അഡ്വ. ബിജു ഉമ്മന്‍ ഓര്‍ത്തഡോക്‌സ് സഭാ അസോസിയേഷന്‍ സെക്രട്ടറി

കോട്ടയം: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ സെക്രട്ടറിയായി അഡ്വ. ബിജു ഉമ്മന്‍ രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ പഴയ സെമിനാരിയില്‍ നടന്ന മാനേജിംഗ് കമ്മറ്റി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. മെത്രാപ്പോലീത്താമാരും വൈദികരും അല്‍മായരും ഉള്‍പ്പെടെയുളള എല്ലാ മാനേജിംഗ് കമ്മറ്റി അംഗങ്ങളും ഓണ്‍ലൈനായി വോട്ട് രേഖപ്പെടുത്തി. അഡ്വ. ജോസഫ് ജോണ്‍, അഡ്വ. മാത്യൂസ് മഠത്തേത്ത്, ഷിനു പറപ്പോട്ട് എന്നിവരും മത്സര രംഗത്തുണ്ടായിരുന്നു. അഡ്വ. ബിജു ഉമ്മന്‍ നിരണം ഭദ്രാസനത്തിലെ കവിയൂര്‍ സ്ലീബാ പളളി ഇടവകാംഗമാണ്. ഭാര്യ: ആശാ മാത്യു (Headmistress, St Mary’s LPS, Niranam) മക്കള്‍: ക്രിസ്റ്റീനാ മറിയം മാത്യു (Assistant Professor Baselius College, Kottayam) ജേക്കബ് ഉമ്മന്‍ (Technical Lead, Ernst & Young (EY), Trivandrum) മരുമക്കള്‍: അരുണ്‍ എം. എസ്. (Manager, Indian Overseas Bank, Puthupally), മിനു ജോണ്‍ (State Bank of India, Changanassery)

10 മണിക്ക് ആരംഭിച്ച യോഗത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിച്ചു. എബ്രഹാം മാര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്താ ധ്യാനം നയിച്ചു. നോട്ടീസ് കല്‍പന അസോസിയഷന്‍ സെക്രട്ടറി വായിച്ചു. സ്ഥാനങ്ങള്‍ അലങ്കാരങ്ങളല്ലെന്നും ദൈവാശ്രയത്തോടെ ഉത്തവാദിത്വങ്ങള്‍ നിര്‍വ്വഹിക്കാനുള്ള അവസരമാെണന്നും പരിശുദ്ധ കാതോലിക്കാ ബാവാ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട വൈദിക ട്രസ്റ്റി, അല്‍മായ ട്രസ്റ്റി, മാനേജിംഗ് കമ്മറ്റിയംഗങ്ങള്‍ എന്നിവരെ പരിശുദ്ധ ബാവാ സ്വാഗതം ചെയ്തു.

ബിഷപ്പ് കലിസ്‌തോസ് വെയര്‍, ടി. എം. ശമുവേല്‍ തയ്യില്‍ കോര്‍- എപ്പിസ്‌കോപ്പ, ഇ. കെ. ജോര്‍ജ് ഇഞ്ചക്കാട്ട് കോര്‍- എപ്പിസ്‌കോപ്പ, എ. ഇസഡ്. ജേക്കബ് എന്നിവരുടെ നിര്യാണത്തില്‍ അനുശോചനവും പ്രാര്‍ത്ഥനയും നടത്തി. വിവിധ സബ് കമ്മറ്റികളെ നോമിനേറ്റ് ചെയ്യുന്നതിന് ഫാ. ബിജു മാത്യു പ്രക്കാനം, എ. കെ. ജോസഫ് എന്നിവരെ മാനേജിംഗ് കമ്മറ്റിയില്‍ നിന്നും തെരഞ്ഞെടുത്തു. മുഖ്യ വരണാധികാരിയായി തോമസ് ജോര്‍ജും, സഹവരണാധികാരിയായി ഫാ. മാത്യു കോശിയും പ്രവര്‍ത്തിച്ചു. വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളായി അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, റോണി വര്‍ഗീസ് ഏബ്രഹാം, അഡ്വ. ബിജു ഉമ്മന്‍, ഫാ. ഡോ. ടി. ജെ. ജോഷ്വാ, ഫാ. ജേക്കബ് കുര്യന്‍ ചെമ്മനം, ഡോ. സി. കെ. മാത്യു IAS (Retd.), ഡോ. ടി. ടിജു IRS, ജേക്കബ് മാത്യു (ജോജോ), എം. സി. സണ്ണി എന്നിവരെയും പരിശുദ്ധ ബാവാ നിയമിച്ചു.

