട്ടികളോടുള്ള സമദൂരം അവസാനിപ്പിക്കാൻ ഈ സഭ തീരുമാനിച്ചാൽ ചിലർ വീഴും, മറ്റുചിലർ വാഴുമെന്ന കാര്യം ഓർത്താൽ നന്ന്.

വിദേശ ആധിപത്യത്തിന്റെ അടിമനുകത്തെ കൂനൻ കുരിശ് സത്യത്തിലൂടെ പൊട്ടിച്ചെറിഞ്ഞ സ്വാതന്ത്ര്യസമര – വിശ്വാസികളാണ് മലങ്കരസഭയുടെ പൂർവസൂരികൾ. അവർ തെളിച്ച വിശ്വാസത്തിന്റെ കെടാവിളക്ക് ഞങ്ങൾ ഹൃദയത്തിൽപ്പേറും. ഈ സഭയുടെ സ്വാതന്ത്ര്യത്തെയും, അസ്ഥിത്വത്തെയും ഒരു ഭീഷണിക്ക് മുന്നിലും അടിയറവ് വെക്കില്ല. മലങ്കരയിൽ സമാന്തരഭരണത്തിന് കോപ്പുകൂട്ടുന്നവരും ഭരണഘടനയെത്തൊട്ട് സത്യം ചെയ്തവരും ഭരണഘടനാവിരുദ്ധ പ്രവർത്തനത്തിന് കൂട്ടുനിൽക്കുന്നതിലുള്ള ശക്തമായ പ്രതിഷേധം മാനേജിം​ഗ് കമ്മിറ്റി രേഖപ്പെടുത്തി.

വയോജന സംരക്ഷണത്തിനും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകി മലങ്കര ഓർത്തഡോക്സ് സഭാ ബജറ്റ്.

കോട്ടയം: യുവതലമുറയുടെ കുടിയേറ്റം മൂലം ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങളുടെ സമഗ്ര സംരക്ഷണത്തിന് “അരികെ” പദ്ധതിയും, സമർഥരായ വിദ്യാർത്ഥികളെ ചെറുപ്പത്തിൽ കണ്ടെത്തി അവർക്ക് ഇന്ത്യയിലുള്ള മികച്ച തൊഴിൽ അവസരങ്ങൾ നേടാൻ പരിശീലനം നൽകുന്ന “വിദ്യാജ്യോതി” പദ്ധതിയും അവതരിപ്പിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ 2025-2026 വർഷത്തെ സാമ്പത്തിക ബജറ്റ്. ആരോഗ്യ ജീവിതശൈലിയും ലഹരി വിരുദ്ധതയും പ്രോത്സാഹിപ്പിക്കുന്ന കോട്ടയം കാരാപ്പുഴ വെൽനസ് പാർക്ക് , കൊല്ലം മതിലകത്ത് ക്യാമ്പ് സെന്റർ എന്നിവ ആരംഭിക്കും.

സർക്കാരിന്റെ പുതിയ നയങ്ങളുടെ പശ്ചാത്തലത്തിൽ സ്വകാര്യ സർവകലാശാല ആരംഭിക്കുന്നതിനെക്കുറിച്ച് സഭ ഗൗരവമായി ആലോചിക്കുന്നു. എം.ഒ.സി കോളജുകളുമായി സഹകരിച്ച് ഇതിനുള്ള സാധ്യതാ പഠനം നടത്തും. സഭയ്ക്കൊപ്പം സമൂഹത്തെയും കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ ആയിരത്തി നാനൂറ്റി എൺപത്തി നാല് കോടിയുടെ ബജറ്റ് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ സഭാ മാനേജിങ് കമ്മിറ്റിയിൽ അവതരിപ്പിച്ചു.

യോഗത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ അദ്ധ്യക്ഷത വഹിച്ചു. മലങ്കര സഭയുടെ സമാധാന അന്തരീക്ഷത്തെ തകർക്കുന്ന ഒരു നീക്കത്തെയും അംഗീകരിക്കില്ലെന്ന് കാതോലിക്കാബാവാ പറഞ്ഞു. ഇപ്പോൾ നടക്കുന്നത് രാജ്യത്തിന്റെ നിയമത്തെ ലംഘിക്കാനുള്ള ശ്രമങ്ങളാണ്. ഭാരതത്തിന്റെ നിയമം അനുസരിക്കാനുള്ള ഉത്തരവാദിത്വം ഓരോ പൗരനുമുണ്ടെന്നും പരിശുദ്ധ കാതോലിക്കാബാവാ കൂട്ടിച്ചേർത്തു.

