കൊച്ചി : മലങ്കര ഓർത്തഡോക്സ് സഭയുടെ എറണാകുളം പബ്ലിക്ക് റിലേഷൻസ് സെന്ററിന്റെ കൂദാശാകർമ്മം സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ നിർവഹിച്ചു. ഡോ.യാക്കോബ് മാർ ഐറേനിയോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, ഡോ. ജോഷ്വാ മാർ നിക്കോദിമോസ്, ഡോ.ഗീവർഗീസ് മാർ ബർണബാസ് എന്നീ മെത്രാപ്പോലീത്താമാർ സഹകാർമ്മികത്വം വഹിച്ചു.
വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, സഭാ വക്താവ് ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്കോപ്പാ, വന്ദ്യ റമ്പാച്ചൻമാർ, വൈദീകർ, സഭാ വർക്കിങ് കമ്മിറ്റി – മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങി നിരവധിപേർ ചടങ്ങിൽ സംബന്ധിച്ചു.
ഇടപ്പള്ളി ഒബ്റോൺമാളിന് എതിർവശമുള്ള സുരഭി റോഡിലാണ് സെന്റർ സ്ഥിതി ചെയ്യുന്നത്. ഫാ.സൈമൺ ജോസഫിനാണ് പബ്ലിക് റിലേഷൻസ് സെന്ററിന്റെ ചുമതല.
കൊടുങ്ങല്ലൂർ : മലങ്കര സഭയുടെ സ്ഥാപകനും, കാവൽ പിതാവുമായ പരിശുദ്ധ മാർത്തോമ്മാ ശ്ലീഹാ വന്നിറങ്ങിയ മണ്ണിൽ ഒരു പൈതൃക കേന്ദ്രമെന്നത് സഭയുടെ ചിരകാല അഭിലാഷമായിരുന്നെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. കൊടുങ്ങല്ലൂരിൽ മലങ്കര ഓർത്തഡോക്സ് സഭ പണി കഴിപ്പിക്കുന്ന മാർത്തോമ്മൻ സ്മൃതി മന്ദിരത്തിൻ്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയാരുന്നു ബാവാ. മാർത്തോമ്മാ ശ്ലീഹായുടെ പൈതൃകം ഇന്നും കെടാതെ സൂക്ഷിക്കുന്നത് മലങ്കര സഭ മാത്രമാണ്. ആരൊക്കെ കുഴിച്ചുമൂടാൻ ശ്രമിച്ചാലും ചരിത്രത്തെ തമസ്ക്കരിക്കാനാകില്ല. ഭാവിയിൽ സഭക്ക് അഭിമാനിക്കാൻ കഴിയുന്ന സ്ഥാപനമായി സ്മൃതി മന്ദിരം മാറും. എം.ജി.ജോർജ് മുത്തൂറ്റ് സഭയുടെ അൽമായ ട്രസ്റ്റിയായിരുന്ന കാലത്താണ് കൊടുങ്ങല്ലൂരിൽ സ്വന്തമായി സ്ഥലം വാങ്ങിയിട്ടത്. അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം ഈ സ്ഥലം കുടുംബം സഭയ്ക്ക് സൗജന്യമായി കൈമാറുകയായിരുന്നു. എം.ജി.ജോർജ് മുത്തൂറ്റിനെയും സ്മരിക്കത്തക്കവിധമാകും നിർമ്മാണം പൂർത്തിയാക്കുകയെന്ന് കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു.
ഡോ.യാക്കോബ് മാർ ഐറേനിയോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഡോ. ജോഷ്വാ മാർ നിക്കോദിമോസ്, ഡോ.ഗീവർഗീസ് മാർ ബർണബാസ് എന്നീ മെത്രാപ്പോലീത്താമാർ ചടങ്ങിൽ സഹകാർമ്മികത്വം വഹിച്ചു.
വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, സഭാ വക്താവ് ഡോ. ജോൺസ് ഏബ്രഹാം റീശ് കോർ എപ്പിസ്കോപ്പാ എന്നിവർ പ്രസംഗിച്ചു. മുത്തൂറ്റ് കുടുംബത്തെ പ്രതിനിധീകരിച്ച് ജോർജ് അലക്സാണ്ടർ മുത്തൂറ്റ് ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. കൊടുങ്ങല്ലൂർ നഗരസഭാ ചെയർപേഴ്സൺ ടി.കെ.ഗീത, കൗൺസിലർമാരായ ശിവറാം, രവി എന്നിവർ ആശംസകൾ നേർന്നു.