Lopebet Aviator is a popular online casino game that offers players the opportunity to win big prizes by betting on the take-off of an aviator. Aviator combines elements of excitement and strategy, where a well-timed move can bring significant winnings.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രവര്‍ത്തനങ്ങള്‍ നിസ്തുലം – പി.എസ്.ശ്രീധരന്‍ പിള്ള

ചെങ്ങന്നൂര്‍ : ഇന്ത്യന്‍ ദേശീയതയോട് ഏറെ ചേര്‍ന്നു നിന്നു കൊണ്ട് സാമൂഹ്യ പുരോഗതിക്കായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ ചെയ്യുന്ന സേവനങ്ങള്‍ നിസ്തുലമാണെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്നും ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള. ചെങ്ങന്നൂര്‍ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്താ ആയിരുന്ന തോമസ് മാര്‍ അത്താനാസിയോസിന്റെ 4-ാം ഓര്‍മ്മ പെരുന്നാളിനോടനുബന്ധിച്ച് ബഥേല്‍ അരമനയില്‍ സംഘടിപ്പിച്ച മാര്‍ അത്താനാസിയോസ് എക്‌സലന്‍സ് അവാര്‍ഡ് ദാനത്തിലും, നവാഭിഷിക്തരായ മെത്രാപ്പോലീത്തന്മാര്‍ക്കും സഭാസ്ഥാനികള്‍ക്കും നല്കിയ സ്വീകരണത്തിലും മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഭദ്രാസന സഹായമെത്രാപ്പോലീത്താ ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ച യോഗം ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ഉത്ഘാടനം ചെയ്തു. ക്രാന്തദര്‍ശിയായ മാര്‍ അത്താനാസിയോസ് സഭാ രംഗത്തും വിദ്യാഭ്യാസ മേഖലയിലും ചെയ്ത സേവനങ്ങള്‍ എന്നും സ്മരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. കുറിയാക്കോസ് മാര്‍ ക്ലിമീസ് മെത്രാപ്പോലീത്താ അനുസ്മരണ പ്രഭാഷണം നടത്തി. സാറാ ജോര്‍ജ് മുത്തൂറ്റിന് മാര്‍ അത്താനാസിയോസ് എക്‌സലന്‍സ് അവാര്‍ഡ് ഗവര്‍ണര്‍ നല്കി. ബഥേല്‍ പത്രിക സമര്‍പ്പണം ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ നിര്‍വഹിച്ചു. തോമസ് മാര്‍ തീമോത്തിയോസ് എപ്പിസ്‌ക്കോപ്പാ, തോമസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ, വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വര്‍ഗീസ് അമയില്‍, അല്‍മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, കൊടിക്കുന്നില്‍ സുരേഷ് എം.പി, സജി ചെറിയാന്‍ എം.എല്‍ എ, ഭദ്രാസന സെക്രട്ടറി ഫാ.മാത്യു ഏബ്രഹാം കാരയ്ക്കല്‍, ഫാ.മാത്യു വര്‍ഗീസ് പുളിമൂട്ടില്‍, ഫാ.ബിജു റ്റി. മാത്യു, ഫാ.ജോസഫ് കുര്യാക്കോസ്, രാജന്‍ മത്തായി എന്നിവര്‍ പ്രസംഗിച്ചു. വിശിഷ്ടാഥിതിക്കളയും മെത്രാപ്പൊലീത്തന്മാരെയും ബഥേല്‍ അരമന പളളിയില്‍ നിന്നും സമ്മേളന നഗരിയിലേക്ക് ആഘോഷപൂര്‍വം സ്വീകരിക്കുകയുണ്ടായി.