കൊടുങ്ങല്ലൂർ മാർത്തോമൻ സ്മൃതി മന്ദിരം, തിരുവനന്തപുരം കാരുണ്യഗൈഡൻസ് സെൻ്ററിനോട് ചേർന്ന് മാനസിക – സാമൂഹിക പുനരധിവാസ കേന്ദ്രം തുടങ്ങിയവയ്ക്കും ബഡ്ജറ്റിൽ തുക നീക്കിവെച്ചിട്ടുണ്ട്. സഭയുടെ നേതൃത്യത്തിൽ നടത്തുന്ന കാരുണ്യ പദ്ധതികളായ വിവാഹ ധനസഹായം ഭവന നിർമ്മാണം, വിധവാ പെൻഷൻ സഭാംഗങ്ങളായ സാമ്പത്തികശേഷി കുറഞ്ഞ വിദ്യാർത്ഥികൾക്കുള്ള ഉപരിപഠന സഹായം വിധവകളുടെ പെൺമക്കൾക്ക് വിവാഹ ധനസഹായം , സഹോദരൻ പദ്ധതി, വാർദ്ധക്യകാല പെൻഷൻ തുടങ്ങിയവയും ബഡ്ജറ്റിൽ ഉൾപ്പെടുന്നു. പുന്നത്ര മാർ ദീവന്നാസ്യോസ് തിരുമേനിയുടെ ചരമ ദ്വിശാബ്ദി സമ്മേളനം . ചേപ്പാട് തിരുമേനിയുടെ മലങ്കര മെത്രാപോലിത്താ സ്ഥാനാരോഹണ ദ്വിശാബ്ദി സമ്മേളനം , പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ചരമവജ്ര ജൂബിലി , പരിശുദ്ധ ഔഗേൻ പ്രഥമൻ ബാവായുടെ ചരമ സുവർണ്ണ ജൂബിലി ,സഭാ കവി സി.പി.ചാണ്ടി സ്മൃതിസംഗമം, മുളന്തുരുത്തി സുന്നഹദോസ് ശതോത്തര സുവർണ ജൂബിലി എന്നിവ ഈ വർഷം സംഘടിപ്പിക്കും.

ബജറ്റിൽ തുക വകയിരുത്തിയ മറ്റു പദ്ധതികൾ

വയനാട് ദുരിതാശ്വാസ സഹായം 10 കോടിയായി ഉയർത്തി.

തിരുവനന്തപുരത്തെ ഓർത്തഡോക്സ് സെന്ററിന് 75ലക്ഷവും, എറണാകുളത്തെ മീഡിയ സെന്ററിന്റെ തുടർ പ്രവർത്തനങ്ങൾക്ക് 25 ലക്ഷം രൂപയും വകയിരുത്തി.

കോട്ടയം പരുത്തുംപാറയിലെ ആയുർവേദ ആശുപത്രിയെ മെഡിക്കൽ കോളജായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി 60 ലക്ഷം രൂപയും ശാസ്താംകോട്ട ബൈബിൾ കോളജിന് 1 ലക്ഷം രൂപയും വകയിരുത്തി.

വെല്ലൂർ സ്നേഹഭവന് പ്രത്യേക ഗ്രാന്റായി 20 ലക്ഷം രൂപ.

കോട്ടയം പഴയസെമിനാരിയിലെ കോൺഫറൻസ് ഹാൾ നവീകരണത്തിന് 38ലക്ഷം രൂപ.

പഠിത്തവീട് എന്നറിയപ്പെടുന്ന പഴയ സെമിനാരി നാലുകെട്ടിന്റെ പുനരുദ്ധാരണത്തിന് 75ലക്ഷം രൂപ.

തിരുവിതാംകോട് അരപ്പള്ളിയുടെ പുനരുദ്ധാരണപ്രവർത്തനങ്ങൾക്ക് 10ലക്ഷം രൂപ.

സഭയിലെ മുതിർന്ന പൗരൻമാരുടെ കരുതലിനായി പോത്താനിക്കാട് തുടങ്ങുന്ന ക്ഷേമഭവനത്തിന് 1 കോടി രൂപ.

ദേവലോകം കാതോലിക്കേറ്റ് അരമന പ്രകൃതിസൗഹൃദമാക്കുന്നതിന്റെ ഭാഗമായി സോളാർ പവർ പ്ലാന്റ് സ്ഥാപിക്കും.

