അനുതാപ ഹൃദയത്തോടെ വിശുദ്ധിയിലേക്ക് വളരുക: പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: ആരാധനയിലൂടെ മനസ് രൂപാന്തരപ്പെടുത്തി അനുതാപ ഹൃദയമുള്ളവരായി വിശുദ്ധിയിലേക്ക് വളരണമെന്ന് മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. കോട്ടയം ഓർത്തഡോക്സ് വൈദിക സെമിനാരിയിലെ നിനുവാ നോമ്പ് ധ്യാനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സഭാധ്യക്ഷൻ.

അർത്ഥപൂർണ്ണമായ കൗദാശിക ജീവിതവും അനുതാപ ഹൃദയവും വിശ്വാസികളെ വിശുദ്ധിയിലേക്ക് വളർത്തും.പരിശുദ്ധാത്മകൃപയിൽ ലഭ്യമാക്കുന്ന അനുതാപ ജീവിതം സമഗ്രമായ രൂപാന്തരത്തിലേക്ക് നയിക്കുമെന്നും കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു. പഴയ സെമിനാരിയിൽ മൂന്ന് നോമ്പിന്റെ ശുശ്രൂഷകൾക്കും, വിശുദ്ധ കുർബാനയ്ക്കും പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. വൈദിക സെമിനാരി പ്രൻസിപ്പൽ ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ, സെമിനാരി മാനേജർ ഫാ.ജോബിൻ വർ​ഗീസ് , ഫാ.മാത്യു വർ​ഗീസ്, സെമിനാരി അധ്യാപകർ, വൈദിക വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമ്മപ്പെരുന്നാൾ ജനുവരി 25ന് കൊടിയേറും.

കോട്ടയം/ പത്തനാപുരം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആറാം കാതോലിക്കാ ആയിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ 20ാം ഓർമ്മപ്പെരുന്നാൾ ജനുവരി 25 മുതൽ 31 വരെ ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ നടക്കും. ശുശ്രൂഷകൾക്ക് മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും സഭയുടെ മെത്രാപ്പോലീത്താമാരും നേതൃത്വം നൽകും. മാർ ഏലിയാ ചാപ്പലിൽ ജനുവരി 25ന് രാവിലെ കൊല്ലം ഭദ്രാസന മെത്രാപ്പോലീത്താ ഡോ. ജോസഫ് മാർ ദീവന്നാസിയോസ് വിശുദ്ധ കുർബാനയർപ്പിക്കും. തുടർന്ന് കൊടിയേറ്റ്. ഉച്ചയ്ക്ക് 1 മണിക്ക് അഖില മലങ്കര സണ്ടേസ്ക്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ മെമ്മോറിയൽ പ്രസം​ഗ,ആരാധന സം​ഗീത മത്സരം. ജനുവരി 26 തിങ്കൾ രാവിലെ 10മണിക്ക് ആത്മീയ പ്രസ്ഥാനങ്ങളായ സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്പ്, സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫോറം, ക്രൈസ്തവ യുവജനപ്രസ്ഥാനം എന്നിവയുടെ ആഭിമുഖ്യത്തിൽ ധ്യാനം.  റവ.ഡോ.കെ തോമസ് നേതൃത്വം നൽകും. ഫാ.ജോസ് എം ഡാനിയേൽ അധ്യക്ഷത വഹിക്കും. ‌

ജനുവരി 27 ചൊവ്വ രാവിലെ 10ന് പ്രാർത്ഥനായോ​ഗം, സുവിശേഷസംഘം, മർത്തമറിയം വനിതാസമാജം എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ ധ്യാനം. നയിക്കുന്നത് ഫാ.‍ഡോ. ഏബ്രഹാം വർ​ഗീസ്. ജനുവരി 28 ബുധൻ രാവിലെ 9.15ന് സെന്റ് ബേസിൽ ബൈബിൾ സ്ക്കൂൾ രജത ജൂബിലി പൂർവ്വവിദ്യാർത്ഥി സം​ഗമം. ഫാ.ബ്രിൻസ് അലക്സ് മാത്യൂസ് ധ്യാനപ്രസം​ഗത്തിന് നേതൃത്വം നൽകും. 10.30ന് വിശുദ്ധ കുർബാന : യാക്കോബ് മാർ ഏലിയാസ് മെത്രാപ്പോലീത്താ. ജനുവരി 29 രാവിലെ 7.15ന് വിശുദ്ധ കുർബാന ഡോ.യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ. 10മണിക്ക് ശാസ്താംകോട്ട എം.റ്റി.എം.എം മിഷൻ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്.

