ഇടവകയില്‍ ഭവനരഹിതരായി ആരും ഉണ്ടാകരുത്: പരിശുദ്ധ കാതോലിക്കാ ബാവാ

 

  • ഇടവകയിലെ ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വില വരുന്ന സ്ഥലവും വീടും നല്‍കാന്‍ ഏലിയാ കത്തീഡ്രല്‍ തീരുമാനം

കോട്ടയം : ഭവനരഹിതരായി ഇടവകയില്‍ ആരുമില്ലെന്ന് ഉറപ്പാക്കണമെന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. മാര്‍ ഏലിയാ കത്തീഡ്രലിന്റെ ശതോത്തര രജത ജൂബിലി സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജൂബിലിയോടനുബന്ധിച്ചു നടപ്പാക്കുന്ന ”എല്ലാവര്‍ക്കും വീട്” ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച ബാവാ, ഭൂമി വാങ്ങാന്‍ സഹായിക്കുന്നതിനോടൊപ്പം ഇവര്‍ക്കു വീടു കൂടി നിര്‍മിച്ചു നല്‍കണമെന്നും അഭ്യര്‍ഥിച്ചു.
ബാവായുടെ നിര്‍ദേശം സ്വീകരിച്ച വിശ്വാസികള്‍, ഇടവകയിലെ ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വില വരുന്ന സ്ഥലവും വീടും നല്‍കാന്‍ തീരുമാനിച്ചു. വികാരി ഫാ. തോമസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. മലങ്കര അസോസിയേഷന്‍ സെകട്ടറി ബിജു ഉമ്മന്‍, ഫാ. സി.ഒ.ജോര്‍ജ്, ട്രസ്റ്റി കുരുവിള ജേക്കബ്, എം.സി മാത്യു, ജോസഫ് മാത്യ എന്നിവര്‍ പ്രസംഗിച്ചു. കലണ്ടര്‍ പ്രകാശനം ഫാ. വിനിത് കുര്യനു നല്‍കി ബാവാ നിര്‍വഹിച്ചു.