വൈദിക മെഡിക്കൽ ഇൻഷുറൻസ് പദ്ധതിക്ക് 3 കോടി

സഭയിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ പെൺമക്കളുടെ ഉപരിപഠനത്തിന് 10ലക്ഷം

പരുമല ആശുപത്രിയുടെ നേതൃത്വത്തിൽ ചേപ്പാട് തുടങ്ങുന്ന പബ്ലിക്ക് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിന് 50 ലക്ഷവും, പരുമല ആശുപത്രി കൊഴുവല്ലൂരിൽ ആരംഭിക്കുന്ന പരാമെഡിക്കൽ കോഴ്സിന് 50 ലക്ഷം രൂപയും വകയിരുത്തി.

ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി മുൻ പ്രിൻസിപ്പൽ ഡോ. റെജി മാത്യു ധ്യാന പ്രസംഗം നടത്തി, വൈദീക ട്രസ്റ്റി ഫാ തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ സഭയിലെ മെത്രാപ്പോലീത്താമാരും മാനേജിംഗ് കമ്മറ്റി അംഗങ്ങളും സംബന്ധിച്ചു.

നിലവിലില്ലാത്ത സത്യവാങ്മൂലത്തിന്റെ പേരിൽ പുതിയ സഭയാണെന്ന് പറയുന്നത് ബാലിശം : ഓർത്തഡോക്സ് സഭ.

കോട്ടയം : മലങ്കരസഭയിലെ ഭിന്നിച്ച് നിൽക്കുന്ന വിഭാ​​ഗം തങ്ങൾ മറ്റൊരു സഭയാണെന്ന് സ്ഥാപിക്കാൻ വ്യ​ഗ്രതകാട്ടുന്നത് എന്തിനാണെന്ന് ഓർത്തഡോക്സ് സഭ മാധ്യമ വിഭാ​ഗം തലവൻ ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്. മലങ്കരസഭയും ഭിന്നിച്ച് നിൽക്കുന്ന വിഭാ​ഗവും വ്യത്യസ്ത സഭകളാണെന്ന അവകാശവാദമാണ് അവർ ഉന്നയിക്കുന്നത്. നിലവിലില്ലാത്ത സത്യവാങ്മൂലത്തിന്റെ പേരിൽ ഇത്തരം വാദങ്ങൾ ഉയർത്തുന്നവർ നിലവിലുള്ള നിയമത്തെ അനുസരിക്കാത്തത് കൗതുകകരമാണ്. മലങ്കരസഭ എല്ലാ കോടതി വിധികളെയും അംഗീകരിച്ചിട്ടുണ്ട്. ഭാരത്തിന്റെ പരമോന്നത കോടതിയുടെ വിധിയെ മാനിക്കുക എന്നത് ഭാരതസഭയുടെ ധർമ്മമാണ്. എന്നാൽ വൈദേശിക പൗരനായ പാത്രിയർക്കീസിനെ കൂട്ടുപിടിച്ച് ഭാരതത്തിന്റെ കോടതിവിധികളെയും രാജ്യത്തിന്റെ നിയമത്തെയും അട്ടിമറിക്കാൻ ശ്രമിക്കുന്നതാരാണെന്ന് പൊതുസമൂഹം ഇപ്പോൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.

തങ്ങൾ വ്യത്യസ്ത ആചാരങ്ങളും, വിശ്വാസങ്ങളും പിന്തുടരുന്നവരാണെന്നാണ് മറ്റൊരുവാദം. ഭിന്നിച്ച് നിൽക്കുന്നവർക്ക് എന്നു മുതലാണ് വ്യത്യസ്ത ആരാധനാക്രമം ഉണ്ടായതെന്ന് മനസിലാകുന്നില്ല. ഓർത്തഡോക്സ് സഭ മലയാളത്തിലേക്ക് തർജ്ജിമ ചെയ്തതും, സുറിയാനിയിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ളതുമായ ആരാധനാക്രമങ്ങളാണ് ഭിന്നിച്ച് നിൽക്കുന്നവർ വർഷങ്ങളായി ഉപയോ​ഗിക്കുന്നത്. മലങ്കരസഭയിലെ ഭിന്നിച്ച് നിൽക്കുന്നവർ എന്നതാണ് സുപ്രീംകോടതി നൽകിയിട്ടുള്ള വിലാസം. അതിൽ നിന്ന് മാറി വ്യത്യസ്ത സഭ എന്ന് വാ​​ദിക്കുന്നതിനെ ചോദ്യം ചെയ്യുന്നില്ല. പക്ഷേ മലങ്കരസഭയുടെ പള്ളികളിൽ തുടർന്നുകൊണ്ട് മറ്റൊരു സഭയാണെന്ന് പ്രഖ്യാപിക്കുന്നത് നിയമവിരുദ്ധമാണ്. മലങ്കരമക്കളെ അടർത്തിമാറ്റി മറ്റൊരു സഭ സൃഷ്ടിക്കുന്നതും ഖേദകരമാണ്. മലങ്കരസഭയുടെ പള്ളികളെയും, ഒരുമിച്ച് നിൽക്കാൻ മനസുള്ള സഭാമക്കളെയും തിരികെ നൽകിയ ശേഷമാകണം വേറിട്ട സഭ എന്ന പ്രഖ്യാപനം. അല്ലാത്തപക്ഷം ഭാരതത്തിന്റെ നിയമത്തിന് മുന്നിൽ മറുവിഭാ​​ഗത്തിന് മറുപടി നൽകേണ്ടി വരുമെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.