ജനുവരി 30ന് രാവിലെ 7.15ന് വിശുദ്ധ കുർബാന : ഡോ.​ഗബ്രിയേൽ മാർ ​ഗ്രീ​ഗോറിയോസ് മെത്രാപ്പോലീത്താ.  9.30ന് ക്രിസ്തീയ സം​ഗീതാർച്ചന. 10.30ന് അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. സ്വാമി ​ഗുരുരത്നം ജ്ഞാനതപസ്വി അനുസ്മരണ പ്രഭാഷണം നടത്തും. ഡോ.ജോസഫ് മാർ ദീവന്നാസിയോസ്,യാക്കോബ് മാർ ഏലിയാസ്, കൊടിക്കുന്നിൽ സുരേഷ് എം.പി, കോവൂർ കുഞ്ഞുമോൻ എം.എൽ.എ, വൈ​​ദിക ട്രസ്റ്റി ഫാ.ഡോ തോമസ് വർ​ഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർ​ഗീസ് ഏബ്രഹാം, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, ഫാ.ഡോ.തോമസ് വർ​ഗീസ് ചാവടിയിൽ, എ പുന്നൂസ് , ബിജി ലൂക്കോസ്, ഫാ സമുവൽ റ്റി ജോർജ് എന്നിവർ പ്രസം​ഗിക്കും. വൈകീട്ട് 6ന് സന്ധ്യാനമസ്ക്കാരം പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ. തുടർന്ന് അനുസ്മരണം സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്താ. 7.30ന് പ്രദക്ഷിണം തുടർന്ന് ശ്ലൈഹിക വാഴ്വ്.

ജനുവരി 31 ശനി രാവിലെ 8 ന് വിശുദ്ധ കുർബാനയ്ക്ക് മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും. ഡോ.ജോസഫ് മാർ ദീവന്നാസിയോസ്, ഡോ.യൂഹാനോ‍ൻ മാർ ദീയസ്ക്കോറോസ് എന്നീ മെത്രാപ്പോലീത്താമാർ സഹകാർമ്മികരാകും. തുടർന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കബറിടത്തിൽ ധൂപ്രപ്രാർത്ഥന, ആശീർവാദം, നേർച്ചവിളമ്പ് , കൊടിയിറക്ക് എന്നിവയോടെ ഓർമ്മപ്പെരുന്നാളിന് സമാപനമാകുമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ, മൗണ്ട് ഹൊറേബ് മാർ ഏലിയാ ചാപ്പൽ മാനേജർ ഫാ.സാമുവൽ ജോർജ് എന്നിവർ അറിയിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയികൾക്ക് ആദരമൊരുക്കി മലങ്കരസഭ

കോട്ടയം : രാഷ്ട്രത്തിന്റെ പുരോ​ഗതിക്ക് വേണ്ടിയാണ്  സഭ നിലകൊള്ളുന്നത്.  ജനപ്രതിനിധികളിൽ നിന്ന് സഭയും സമൂഹവും ആ​ഗ്രഹിക്കുന്നതും അതാണെന്ന് മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഭാം​ഗങ്ങൾക്കായി കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സംഘടിപ്പിച്ച അനുമോ​ദന സമ്മേളനം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ. വിജയിച്ചവർ സഭാം​ഗങ്ങളായിരിക്കാം. എന്നാൽ സഭയ്ക്ക് വേണ്ടിയല്ല സമൂഹത്തിന് വേണ്ടിയാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അനർഹമായതൊന്നും സഭയ്ക്കായി ചെയ്യേണ്ടതില്ല.  സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്യാൻ കഴിയും എന്നതായിരിക്കണം ചിന്ത. ഭൗതികമായ നിർമ്മിതകൾ മാത്രമല്ല വികസനം എന്ന് തിരിച്ചറിയണം. പാലങ്ങൾ പണിതുയർത്തുമ്പോൾ അതിനടിയിൽ അന്തിയുറങ്ങാൻ വിധിക്കപ്പെട്ട ഭവന രഹിതരെക്കൂടി ഓർക്കണമെന്നും ബാവാ പറഞ്ഞു. എല്ലാ വിഭാ​ഗങ്ങളെയും ഉൾക്കൊള്ളുന്നതിനാൽ ഏതെങ്കിലും രാഷ്ട്രീയാപാർട്ടിയെ സഭ പിന്തുണയ്ക്കുന്നില്ലെന്നും തിരഞ്ഞെടുപ്പിൽ സമദൂര നിലപാടായിക്കുമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ വ്യക്തമാക്കി. മലങ്കരസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജനപ്രതിനിധികൾ വിജയിച്ചുവന്ന തിരഞ്ഞെടുപ്പാണ് കടന്നുപോയത്. വിജയിച്ചവർക്കൊപ്പം പരാജയപ്പെട്ടവർക്കും ആശംസകൾ നേരുന്നതായും സഭാധ്യക്ഷൻ‌ കൂട്ടിച്ചേർത്തു.

വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർ​ഗീസ് അമയിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ സ്വാ​ഗതം ആശംസിച്ചു. ദേവലോകം അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ നന്ദി രേഖപ്പെടുത്തി. ആദരവ് ഏറ്റുവാങ്ങിയവർക്കായി പ്രതിനിധികൾ മറുപടി പ്രസം​ഗം നടത്തി. സഭാ മാനേജിം​ഗ് കമ്മിറ്റി അം​ഗങ്ങൾ, ഭദ്രാസന കൗൺസിൽ അം​ഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

കെ.പി.സി.സി പ്രസിഡന്റും പുതിയ ഭാരവാഹികളും മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷനെ സന്ദർശിച്ചു.

കോട്ടയം : കെ.പി.സി.സി പ്രസിഡന്റായി നിയമിതനായ ശ്രീ.സണ്ണി ജോസഫ് എം.എൽ.എ മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായെ സന്ദർശിച്ച് കൂടിക്കാഴ്ച്ച നടത്തി. കെ.പി.സി.സി വർക്കിം​ഗ് പ്രസിഡന്റുമാരായി ചുമതലയേറ്റ ശ്രീ.പി.സി വിഷ്ണുനാഥ് എം.എൽ.എ, ശ്രീ. എ.പി അനിൽകുമാർ എം.എൽ.എ, എം.എൽ.എമാരായ ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ, ശ്രീ.ചാണ്ടി ഉമ്മൻ എന്നിവരും ശ്രീ. കെ.സി.ജോസഫ്, ശ്രീ.ജോസഫ് വാഴയ്ക്കൻ, ഡി.സി.സി പ്രസിഡന്റ് ശ്രീ.നാട്ടകം സുരേഷ്, ന​ഗരസഭാ കൗൺസിലറും സഭാ മാനേജിം​ഗ് കമ്മിറ്റി
അം​ഗവുമായ അഡ്വ ടോം കോര, ബ്ലോക്ക് പഞ്ചായത്ത് അം​ഗം ശ്രീ.സിബി ജോൺ തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു.

ദേവലോകം അരമനയിൽ മാനേജർ യാക്കോബ് റമ്പാൻ, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, പരിശുദ്ധ ബാവാ തിരുമേനിയുടെ പ്രിൻസിപ്പൽ സെക്രട്ടറി മലങ്കര മൽപ്പാൻ ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർഎപ്പിസ്കോപ്പാ എന്നിവർ ചേർന്ന് കെ.പി.സി.സി അധ്യക്ഷനെ സ്വീകരിച്ചു.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവായുടെ ഓർമ്മപ്പെരുന്നാൾ

കോട്ടയം : പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവായുടെ നാലാം ഓർമ്മപ്പെരുന്നാൾ ജൂലൈ 6 മുതൽ 12 വരെ മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ആചരിക്കും. ജൂലൈ 6 ഞായറാഴ്ച്ച രാവിലെ 6.30ന് പ്രഭാത നമസ്ക്കാരം, 7.30ന് വിശുദ്ധ കുർബാന. ശേഷം പെരുന്നാൾ കൊടിയേറ്റ്. ജൂലൈ 7ന് രാവിലെ 7 മണിക്ക് വിശുദ്ധ കുർബാന ഫാ.കെ.കെ വർ​ഗീസ്, ജൂലൈ 8ന് രാവിലെ 7 മണിക്ക് വിശുദ്ധ കുർബാന ഫാ.ജോർജ് ഡേവിഡ്, ജൂലൈ 9ന് രാവിലെ 7 മണിക്ക് വിശുദ്ധ കുർബാന ഫാ.ജോസഫ് ചെറുവത്തൂർ, ജൂലൈ 10ന് രാവിലെ 7 ന് വിശുദ്ധ കുർബാനയ്ക്ക് കുന്നംകുളം ഭദ്രാസനാധിപൻ ഡോ.​ഗീവർ​ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിക്കും. ജൂലൈ 11ന് വിശുദ്ധ കുർബാന( ഇം​ഗ്ലീഷ്) സഭയുടെ എക്യുമെനിക്കൽ റിലേഷൻസ് വകുപ്പ് സെക്രട്ടറി ഫാ.അശ്വിൻ ഫെർണാണ്ടസ്.