മാര്‍ അത്താനാസിയോസ് കബറടങ്ങിയിരിക്കുന്ന ഓതറ സെന്റ് ജോര്‍ജ് ദയറായില്‍ സന്ധ്യാനമസ്‌ക്കാരത്തെ തുടര്‍ന്ന് ഡോ.ഗീവര്‍ഗീസ് മാര്‍ ബര്‍ന്നബാസ് അനുസ്മരണ പ്രസംഗം നടത്തി. നാളെ രാവിലെ 7 മണിക്ക് നടക്കുന്ന വി.കുര്‍ബാനയ്ക്ക് കാതോലിക്കാ ബാവാ മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, ശ്ലൈഹിക വാഴ്വ്, നേര്‍ച്ചവിളമ്പ് എന്നിവ നടക്കും.

ഓര്‍ത്തഡോക്സ് സഭ: അസോസിയേഷന്‍ സെക്രട്ടറി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 26-ന്

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ 2022-27 കാലഘട്ടത്തിലെ അസോസിയേഷന്‍ സെക്രട്ടറിയെ ഓഗസ്റ്റ് 26-ന് കോട്ടയം പഴയ സെമിനാരിയില്‍ ചേരുന്ന മാനേജിംഗ് കമ്മറ്റി യോഗം ഓണ്‍ലൈന്‍ വോട്ടിംഗിലൂടെ തെരഞ്ഞെടുക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മാനേജിംഗ് കമ്മറ്റിയുടെ ആദ്യ യോഗമാണ് ഇത്. രാവിലെ 10-ന് ആരംഭിക്കുന്ന യോഗത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ അദ്ധ്യക്ഷത വഹിക്കും. സ്ഥാനാര്‍ത്ഥികളുടെ അന്തിമ ലിസ്റ്റ് ദേവലോകം കാതോലിക്കേറ്റ് ഓഫീസിലും, സഭാ വെബ്സൈറ്റിലും (www.mosc.in) പ്രസിദ്ധീകരിച്ചു. മെത്രാപ്പോലീത്താമാരും വൈദികരും അല്‍മായരും ഉള്‍പ്പെടെ ഇരുന്നൂറോളം പേര്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കും.

അഡ്വ. ബിജു ഉമ്മന്‍, അഡ്വ. ജോസഫ് ജോണ്‍, അഡ്വ. മാത്യൂസ് മഠത്തേത്ത്, ശ്രീ. ഷിനു പറപ്പോട്ട് എന്നിവരാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. മാനേജിംഗ് കമ്മറ്റി അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമായിരിക്കും തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുക. ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പിന്റെ വരണാധികാരിയായി ശ്രീ. തോമസ് ജോര്‍ജും, സഹവരണാധികാരിയായി ഫാ. മാത്യു കോശിയും പ്രവര്‍ത്തിക്കും.