Meeting of His Holiness Patriarch Kirill with the delegation of the Malankara Orthodox Syrian Church.

On March 8, after the Divine Liturgy in the Church of the Resurrection of the Word of the Pokrovsky Stavropegic Convent, a meeting was held in the abbot’s building of the monastery between His Holiness Patriarch Kirill of Moscow and All Russia and members of the delegation of the Malankara Church, who arrived from India to Russia to celebrate the day of remembrance of Blessed Matrona.

His Eminence Metropolitan Dr. Youhanon Mar Demetrios, Metropolitan of Delhi Diocese & President of the Department of Ecumenical Relations for the Malankara Church, His Eminence Metropolitan Dr Geevarghese Mar Yulios of Kunnumkulum Diocese, Vice President of the Department of Ecumenical Department and Rev. Fr. Aswin Fernandez, secretary to the Department of Ecumenical Relations, represented the Malankara Orthodox Syrian Church.

സ്നേഹവും സമാധാനവും കൈവരിക്കാൻ നോമ്പ് ഇടവരുത്തണം :പരിശുദ്ധ കാതോലിക്കാബാവാ.

കോട്ടയം : സത്യ അനുതാപത്തിന്റെ കാലമാണ് വലിയ നോമ്പെന്ന് മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. നോമ്പിലേക്കുള്ള ഒരുക്കമാണ് ശുബ്കോനോ ശുശ്രൂഷ. ശുബ്കോനോ എന്നാൽ ക്ഷമ എന്നാണ് അർത്ഥം. വലിയ നോമ്പിന്റെ പരിപാവന ദിനങ്ങളിൽ ക്ഷമിക്കാനും, മറക്കാനും കഴിയണം. പരസ്പരം ക്ഷമിച്ച് സ്നേഹവും, സമാധാനവും കൈവരിക്കണം. നാം ആരോട് ക്ഷമിക്കുന്നുവോ അവരുടെ നന്മക്ക് വേണ്ടി പ്രാർത്ഥിക്കണം. സ്വാർത്ഥതയും, അഹങ്കാര മനസുമാണ് ക്ഷമിക്കുന്നതിൽ നിന്ന് നമ്മെ തടയുന്നത്. ആ ചിന്താ​ഗതി മാറ്റി നമ്മെ ഉപദ്രവിച്ചവർക്ക് വേണ്ടിയും പ്രാർത്ഥിക്കാൻ കഴിയണമെന്ന് കാതോലിക്കാബാവാ പറഞ്ഞു.

സഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ നടന്ന ശുബ്കോനോ ശുശ്രൂഷയിൽ മുഖ്യകാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു ബാവാ. മലങ്കര മൽപ്പാൻ ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്ക്കോപ്പാ, അരമന മാനേജർ യാക്കോബ് തോമസ് റമ്പാൻ, മുൻ വൈ​ദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ ജോൺ തുടങ്ങിയവർ സംബന്ധിച്ചു.

ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് ഹരിത നോമ്പിന് തുടക്കമായി.

ശാസ്താംകോട്ട : ജലത്തിന്റെ അമിത ഉപഭോ​ഗം തിൻമയാണെന്ന് ഓർത്തഡോക്സ് സഭ പരിസ്ഥിതി കമ്മീഷൻ പ്രസിഡന്റ് ഡോ.ജോസഫ് മാർ ദിവന്നാസിയോസ്. പാഴാക്കാതെ ഉപയോ​ഗിക്കേണ്ട അമൂല്യ സമ്പത്താണ് ജലമെന്നും അദ്ദേഹം പറഞ്ഞു. മലങ്കര ഓർത്തഡോക്സ് സഭ വലിയ നോമ്പിനോട് അനുബന്ധിച്ച് നടപ്പാക്കുന്ന ഹരിത നോമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത.