ജൂലൈ 11ന് വൈകീട്ട് 5 മണിക്ക് കുന്ദംകുളം ഭദ്രാസനത്തിൽ നിന്നും തെക്കൻ മേഖലയിൽ നിന്നുമുള്ള തീർത്ഥാടകർ മാർ ഏലിയാ കത്തീഡ്രലിൽ
സം​ഗമിക്കും. തുടർന്ന് ദേവലോകത്തെ കബറിങ്കലേക്ക് കാൽനട തീർത്ഥയാത്ര. 6 മണിക്ക് അരമനയങ്കണത്തിൽ തീർത്ഥാടകരെ മാനേജർ യാക്കോബ് റമ്പാന്റെ നേതൃത്വത്തിൽ സ്വീകരിക്കും. 6.15 നുള്ള സന്ധ്യാനമസ്ക്കാരത്തിന് പരിശുദ്ധ കാതോലിക്കാബാവായും, മെത്രാപ്പോലീത്താമാരും നേതൃത്വം നൽകും. 7.15ന് അനുസ്മരണപ്രഭാഷണം തുമ്പമൺ ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ.7.45ന് കബറിങ്കൽ ധൂപപ്രാർത്ഥന, പ്രദക്ഷിണം, ശ്ലൈഹിക വാഴ്വ്, നേർച്ചഭക്ഷണം.

മാർത്തോമ്മൻ പൈതൃകം വിശ്വാസത്തിന്റെ ആണിക്കല്ല് : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : ക്രിസ്തുശിഷ്യനായ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ പൈതൃകമാണ് ഭാരത ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ലെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ​​ദുക്റോനോപെരുന്നാൾ ദിനത്തിൽ സംസാരിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ. പീഡകൾ സഹിച്ചാണ് മാർത്തോമ്മാ ശ്ലീഹായും, പരിശുദ്ധ പിതാക്കൻമാരും ഭാരതസഭയെ വളർത്തിയത്. ആ വിശ്വാസ സ്ഥിരതയിൽ വളരാൻ ഈ തലമുറയ്ക്കും വരും തലമുറകൾക്കും കഴിയണം. പാവപ്പെട്ടവരെയും, കഷ്ടത അനുഭവിക്കുന്നവരെയും കരുതുമ്പോഴാണ് മാർത്തോമ്മൻ സാക്ഷ്യത്തിന്റെ നേരവകാശികളായി നാം മാറുന്നതെന്നും പരിശുദ്ധ ബാവാ കൂട്ടിച്ചേർത്തു. മലങ്കരസഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് സഭാധ്യക്ഷൻ മുഖ്യകാർമ്മികത്വം വഹിച്ചു. അരമന മാനേജർ യാക്കോബ് റമ്പാൻ, ഫാ.അശ്വിൻ ഫെർണാണ്ടസ്, ഫാ.കെ.വൈ.ചാക്കോ എന്നിവർ സഹകാർമ്മികരായി.

വിശുദ്ധ കുർബാനയ്ക്ക് ശേഷം മധ്യസ്ഥ പ്രാർത്ഥന, മാർത്തോമ്മാ ശ്ലീഹായുടെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന കബറിങ്കൽ ധൂപപ്രാർത്ഥന, നേർച്ചവിളമ്പ് എന്നിവ നടന്നു. മലങ്കരസഭാക്കേസിൽ സുപ്രീംകോടതി 2017 ജൂലൈ 3 ന് പുറപ്പെടുവിച്ച അന്തിമ വിധിയോടുള്ള ആദരസൂചകമായി സഭയുടെ ദേവാലയങ്ങളിൽ കൃതജ്ഞതാദിനവും ആചരിച്ചു.

അമർഷം രേഖപ്പെടുത്തി ഓർത്തഡോക്സ് സഭാ മാനേജിം​ഗ് കമ്മിറ്റി.

കോട്ടയം : മലങ്കരസഭയുടെ ശാശ്വത സമാധാനത്തിന് തുരങ്കം വെക്കാൻ ബദൽ കാതോലിക്കയെ വാഴിച്ച് ഭാരതമണ്ണിൽ അശാന്തിയുടെ വിത്തുപാകാൻ ശ്രമിക്കുന്ന അന്ത്യോഖ്യൻ പാത്രിയർക്കീസിനോടും, അതിനെ പിന്തുണയ്ക്കുന്ന സർക്കാർ, രാഷ്ട്രീയ നേതൃത്വങ്ങളോടുമുള്ള കടുത്ത അമർഷം രേഖപ്പെടുത്തി പ്രമേയം അവതരിപ്പിച്ച് മലങ്കര ഓർത്തഡോക്സ് സഭ മാനേജിം​ഗ് കമ്മിറ്റി. ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ചേർന്ന യോ​ഗത്തിൽ വൈ​ദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർ​ഗീസ് അമയിലാണ് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചത്. അൽമായ ട്രസ്റ്റി റോണി വർ​ഗീസ് ഏബ്രഹാം പിന്താങ്ങി. പ്രമേയത്തിന്റെ പ്രസക്തഭാ​ഗം ചുവടെ,