അസ്സോസിയേഷന്‍ സെക്രട്ടറി തെരഞ്ഞെടുപ്പ്: പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അസ്സോസിയേഷന്‍ സെക്രട്ടറി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 26 വെള്ളിയാഴ്ച കോട്ടയം പഴയ സെമിനാരിയില്‍ ചേരുന്ന മാനേജിംഗ് കമ്മറ്റി യോഗത്തില്‍ വച്ച് നടത്തപ്പെടും. വോട്ടിംഗ് ഓണ്‍ലൈനായി നടക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ അദ്ധ്യക്ഷത വഹിക്കും. സഭയിലെ മെത്രാപ്പോലീത്താമാരും, പത്തനാപുരം അസ്സോസിയേഷനില്‍ വച്ച് പുതുതായി തെരഞ്ഞെടുക്കപ്പെട്ട മാനേജിംഗ് കമ്മറ്റി അംഗങ്ങളും യോഗത്തില്‍ സംബന്ധിക്കും. സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക ലിസ്റ്റ് ദേവലോകം കാതോലിക്കേറ്റ് ഓഫീസിലും, സഭാ വെബ്‌സൈറ്റിലും (www.mosc.in) പ്രസിദ്ധീകരിച്ചു.
https://mosc.in/downloads/association-secretary-election

കോവിഡാനന്തര ക്രൈസ്തവ ജീവിതത്തില്‍ ബസ്‌ക്യോമ്മാമാര്‍ സാക്ഷികളാകുക – മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത

പരുമല : സമൂഹത്തില്‍ കോവിഡാനന്തര ജീവിതത്തില്‍ സാക്ഷികളായി ജീവിക്കുവാന്‍ ബസ്‌ക്യോമ്മാമാര്‍ക്ക് സാധിക്കണമെന്ന് അഭി. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത. അഖില മലങ്കര ഓര്‍ത്തഡോക്സ് ബസ്‌ക്യോമ്മോ അസ്സോസ്സിയേഷന്‍ ഏകദിന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബസ്‌ക്യോമ്മോ അസ്സോസ്സിയേഷന്‍ പ്രഡിന്റ് ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. സഖറിയാ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. വൈദികട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍, അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം എന്നിവരെ ആദരിച്ചു. വൈസ് പ്രസിഡന്റ് ഫാ.ശമുവേല്‍ മാത്യു, പരുമല സെമിനാരി മാനേജര്‍ ഫാ.കെ.വി.പോള്‍ റമ്പാന്‍, ബേബിക്കുട്ടി തരകന്‍, സാറാമ്മ കുറിയാക്കോസ്, മെര്‍ലിന്‍ റ്റി. ബിജു, ജനറല്‍ സെക്രട്ടറി ജെസി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

സൈത്ത് കൂദാശ നാളെ ദേവലോകത്ത്

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ വിശുദ്ധ മാമോദീസായ്ക്കും രോഗികളുടെ വിശുദ്ധ തൈലാഭിഷേകത്തിനും ഉപയോഗിക്കുന്ന സൈത്തിന്റെ കൂദാശാ കര്‍മ്മം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ നാളെ (ആഗസ്റ്റ് 13) പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ നിര്‍വ്വഹിക്കും. രാവിലെ 6.30-ന് പ്രഭാത നമസ്‌ക്കാരത്തെ തുടര്‍ന്നാണ് കൂദാശ കര്‍മ്മം നടത്തപ്പെടുന്നത്. വിശുദ്ധ കുര്‍ബ്ബാനയോടെ ശുശ്രൂഷകള്‍ സമാപിക്കും. ആനന്ദത്തിന്റെയും, സൗഖ്യത്തിന്റെയും തൈലം എന്ന് അറിയപ്പെടുന്ന സൈത്ത് അതിപരിശുദ്ധമായതും ഏറെ ആത്മീയ പ്രാധാന്യമുള്ളതുമായ ദിവ്യതൈലമാണ്. സഭയിലെ മറ്റു മെത്രാപ്പോലീത്താമാര്‍ സഹകാര്‍മികരായിരിക്കും.