ജലസംരക്ഷണം എന്ന ആശയം മുൻനിർത്തി പ്രതീകാത്മകമായി കൽഭരണികളിൽ വെള്ളം പകർന്നു. കാനായിലെ കല്യാണവീട്ടിൽ യേശുക്രിസ്തു കൽഭരണികളിലെ വെള്ളം അമൂല്യമായ വീഞ്ഞാക്കി മാറ്റിയിരുന്നു. ജലമെന്ന സമ്പത്തിനെ ഭാവി തലമുറയിലേക്ക് കൈമാറണം എന്ന സന്ദേശം പകർന്നാണ് കൽഭരണികളിൽ വെള്ളം പകർന്ന് പരിസ്ഥിതി നോമ്പ് ഉദ്ഘാടനം ചെയ്തത്. നോമ്പിന്റെ 7 ആഴ്ച്ചകളിലായി ബൈബിളിനെ അടിസ്ഥാനപ്പെടുത്തിയ 7 സന്ദേശങ്ങളിലൂടെയാണ് സഭ ഹരിത നോമ്പ് ആചരിക്കുന്നത്.

കൊല്ലം പടിഞ്ഞാറേ കല്ലട സെന്റ് മേരീസ് പള്ളിയിൽ നടന്ന ചടങ്ങിൽ മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ അധ്യക്ഷത വഹിച്ചു.കൊട്ടാരക്കര- പുനലൂർ ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ തേവോദോറോസ് മുഖ്യസന്ദേശം നൽകി. മലബാർ ഭ​ദ്രാസനാധിപൻ ​ഗീവർ​ഗീസ് മാർ പക്കോമിയോസ്, സഭാ മാനേജിം​ഗ് കമ്മിറ്റി അം​ഗം ജോൺ സി ഡാനിയേൽ, ഇടവിക വികാരി ഫാ. ഡാനിയേൽ ജോർജ്, സഹവികാരി ഫാ.ജോൺ സാമുവേൽ, ഫാ.ഷിബു കോശി ഐസക്, ഫാ.ജോയിക്കുട്ടി വർ​ഗീസ് എന്നിവർ പ്രസം​ഗിച്ചു.

ജോലിതേടി നാടുവിടുന്ന യുവതയെയും,നാട്ടിൽ ഒറ്റപ്പെടുന്ന മാതാപിതാക്കളെയും കരുതണം.

കേരളത്തെ നിക്ഷേപ സൗ​ഹൃദ സംസ്ഥാനമാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ ശ്ലാഘനീയമെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ്. ഇൻവെസ്റ്റ് കേരള ​ഗ്ലോബൽ സമ്മിറ്റ് നൽകുന്നത് വലിയ പ്രതീക്ഷയാണ്. 1,52,905 കോടി രൂപയുടെ നിക്ഷേപസന്നദ്ധത വിവിധ വ്യവസായ​ഗ്രൂപ്പുകൾ വാ​ഗ്ദാനം ചെയ്തു എന്നത് പ്രശംസനീയമാണ്. ഈ നിക്ഷേപ താൽപ്പര്യങ്ങൾ കൃത്യമായ ആസൂത്രണത്തിലൂടെ നടപ്പിലായാൽ അത് കേരളത്തിന്റെ ഭാവിതലമുറയെ ശോഭനമാക്കും.

മികച്ച തൊഴിലും ജീവിത നിലവാരവും സ്വപ്നംകണ്ട് കേരളത്തിൽ നിന്ന് വലിയ രീതിയിൽ കുടിയേറ്റം നടക്കുകയാണ്. യുവ തലമുറയുടെ നാടുവിടൽ തടഞ്ഞ് നിർത്താൻ സാധ്യമല്ല. പക്ഷേ, നമ്മുടെ നാട്ടിൽ തൊഴിൽരം​​ഗത്ത് വളർച്ച ഉണ്ടായാൽ തീർച്ചയായും അവർ സ്വന്തംനാടിന്റെ സുരക്ഷിത തണലിലേക്ക് മടങ്ങി വരികതന്നെചെയ്യും. സ്വന്തം നാടിന്റെ തണലിൽ മാതാപിതാക്കൾക്കൊപ്പം കഴിയാൻ തന്നെയാണ് അവർ

ആ​ഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ഇൻവെസ്റ്റ് കേരള ​ഗ്ലോബൽ സമ്മിറ്റിനെ പ്രവാസികളും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.കേരളത്തെ നിക്ഷേപസൗഹൃദമാക്കുന്നതിൽ രാഷ്ട്രീയം മറന്ന് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കൈകോർക്കുന്നത് അഭിനന്ദനാർഹമാണ്. വികസനത്തെ പിന്തുണയ്ക്കുമെന്ന പ്രതിപക്ഷനിലപാടും പ്രശംസ അർഹിക്കുന്നു.