എ.ഡി 52 ൽ പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഈ രാജ്യത്തിന്റെ ഭരണഘടനയോടും, നിയമസംവിധാനങ്ങളോടുമുള്ള കൂറും വിധേയത്വും പ്രഖ്യാപിച്ചാണ് എക്കാലവും നിലകൊണ്ടിട്ടുള്ളത്. ഈ സഭയെ വ്യവഹാരങ്ങളിലേക്ക് വലിച്ചിട്ടവർക്കുള്ള അവസാന വാക്കാണ് 2017 ജൂലൈ 3 ലെ സുപ്രീംകോടതി വിധി. മലങ്കര സഭ ഒരു ട്രസ്റ്റാണെന്നും, അത് എക്കാലവും നിലനിൽക്കുമെന്നും, ആ ട്രസ്റ്റിൽ നിന്ന് ആർക്കും ഒന്നും വിഭജിച്ച് കൊണ്ടുപോകാൻ കഴിയില്ലെന്നും അസന്നി​ഗ്ധമായി കോടതി വ്യക്തമാക്കി. പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ അധികാരം ഭാരതത്തിൽ അസ്തമയ ബിന്ദുവിലെത്തി എന്നതിന് കോടതി ആധികാരികത നൽകി. അതായത് ഒരു ശെമ്മാശ്ശനെപ്പോലും മലങ്കരയിൽ നിയമിക്കാനുള്ള അധികാരം പരിശുദ്ധ പാത്രിയർക്കീസ് ബാവയ്ക്ക് ഇല്ല.

കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കെ സുപ്രീംകോടതി അറുതിവരുത്തിയ സമാന്തരഭരണത്തിന് വീണ്ടും തുടക്കമിടാൻ ശ്രമിക്കുകയാണ് വിഘടിത വിഭാ​ഗം. സമാന്തരഭരണത്തിലൂടെ നിലവിലെ സമാധാന അന്തരീക്ഷം തകർക്കുക എന്നതാണ് ​ഗൂഢലക്ഷ്യം. ഇതിന്റെ ഭാ​ഗമായാണ് ലബനനിൽ മാർച്ച് 25ന് ബദൽ കാതോലിക്കയെ വാഴിക്കാൻ ശ്രമിക്കുന്നത്. പരമോന്നത കോടതിയെയും ഭാരതത്തെയും വെല്ലുവിളിച്ച് നടത്തുന്ന ഈ നീക്കം രാജ്യത്തോടുള്ള അവഹേളനമാണ്.

മലങ്കരസഭയിലെ വിഘടിത വിഭാ​ഗം പാത്രിയർക്കീസിനെ കൂട്ടുപിടിച്ച് നടത്തുന്ന ഈ സമാന്തരഭരണ നീക്കത്തിന് സംസ്ഥാന സർക്കാരും, പ്രതിപക്ഷവും പിന്തുണ നൽകുന്നുവെന്നത് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാവിശ്വാസികളെ ഒന്നടങ്കം ഞെട്ടിക്കുന്നു. നിയമവിരുദ്ധമായകാര്യത്തിന് കേരളത്തിന്റെ നിയമമന്ത്രി തന്നെ കാർമ്മികനാകുന്നത് നിസാരമായി കാണാനാകില്ല. സുപ്രീംകോടതി നിരോധിച്ച സമാന്തരഭരണത്തിന് വളമേകാനാണ് പൊതുജനത്തിന്റെ നികുതിപ്പണം ഉപയോ​ഗിച്ച് 7 സർക്കാർ പ്രതിനിധികൾ ലബനനിലേക്ക് വിനോദസഞ്ചാരം നടത്തുന്നത്. കേവലം എറണാകുളം എന്ന ജില്ലയിലെ മാത്രം വോട്ടുബാങ്ക് ലക്ഷ്യം വെച്ച് നടത്തുന്ന ഈ പ്രീണനരാഷ്ട്രീയം കേരളം തിരിച്ചറിയും. രാഷ്ട്രീയപ്പാർട്ടികളോടുള്ള സമദൂരം അവസാനിപ്പിക്കാൻ ഈ സഭ തീരുമാനിച്ചാൽ ചിലർ വീഴും, മറ്റുചിലർ വാഴുമെന്ന കാര്യം ഓർത്താൽ നന്ന്.

വിദേശ ആധിപത്യത്തിന്റെ അടിമനുകത്തെ കൂനൻ കുരിശ് സത്യത്തിലൂടെ പൊട്ടിച്ചെറിഞ്ഞ സ്വാതന്ത്ര്യസമര – വിശ്വാസികളാണ് മലങ്കരസഭയുടെ പൂർവസൂരികൾ. അവർ തെളിച്ച വിശ്വാസത്തിന്റെ കെടാവിളക്ക് ഞങ്ങൾ ഹൃദയത്തിൽപ്പേറും. ഈ സഭയുടെ സ്വാതന്ത്ര്യത്തെയും, അസ്ഥിത്വത്തെയും ഒരു ഭീഷണിക്ക് മുന്നിലും അടിയറവ് വെക്കില്ല. മലങ്കരയിൽ സമാന്തരഭരണത്തിന് കോപ്പുകൂട്ടുന്നവരും ഭരണഘടനയെത്തൊട്ട് സത്യം ചെയ്തവരും ഭരണഘടനാവിരുദ്ധ പ്രവർത്തനത്തിന് കൂട്ടുനിൽക്കുന്നതിലുള്ള ശക്തമായ പ്രതിഷേധം മാനേജിം​ഗ് കമ്മിറ്റി രേഖപ്പെടുത്തി.