കോടതി വിധിക്കെതിരെയുളള ഉപവാസം അപഹാസ്യം  – ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: ഇന്ത്യന്‍ ഭരണഘടനക്കും നീതിന്യായ വ്യവസ്ഥിതിക്കും വിധേയമായി ജനസേവനം നടത്തേണ്ട ജനപ്രതിനിധികള്‍ കോതമംഗലം ചെറിയ പളളിക്കേസിലെ കോടതി വിധി നടത്തിപ്പിനെതിരെ ഉപവാസ സമരം പ്രഖ്യാപിക്കുന്നത് അപഹാസ്യമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്. വോട്ടിന് വേണ്ടി പക്ഷപാതപരമായ പ്രീണനത്തില്‍ നിന്ന് ഭരണഘടനാപരമായ ഉത്തരവാദിത്വത്തിലേക്ക് അവര്‍ മാറണം. വിവിധ സമര പരിപാടികളുമായി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി കോടതി വിധി അട്ടിമറിക്കാനുളള ശ്രമം അപലപനീയമാണ്. നിലവിലുളള കോടതി വിധികള്‍ക്ക് വിധേയമായി സമാധാനപരമായ അന്തരീക്ഷത്തില്‍ പ്രശ്‌നം പരിഹരിക്കുന്നതിനുളള എല്ലാ ശ്രമങ്ങളെയും ഓര്‍ത്തഡോക്സ് സഭ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് സമാപിച്ചു

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് യോഗം സമാപിച്ചു. ഓഗസ്റ്റ് 1 മുതല്‍ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചേര്‍ന്ന സുന്നഹദോസില്‍ നവാഭിഷിക്തരായ മെത്രാപ്പോലീത്താമാര്‍ ഉള്‍പ്പെടെ 31 പേരും പങ്കെടുത്തു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിച്ചു.

ഉന്നതപദവി അലങ്കരിക്കുന്ന സഭാംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്തി രാഷ്ട്രനിര്‍മ്മിതിയില്‍ സഭ പങ്കാളിയാകണമെന്നും, കാര്‍ഷിക രംഗത്തേക്ക് കുടുംബങ്ങളെ മടക്കിക്കൊണ്ടു വരണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. ജാതിമതഭേദമെന്യേ സഭയുടെ കാരുണ്യപദ്ധതികളുടെ പ്രയോജനം എല്ലാവരിലും എത്തിക്കണമെന്നും പരിശുദ്ധ ബാവാ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

അര്‍മീനിയന്‍ ആര്‍ച്ച് ബിഷപ് അഭിവന്ദ്യ ഹൈഗാസൂന്‍ നജാരിയാന്‍ മെത്രാപ്പോലീത്താ സുന്നഹദോസിന്റെ ആദ്യസെഷനെ അഭിസംബോധന ചെയ്തു സംസാരിച്ചു. മദ്യവര്‍ജ്ജനസമിതിയുടെ പ്രസിഡന്റായി യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്തായെ ചുമതലപ്പെടുത്തി. പരുമല സെമിനാരി കൗണ്‍സിലിലേക്ക് സുന്നഹദോസ് പ്രതിനിധികളായി യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്, അലക്സിയോസ് മാര്‍ യൗസേബിയോസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് എന്നീ മെത്രാപ്പോലീത്താമാരെയും ഫാ. അലക്സാണ്ടര്‍ ഏബ്രഹാം (നിരണം), ഫാ. രാജന്‍ മാത്യു (അടൂര്‍-കടമ്പനാട്), ഫാ. മാത്യു ഏബ്രഹാം (ചെങ്ങന്നൂര്‍), ഫാ. കുര്യന്‍ തോമസ് കരിപ്പാല്‍ (കോട്ടയം) എന്നിവരേയും നാമനിര്‍ദ്ദേശം ചെയ്തു. ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ ജന്മശതാബ്ദി ഓഗസ്റ്റ് 9, 10 തീയതികളില്‍ കോട്ടയം പഴയ സെമിനാരിയില്‍ നടക്കും.

സഭയുടെ ബി ഷെഡ്യൂളില്‍പ്പെട്ട സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും കണക്കുകള്‍ സുന്നഹദോസ് അംഗീകരിച്ചു. 2022 ഓഗസ്റ്റ് 04-ന് തീയതി പത്തനാപുരത്ത് കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷനില്‍ വച്ച് വൈദിക ട്രസ്റ്റി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, അത്മായ ട്രസ്റ്റി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രീ. റോണി വര്‍ഗീസ് ഏബ്രഹാം എന്നിവരെ സുന്നഹദോസ് അഭിനന്ദിച്ചു.