കുടിയേറ്റം കേരളത്തിന്റെ സാമൂഹിക -കുടുംബ അന്തരീക്ഷത്തെ വല്ലാതെ മാറ്റി മറിക്കുന്നുണ്ട് . മക്കൾ വിദേശത്തേക്ക് പോകുമ്പോൾ നാട്ടിൽ ഒറ്റപ്പെട്ടുപോകുന്ന മാതാപിതാക്കളുടെ കാര്യത്തിൽ സഭയുടെ സജീവ ശ്രദ്ധ ഉണ്ടാകണമെന്ന് സിനഡ് ചർച്ച ചെയ്തു. വയോധികരായ മാതാപിതാക്കൾക്ക് ആരാധനയിൽ പങ്കുകൊള്ളുന്നതിനും, അവരുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഇടവകകൾ പ്രത്യേകം ശ്രദ്ധചെലുത്തണം. കേരളത്തിൽ നിന്ന് വിദേശരാജ്യങ്ങളിലേക്ക് പോകുന്ന യുവസമൂഹത്തിന് ആ രാജ്യങ്ങളിൽ സഭ തണലാകണം. ആരാധനയിലും,ദൈവ വിശ്വാസത്തിലും ചേർന്ന് നിൽക്കുന്ന സമൂഹത്തിന് മദ്യ-മയക്കുമരുന്ന് ലഹരികളുടെ പ്രലോഭനങ്ങളെ പരാജയപ്പെടുത്താൻ കഴിയുമെന്ന് പരിശുദ്ധ സുന്നഹദോസ് വിലയിരുത്തി.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ സ്ത്രീകൾക്ക് വേദശാസ്ത്രം അഭ്യസിക്കാൻ അവസരം ഒരുക്കുന്നതിനെക്കുറിച്ച് പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് ചർച്ച ചെയ്തു. ഇതിനായി ഒരു വർഷത്തെ കോഴ്സ് ആരംഭിക്കുന്നതിനെക്കുറിച്ചാണ് ആലോചന നടന്നത്. ‌സഭയുടെ സെമിനാരികൾ, ലൈബ്രറികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉപയോ​​ഗപ്പെടുത്തി സമ​ഗ്രമായ വേദപഠനത്തിനുള്ള സാധ്യതകൾ പരിശോധിക്കും. സഭയിലെ 60 വയസിന് മുകളിൽ പ്രായമുളളവർക്കായുള്ള സെന്റ് ജോസഫ് എൽഡേഴ്സ് ഫോറത്തിന്റെ ഭരണഘടന അം​ഗീകരിച്ചതായും സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അറിയിച്ചു. പ്രസ്ഥാനത്തിന്റെ പ്രസിഡന്റായി ചെന്നൈ ഭ​ദ്രാസനാധിപൻ ​ഗീവർ​ഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്തയെ നിയമിച്ചു

ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനവും കുടുംബ സംഗമവും മാർച്ച് 2ന്.

തൃപ്പൂണിത്തുറ: മലങ്കര ഓർത്ത ഡോക്സ‌് സുറിയാനിസഭയുടെ കണ്ടനാട് വെസ്‌റ്റ് ഭദ്രാസന ദി നവും കുടുംബ സംഗമവും ഭദ്രാ സനത്തിലെ തലപ്പള്ളിയായ പു രാതനമായ കണ്ടനാട് വിശുദ്ധ മർത്തമറിയം ഓർത്തഡോക്സ് കത്തീഡ്രലിൽ പ്രത്യേകം തയ്യാ റാക്കുന്ന നാലാം മാർത്തോമ്മാ നഗറിൽ മാർച്ച് 2ന് നടക്കും.ഭദ്രാസന ദിനാഘോഷത്തിന് മുന്നോടിയായി മാർച്ച് 1 ന് ഏഴാം മാർത്തോമ്മാ കബറട ങ്ങിയിട്ടുള്ള കോലഞ്ചേരി പള്ളിയിൽ നിന്നും കണ്ടനാട് വെസ്‌റ്റ് യുവജന പ്രസ്ഥാനത്തിന്റെ നേ തൃത്വത്തിൽ കാതോലിക്കേറ്റ് പതാക വാഹനപ്രയാണം ആരം ഭിക്കും.