വയോജന സംരക്ഷണത്തിനും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകി മലങ്കര ഓർത്തഡോക്സ് സഭാ ബജറ്റ്.

കോട്ടയം: യുവതലമുറയുടെ കുടിയേറ്റം മൂലം ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങളുടെ സമഗ്ര സംരക്ഷണത്തിന് “അരികെ” പദ്ധതിയും, സമർഥരായ വിദ്യാർത്ഥികളെ ചെറുപ്പത്തിൽ കണ്ടെത്തി അവർക്ക് ഇന്ത്യയിലുള്ള മികച്ച തൊഴിൽ അവസരങ്ങൾ നേടാൻ പരിശീലനം നൽകുന്ന “വിദ്യാജ്യോതി” പദ്ധതിയും അവതരിപ്പിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ 2025-2026 വർഷത്തെ സാമ്പത്തിക ബജറ്റ്. ആരോഗ്യ ജീവിതശൈലിയും ലഹരി വിരുദ്ധതയും പ്രോത്സാഹിപ്പിക്കുന്ന കോട്ടയം കാരാപ്പുഴ വെൽനസ് പാർക്ക് , കൊല്ലം മതിലകത്ത് ക്യാമ്പ് സെന്റർ എന്നിവ ആരംഭിക്കും.

സർക്കാരിന്റെ പുതിയ നയങ്ങളുടെ പശ്ചാത്തലത്തിൽ സ്വകാര്യ സർവകലാശാല ആരംഭിക്കുന്നതിനെക്കുറിച്ച് സഭ ഗൗരവമായി ആലോചിക്കുന്നു. എം.ഒ.സി കോളജുകളുമായി സഹകരിച്ച് ഇതിനുള്ള സാധ്യതാ പഠനം നടത്തും. സഭയ്ക്കൊപ്പം സമൂഹത്തെയും കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ ആയിരത്തി നാനൂറ്റി എൺപത്തി നാല് കോടിയുടെ ബജറ്റ് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ സഭാ മാനേജിങ് കമ്മിറ്റിയിൽ അവതരിപ്പിച്ചു.

യോഗത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ അദ്ധ്യക്ഷത വഹിച്ചു. മലങ്കര സഭയുടെ സമാധാന അന്തരീക്ഷത്തെ തകർക്കുന്ന ഒരു നീക്കത്തെയും അംഗീകരിക്കില്ലെന്ന് കാതോലിക്കാബാവാ പറഞ്ഞു. ഇപ്പോൾ നടക്കുന്നത് രാജ്യത്തിന്റെ നിയമത്തെ ലംഘിക്കാനുള്ള ശ്രമങ്ങളാണ്. ഭാരതത്തിന്റെ നിയമം അനുസരിക്കാനുള്ള ഉത്തരവാദിത്വം ഓരോ പൗരനുമുണ്ടെന്നും പരിശുദ്ധ കാതോലിക്കാബാവാ കൂട്ടിച്ചേർത്തു.

കൊടുങ്ങല്ലൂർ മാർത്തോമൻ സ്മൃതി മന്ദിരം, തിരുവനന്തപുരം കാരുണ്യഗൈഡൻസ് സെൻ്ററിനോട് ചേർന്ന് മാനസിക – സാമൂഹിക പുനരധിവാസ കേന്ദ്രം തുടങ്ങിയവയ്ക്കും ബഡ്ജറ്റിൽ തുക നീക്കിവെച്ചിട്ടുണ്ട്. സഭയുടെ നേതൃത്യത്തിൽ നടത്തുന്ന കാരുണ്യ പദ്ധതികളായ വിവാഹ ധനസഹായം ഭവന നിർമ്മാണം, വിധവാ പെൻഷൻ സഭാംഗങ്ങളായ സാമ്പത്തികശേഷി കുറഞ്ഞ വിദ്യാർത്ഥികൾക്കുള്ള ഉപരിപഠന സഹായം വിധവകളുടെ പെൺമക്കൾക്ക് വിവാഹ ധനസഹായം , സഹോദരൻ പദ്ധതി, വാർദ്ധക്യകാല പെൻഷൻ തുടങ്ങിയവയും ബഡ്ജറ്റിൽ ഉൾപ്പെടുന്നു. പുന്നത്ര മാർ ദീവന്നാസ്യോസ് തിരുമേനിയുടെ ചരമ ദ്വിശാബ്ദി സമ്മേളനം . ചേപ്പാട് തിരുമേനിയുടെ മലങ്കര മെത്രാപോലിത്താ സ്ഥാനാരോഹണ ദ്വിശാബ്ദി സമ്മേളനം , പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ചരമവജ്ര ജൂബിലി , പരിശുദ്ധ ഔഗേൻ പ്രഥമൻ ബാവായുടെ ചരമ സുവർണ്ണ ജൂബിലി ,സഭാ കവി സി.പി.ചാണ്ടി സ്മൃതിസംഗമം, മുളന്തുരുത്തി സുന്നഹദോസ് ശതോത്തര സുവർണ ജൂബിലി എന്നിവ ഈ വർഷം സംഘടിപ്പിക്കും.