യൂഹാനോന്‍ മാര്‍ മിലിത്തോസ്, സഖറിയാ മാര്‍ അന്തോണിയോസ്, സഖറിയാ മാര്‍ നിക്കോളോവോസ്, ഏബ്രഹാം മാര്‍ സ്തേഫാനോസ് എന്നീ മെത്രാപ്പോലീത്താമാര്‍ ധ്യാനയോഗങ്ങള്‍ക്ക് നേതൃത്വം നല്‍കി. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഫാ ഡോ.തോമസ് വർഗീസ് അമയിലും, റോണി വർഗീസ് എബ്രഹാമും ഓർത്തഡോക്സ് സഭാ ട്രസ്റ്റിമാർ

പത്തനാപുരം: ഓർത്തഡോക്സ് സഭയുടെ വൈദിക ട്രസ്റ്റിയായി ഫാ.ഡോ.തോമസ് വർഗീസിനെയും അൽമായ ട്രസ്റ്റിയായി റോണി വർഗീസ് എബ്രഹാമിനെയും മലങ്കര അസോസിയേഷൻ തെരെഞ്ഞെടുത്തു. പത്തനാപുരം മൗണ്ട് താബോർ ദയറായിലെ തോമാ മാർ ദീവന്നാസിയോസ് നഗറിൽ നടന്ന യോഗത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിച്ചു. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും സന്നിഹിതരായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആകെ 4203 പേർ വോട്ടിംഗിൽ പങ്കെടുത്തു. (മെത്രാപ്പോലീത്താമാർ ഉൾപ്പെടെയുളള വൈദികർ : 1381 അൽമായർ: 2822 )

വൈദിക ട്രസ്റ്റി സ്ഥാനത്തേക്ക് മത്സരിച്ച ഫാ.ഡോ. തോമസ് വർഗീസ് അമയിൽ 1991 വോട്ടും ഫാ.ഡോ.എം. ഒ ജോൺ 1849 വോട്ടും ഫാ. കോശി ജോർജ് വരിഞ്ഞവിള 355 വോട്ടും നേടി. അൽമായ ട്രസ്റ്റി സ്ഥാനത്തേക്ക് മത്സരിച്ച റോണി വർഗീസ് എബ്രഹാമിന് 2772 വോട്ടും, സി എ.ജോർജ് മത്തായി നൂറനാലിന് 1125 വോട്ടും, ജോൺസൺ കീപ്പള്ളിലിന് 172 വോട്ടും പ്രൊഫ. ഇ. ജോൺ മാത്യു കൂടാരത്തിലിന് 125 വോട്ടും ലഭിച്ചു.