വൈകീട്ട് 5 ന് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ സമ്മേളന നഗരിയിൽ പതാക ഉയർത്തും. ഞായറാഴ്ച്ച രാവിലെ 8 ന് കണ്ടനാട് പള്ളിയിൽ പരിശുദ്ധ കാതോലിക്കാബാവായുടെ കാർമ്മികത്വത്തിൽ കുർബ്ബാന ഉച്ചക്ക് 2.30 ന് കണ്ടനാട് പള്ളി ഗായക സംഘം നേതൃത്വം നൽകുന്ന ഗാനശുശ്രൂഷ.

വൈകീട്ട് 3 ന് ആരംഭിക്കുന്ന പൊതുസമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാട നം ചെയ്യും.കണ്ടനാട് വെസ്‌റ്റ് സഹായ മെത്രാപ്പോലീത്ത സഖറിയാ മാർ സേവേറിയോസ് അധ്യക്ഷത വഹിക്കും. പാലാ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ പ്രഭാഷണം നടത്തും.വൈദീക ട്രസ്‌റ്റി ഫാ.ഡോ .തോമസ് അമയിൽ, അത്മായ ട്രസ്‌റ്റി റോണി വർഗീസ് എബ്രഹാം,അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ തുടങ്ങിയ ഭാരവാഹികളും ജനപ്രതിനിധികളും പങ്കെടുക്കും.

കണ്ടനാട് വെസ്‌റ്റ് ഭദ്രാസന ത്തിലെ വിവിധ പള്ളികളിൽ നിന്നുമായി 3000 ഓളം വിശ്വാസി കൾ കുടുംബ സംഗമത്തിൽ പങ്കെടുക്കും. വാഹന പാർക്കിംഗ് കണ്ടനാട് സെന്റ് മേരീസ് സ്‌കൂൾ ഗ്രൗണ്ടിലാണ് ഏർപ്പെ ടുത്തിയിട്ടുള്ളത്.ഓർത്തഡോക്സ് സുറിയാനിസഭയുടെ നിരവധി ചരിത്ര സംഭവങ്ങൾക്ക് വേദിയായ കണ്ടനാട് കത്തീഡ്രലിൽ ആദ്യമായി നടക്കുന്ന ഭദ്രാസന ദിനാഘോഷത്തിനും കുടുംബ സംഗമത്തിനും വിപുലമായ ഒരുക്കങ്ങൾ ഏർപ്പെടുത്തിയതായി ഭദ്രാസന സെക്രട്ടറി ഫാ. ജോസ് തോമസ് പൂവത്തിങ്കൽ, കണ്ടനാട് പള്ളി വികാരി ഫാ. ഐസക് മട്ടമ്മേൽ കോർ എപ്പിസ്കോപ്പ ,ഭദ്രാസന കൗൺ സിൽ അംഗം ഫാ.മാത്യു മാർക്കോസ്,കണ്ടനാട് പള്ളി സഹ വികാരി ഫാ.ബേസിൽ ജോർജ്‌,പബ്ലിസിറ്റി കൺവീനർ ഫാ.ജിത്തു മാത്യു ഭദ്രാസന കൗസിൽ അംഗങ്ങളായ സജി വർക്കിച്ചൻ, അജു എബ്രഹാം, സഭ മാനേജിംഗ് കമ്മിറ്റിയംഗം വി.കെ.വർഗീസ് ,കൺവീനർ തമ്പി തുടിയൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

മലയോരത്തിന്റെ കണ്ണീരൊപ്പണം, കടലോരത്തിന്റെ ആധി അകറ്റണം : പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ്.

കോട്ടയം : വയനാട് ചൂരൽമലയിലും, മുണ്ടക്കൈയിലും ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന്റെ രണ്ടാംദിനം.

കേരളത്തെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് വയനാട്ടിലെ ചൂരൽമല,മുണ്ടക്കൈ മേഖലകളിൽ 2024 ജൂലൈ 30- നുണ്ടായ ഉരുൾപൊട്ടൽ ദുരന്തം കഴിഞ്ഞ് 210 ദിനങ്ങൾ പിന്നിടുമ്പോഴും പുനരധിവാസം വൈകുന്നു എന്നത് ഖേദകരമാണ്. ദുരന്ത സമയത്ത് നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടാൻ വൈകുംതോറും ആ ജനതയുടെ ആത്മാഭിമാനത്തിന് ക്ഷതമേൽക്കുകയും കഷ്ടത വർദ്ധിക്കുകയും ചെയ്യുന്നു.