ബജറ്റിൽ തുക വകയിരുത്തിയ മറ്റു പദ്ധതികൾ

വയനാട് ദുരിതാശ്വാസ സഹായം 10 കോടിയായി ഉയർത്തി.

തിരുവനന്തപുരത്തെ ഓർത്തഡോക്സ് സെന്ററിന് 75ലക്ഷവും, എറണാകുളത്തെ മീഡിയ സെന്ററിന്റെ തുടർ പ്രവർത്തനങ്ങൾക്ക് 25 ലക്ഷം രൂപയും വകയിരുത്തി.

കോട്ടയം പരുത്തുംപാറയിലെ ആയുർവേദ ആശുപത്രിയെ മെഡിക്കൽ കോളജായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി 60 ലക്ഷം രൂപയും ശാസ്താംകോട്ട ബൈബിൾ കോളജിന് 1 ലക്ഷം രൂപയും വകയിരുത്തി.

വെല്ലൂർ സ്നേഹഭവന് പ്രത്യേക ഗ്രാന്റായി 20 ലക്ഷം രൂപ.

കോട്ടയം പഴയസെമിനാരിയിലെ കോൺഫറൻസ് ഹാൾ നവീകരണത്തിന് 38ലക്ഷം രൂപ.

പഠിത്തവീട് എന്നറിയപ്പെടുന്ന പഴയ സെമിനാരി നാലുകെട്ടിന്റെ പുനരുദ്ധാരണത്തിന് 75ലക്ഷം രൂപ.

തിരുവിതാംകോട് അരപ്പള്ളിയുടെ പുനരുദ്ധാരണപ്രവർത്തനങ്ങൾക്ക് 10ലക്ഷം രൂപ.

സഭയിലെ മുതിർന്ന പൗരൻമാരുടെ കരുതലിനായി പോത്താനിക്കാട് തുടങ്ങുന്ന ക്ഷേമഭവനത്തിന് 1 കോടി രൂപ.

ദേവലോകം കാതോലിക്കേറ്റ് അരമന പ്രകൃതിസൗഹൃദമാക്കുന്നതിന്റെ ഭാഗമായി സോളാർ പവർ പ്ലാന്റ് സ്ഥാപിക്കും.

വൈദിക മെഡിക്കൽ ഇൻഷുറൻസ് പദ്ധതിക്ക് 3 കോടി

സഭയിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ പെൺമക്കളുടെ ഉപരിപഠനത്തിന് 10ലക്ഷം

പരുമല ആശുപത്രിയുടെ നേതൃത്വത്തിൽ ചേപ്പാട് തുടങ്ങുന്ന പബ്ലിക്ക് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിന് 50 ലക്ഷവും, പരുമല ആശുപത്രി കൊഴുവല്ലൂരിൽ ആരംഭിക്കുന്ന പരാമെഡിക്കൽ കോഴ്സിന് 50 ലക്ഷം രൂപയും വകയിരുത്തി.

ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി മുൻ പ്രിൻസിപ്പൽ ഡോ. റെജി മാത്യു ധ്യാന പ്രസംഗം നടത്തി, വൈദീക ട്രസ്റ്റി ഫാ തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ സഭയിലെ മെത്രാപ്പോലീത്താമാരും മാനേജിംഗ് കമ്മറ്റി അംഗങ്ങളും സംബന്ധിച്ചു.

നിലവിലില്ലാത്ത സത്യവാങ്മൂലത്തിന്റെ പേരിൽ പുതിയ സഭയാണെന്ന് പറയുന്നത് ബാലിശം : ഓർത്തഡോക്സ് സഭ.