12 ന് ചാപ്പലിൽ പ്രാർത്ഥനയ്ക്ക് ശേഷം മലങ്കര മെത്രാപ്പോലീത്തായെ സമ്മേളന നഗറിലേക്ക് സ്വീകരിച്ച് ആനയിച്ചു. 1 മണിക്ക് യോഗ നടപടികൾ ആരംഭിച്ചു. ഫാ.ഡോ.കെ.എം. ജോർജ് ധ്യാനം നയിച്ചു. തുടർന്ന് അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ നോട്ടീസ് കൽപന വായിച്ചു. അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രകൃതി ദുരന്തത്തിൽ കഴിയുന്നവരെ സഹായിക്കുവാനും സഭയുടെ ആശ്രമങ്ങൾ, സ്ഥാപനങ്ങൾ, ദേവാലയങ്ങൾ എന്നിവിടങ്ങളിൽ തരിശായി കിടക്കുന്ന സ്ഥലങ്ങളെ കൃഷി ഭൂമികളാക്കി പ്രകൃതി സ്നേഹത്തിൽ അധിഷ്ഠിതമായി ജീവിക്കുവാനും പരിശുദ്ധ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. വിദേശ രാജ്യങ്ങളിൽ പഠനത്തിനു പോകുന്ന വിദ്യാർത്ഥികളുടെ ആത്മീയ പരിപോഷണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്രത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമുവിന് മലങ്കര ഓർത്തഡോക്സ് സഭയുടെ അഭിനന്ദനങ്ങൾ പരിശുദ്ധ ബാവാ നേർന്നു. അസോസിയേഷൻ അംഗങ്ങളായിരുന്ന മരിച്ചവരെ അനുസ്മരിച്ച് പ്രാർത്ഥന നടത്തി. തുടർന്ന് ഭദ്രാസനങ്ങളിൽ നിന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ട 47 വൈദികരും 94 അൽമായരും ഉൾപ്പെടെ 141 പേരെ അസോസിയേഷൻ മാനേജിങ് കമ്മറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു. വൈദിക , അത്മായ ട്രസ്റ്റി സ്ഥാനാർത്ഥിളെ പരിചയപ്പെടുത്തി, വോട്ടിംഗ് പ്രഖ്യാപിച്ചു. 5 മണിക്ക് വോട്ടിംഗ് അവസാനിച്ചു. തുടർന്ന് ഫല പ്രഖ്യാപനം നടത്തി.
തുടർന്ന് മാനേജിങ് കമ്മറ്റി അംഗങ്ങളായി നോമിനേറ്റ് ചെയ്തവരുടെ പേര് സഭാ വക്താവ് ഫാ ഡോ. ജോൺസ് എബ്രഹാം കോനാട്ട് വായിച്ചു.
കാതോലിക്കാ മംഗള ഗാനം, ദേശീയ ഗാനം, ആശിർവാദം എന്നിവയോടെ യോഗ നടപടികൾ അവസാനിച്ചു.

അർമീനീയൻ ആർച്ച് ബിഷപ്പ് പരിശുദ്ധ കാതോലിക്കാ ബാവായെ സന്ദർശിച്ചു

കോട്ടയം: അര്‍മീനീയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ഓസ്‌ട്രേലിയ-ന്യൂസിലന്റ് ഭദ്രാസനത്തിന്റെ ആര്‍ച്ച് ബിഷപ് അഭിവന്ദ്യ ഹൈഗാസൂന്‍ നജാരിയാൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുമായി ഓർത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകം അരമനയിൽ കൂടിക്കാഴ്ച നടത്തി. ഇരുവരും പരസ്പരം ഉപഹാരങ്ങൾ കൈമാറി. സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്താ, സഭാ വക്താവ് ഫാ.ഡോ.ജോൺസ് എബ്രഹാം കോനാട്ട്, എക്യുമെനിക്കൽ ഡിപ്പാർട്ട്‌മെന്റ് സെക്രട്ടറി ഫാ. അശ്വിൻ ഫെർണാണ്ടസ് എന്നിവരും പങ്കെടുത്തു.

ആര്‍ച്ച് ബിഷപ് ഹൈഗാസൂന്‍ നജാരിയാന്‍ പരിശുദ്ധ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തുന്നു.

ഒരു മണിക്കൂറോളം പരിശുദ്ധ ബാവായുമായി കൂടിക്കാഴ്ച നടത്തിയ ആർച്ച് ബിഷപ്പ് ഓർത്തഡോക്സ് സഭാ സുന്നഹദോസിനെ അഭിസംബോധന ചെയ്ത ശേഷമാണ് മടങ്ങിയത്. മെത്രാപ്പോലീത്താ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് അർമീനീയൻ ഓർത്തഡോക്സ്‌ സഭയെ പ്രതിനിധീകരിച്ചാണ് അദ്ദേഹം കേരളത്തിൽ എത്തിയത്.