ചൂരൽമല, മുണ്ടക്കൈ മേഖലയിലെ ജനങ്ങളുടെ പുനരധിവാസത്തിന്റെ ഭാഗമായി പുതിയ വീടുകൾ വെച്ച് നൽകാമെന്ന് ആദ്യം പ്രഖ്യാപിച്ചത് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയാണ്. ‌50 വീടുകൾ വെച്ച് നൽകാനുള്ള സന്നദ്ധത സർക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഉചിതമായ മറുപടി ലഭിക്കാത്തതിനാൽ സഭ സ്വന്തം നിലയിൽ ഭൂമി കണ്ടെത്തി ആ ജനതയെ പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ച് പരിശുദ്ധ സുന്നഹദോസ് ചർച്ച ചെയ്തു.

മലയോരത്തിന്റെ കണ്ണീരുപ്പ് വീണ മണ്ണിന് സമാനമാണ് കടലോര ജനതയുടെ ജീവിതവും. മുനമ്പം ഭൂമി പ്രശ്നത്തിൽ ഉറക്കം നഷ്ടപ്പെട്ട കുടുംബങ്ങൾ ഇന്നും പ്രതിഷേധത്തിലാണ്. അവരുടെ ആശങ്ക അവസാനിപ്പിക്കാനുള്ള സത്വരമായ നടപടികൾ ഉണ്ടാകണം.

കടൽ മണൽ ഖനനം മറ്റൊരു പ്രശ്നമായി മാറുന്നു. കടലിന്റെ അടിത്തട്ട് ഇളക്കുമ്പോൾ സംഭവിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ ആരും ഗൗനിക്കുന്നില്ല. മത്സ്യസമ്പത്ത് നഷ്ടമായാൽ തീരദേശജനത വറുതിയിലാകുമെന്നും പരിശുദ്ധ എപ്പിസ്ക്കോപ്പൽ സിനഡ് നിരീക്ഷിച്ചു.

അടച്ചുറപ്പുള്ള ഒരു വീട് ഏവരുടെയും സ്വപ്നം : പരിശുദ്ധ കാതോലിക്കാ ബാവാ, ഓർത്തഡോക്സ് സഭ ഭവന നിർമ്മാണ ധനസഹായം വിതരണം ചെയ്തു.

കോട്ടയം : സ്വന്തം വളർച്ചക്കൊപ്പം സ​ഹജീവിയെയും കരുതുമ്പോഴാണ് ക്രിസ്തീയദൗത്യം പൂർത്തീകരിക്കപ്പെടുന്നതെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. കോട്ടയം പഴയസെമിനാരിയിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ ഭവന നിർമ്മാണ
ധനസഹായ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സഭാധ്യക്ഷൻ.കഴിഞ്ഞവർഷം 101 കുടുംബങ്ങൾക്കായിരുന്നു സഭ സാമ്പത്തിക സഹായം നൽകിയത്. ഇത്തവണ സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ട 102 കുടുംബങ്ങൾക്ക് ഭവനനിർമ്മാണ സാമ്പത്തിക സഹായം വിതരണം ചെയ്തു. ലഭിച്ച 200ൽ അധികം അപേക്ഷകൾ പരിശോധിച്ച ശേഷമാണ് അർഹരായ 102പേരെ തെരഞ്ഞെടുത്തത്.

അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സഭയുടെ വരുമാനത്തിന്റെ 60ശതമാനവും ജീവകാരുണ്യപ്രവർത്തനങ്ങൾക്കാണ് വിനിയോ​ഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ 51ലക്ഷം രൂപയാണ് ഭവന നിർമ്മാണ ധനസഹായ പദ്ധതിയിലൂടെ നൽകിയത്. ഭവനനിർമ്മാണ സഹായ സമിതി കൺവീനർ ജിജു പി വർ​ഗീസ് സ്വാ​ഗതം ആശംസിച്ചു.അൽമായ ട്രസ്റ്റി റോണി വർ​ഗീസ് ഏബ്രഹാം, ഫാ.ജേക്കബ് ഫിലിപ്പ്,എൻ.എ.അനിൽമോൻ‍, കോശി ഉമ്മൻ,ജേക്കബ് കൊച്ചേരി,ഷാലു ജോൺ,സിബി ജോൺ എന്നിവർ പ്രസം​ഗിച്ചു. ചിത്രം :മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഭവന നിർമ്മാണ ധനസഹായ പദ്ധതിയുടെ വിതരണോദ്ഘാടനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ നിർവഹിക്കുന്നു.അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, ഫാ.ജേക്കബ് ഫിലിപ്പ്, ജിജു പി വർ​ഗീസ് എന്നിവർ സമീപം.