കോട്ടയം : മലങ്കരസഭയിലെ ഭിന്നിച്ച് നിൽക്കുന്ന വിഭാ​​ഗം തങ്ങൾ മറ്റൊരു സഭയാണെന്ന് സ്ഥാപിക്കാൻ വ്യ​ഗ്രതകാട്ടുന്നത് എന്തിനാണെന്ന് ഓർത്തഡോക്സ് സഭ മാധ്യമ വിഭാ​ഗം തലവൻ ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്. മലങ്കരസഭയും ഭിന്നിച്ച് നിൽക്കുന്ന വിഭാ​ഗവും വ്യത്യസ്ത സഭകളാണെന്ന അവകാശവാദമാണ് അവർ ഉന്നയിക്കുന്നത്. നിലവിലില്ലാത്ത സത്യവാങ്മൂലത്തിന്റെ പേരിൽ ഇത്തരം വാദങ്ങൾ ഉയർത്തുന്നവർ നിലവിലുള്ള നിയമത്തെ അനുസരിക്കാത്തത് കൗതുകകരമാണ്. മലങ്കരസഭ എല്ലാ കോടതി വിധികളെയും അംഗീകരിച്ചിട്ടുണ്ട്. ഭാരത്തിന്റെ പരമോന്നത കോടതിയുടെ വിധിയെ മാനിക്കുക എന്നത് ഭാരതസഭയുടെ ധർമ്മമാണ്. എന്നാൽ വൈദേശിക പൗരനായ പാത്രിയർക്കീസിനെ കൂട്ടുപിടിച്ച് ഭാരതത്തിന്റെ കോടതിവിധികളെയും രാജ്യത്തിന്റെ നിയമത്തെയും അട്ടിമറിക്കാൻ ശ്രമിക്കുന്നതാരാണെന്ന് പൊതുസമൂഹം ഇപ്പോൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.

തങ്ങൾ വ്യത്യസ്ത ആചാരങ്ങളും, വിശ്വാസങ്ങളും പിന്തുടരുന്നവരാണെന്നാണ് മറ്റൊരുവാദം. ഭിന്നിച്ച് നിൽക്കുന്നവർക്ക് എന്നു മുതലാണ് വ്യത്യസ്ത ആരാധനാക്രമം ഉണ്ടായതെന്ന് മനസിലാകുന്നില്ല. ഓർത്തഡോക്സ് സഭ മലയാളത്തിലേക്ക് തർജ്ജിമ ചെയ്തതും, സുറിയാനിയിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ളതുമായ ആരാധനാക്രമങ്ങളാണ് ഭിന്നിച്ച് നിൽക്കുന്നവർ വർഷങ്ങളായി ഉപയോ​ഗിക്കുന്നത്. മലങ്കരസഭയിലെ ഭിന്നിച്ച് നിൽക്കുന്നവർ എന്നതാണ് സുപ്രീംകോടതി നൽകിയിട്ടുള്ള വിലാസം. അതിൽ നിന്ന് മാറി വ്യത്യസ്ത സഭ എന്ന് വാ​​ദിക്കുന്നതിനെ ചോദ്യം ചെയ്യുന്നില്ല. പക്ഷേ മലങ്കരസഭയുടെ പള്ളികളിൽ തുടർന്നുകൊണ്ട് മറ്റൊരു സഭയാണെന്ന് പ്രഖ്യാപിക്കുന്നത് നിയമവിരുദ്ധമാണ്. മലങ്കരമക്കളെ അടർത്തിമാറ്റി മറ്റൊരു സഭ സൃഷ്ടിക്കുന്നതും ഖേദകരമാണ്. മലങ്കരസഭയുടെ പള്ളികളെയും, ഒരുമിച്ച് നിൽക്കാൻ മനസുള്ള സഭാമക്കളെയും തിരികെ നൽകിയ ശേഷമാകണം വേറിട്ട സഭ എന്ന പ്രഖ്യാപനം. അല്ലാത്തപക്ഷം ഭാരതത്തിന്റെ നിയമത്തിന് മുന്നിൽ മറുവിഭാ​​ഗത്തിന് മറുപടി നൽകേണ്ടി വരുമെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.

Meeting of His Holiness Patriarch Kirill with the delegation of the Malankara Orthodox Syrian Church.

On March 8, after the Divine Liturgy in the Church of the Resurrection of the Word of the Pokrovsky Stavropegic Convent, a meeting was held in the abbot’s building of the monastery between His Holiness Patriarch Kirill of Moscow and All Russia and members of the delegation of the Malankara Church, who arrived from India to Russia to celebrate the day of remembrance of Blessed Matrona.

His Eminence Metropolitan Dr. Youhanon Mar Demetrios, Metropolitan of Delhi Diocese & President of the Department of Ecumenical Relations for the Malankara Church, His Eminence Metropolitan Dr Geevarghese Mar Yulios of Kunnumkulum Diocese, Vice President of the Department of Ecumenical Department and Rev. Fr. Aswin Fernandez, secretary to the Department of Ecumenical Relations, represented the Malankara Orthodox Syrian Church.