മുസിരിസ് പൈതൃക മേഖലയായ കൊടുങ്ങല്ലൂരിൽ പൗരാണികത ചോരാതെയാകും മാർത്തോമ്മൻ സ്മൃതി മന്ദിരത്തിന്റെ നിർമ്മാണം.പെരിയാറിനോട് ചേർന്നുള്ള ഈ സ്ഥലത്ത് മാർത്തോമ്മൻ മ്യൂസിയം, മാർത്തോമ്മൻ ഗേറ്റ്, മാർത്തോമൻ സ്തൂപം,കോൺഫറൻസ് ഹാൾ എന്നിവയാണ് വിഭാവനം ചെയ്യുന്നത്. ബഥനി ആശ്രമാംഗം ഫാ.ബഞ്ചമിൻ ഒ.ഐ.സിക്കാണ് നിർമ്മാണ മേൽനോട്ടച്ചുമതല.
കോട്ടയം : സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന 100 കുടുംബങ്ങൾക്ക് ഓർത്തഡോക്സ് സഭ നൽകുന്ന ഭവന നിർമ്മാണ സഹായ വിതരണം 2025 ഫെബ്രുവരി 24ന് കോട്ടയത്ത് നടക്കും. മലങ്കരസഭാ ഭാസുരൻ പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ 91 ാം ഓർമ്മദിനത്തോട് അനുബന്ധിച്ച് കോട്ടയം പഴയ സെമിനാരിയിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.രാവിലെ 10 മണിക്ക് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സഹായ പദ്ധതിയുടെ വിതരണോദ്ഘാടനം നിർവഹിക്കും.
പദ്ധതിയുടെ അവലോകന യോഗം കോട്ടയം ദേവലോകം അരമനയിൽ നടന്നു. ഭവന നിർമ്മാണ സഹായ സമിതി പ്രസിഡൻ്റ് എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപോലീത്തായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, കൺവീനർ ജിജു വർഗീസ്, സമിതി അംഗങ്ങളായ ഫാ. ജേക്കബ് ഫിലിപ്പ്, എൻ.എ അനിൽ മോൻ, കോശി ഉമ്മൻ, പൈലി വാത്യാട്ട്, സി.കെ. റെജി, ഷാലു ജോൺ , ജേക്കബ് കോച്ചേരി, സിബി ജോൺ, സുനിൽ പി. ഉമ്മൻ,എന്നിവർ പ്രസംഗിച്ചു.സഹായ വിതരണവുമായി ബന്ധപ്പെട്ട് അറിയിപ്പ് ലഭിച്ചിട്ടുള്ളവർ 24 ന് രാവിലെ 9 മണിക്ക് പഴയ സെമിനാരിയിൽ എത്തിച്ചേരണമെന്ന് കൺവീനർ ജിജു വർഗീസ് അറിയിച്ചു.
കൊടുങ്ങല്ലൂർ : മലങ്കരസഭയുടെ സ്ഥാപകനും,കാവൽപിതാവുമായ പരിശുദ്ധ മാർത്തോമ്മാശ്ലീഹായുടെ പാദസ്പർശത്താൽ അനുഗ്രഹീതമായ കൊടുങ്ങല്ലൂരിൽ മാർത്തോമ്മൻ സ്മൃതി മന്ദിരം ഒരുങ്ങുന്നു. 2025 ഫെബ്രുവരി 6ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായുടെ മുഖ്യകാർമ്മികത്വത്തിൽ ശിലാസ്ഥാപനം നടക്കും.സഭയിലെ അഭിവന്ദ്യപിതാക്കൻമാരും, സഭാസ്ഥാനികളും,വിശ്വാസികളും ചടങ്ങിൽ പങ്കെടുക്കും.
മുത്തൂറ്റ് ശ്രീ.എം.ജി.ജോർജ് സഭയുടെ അൽമായ ട്രസ്റ്റിയായി സേവനം അനുഷ്ഠിച്ചിരുന്ന കാലത്ത് അദ്ദേഹം സ്വന്തം പേരിൽ കൊടുങ്ങല്ലൂരിൽ സ്ഥലം വാങ്ങിയിട്ടിരുന്നു. സഭ ആവശ്യപ്പെടുമ്പോൾ ഈ സ്ഥലം സൗജന്യമായി വിട്ടുനൽകണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം കുടുംബം സ്ഥലം പരിശുദ്ധ സഭയുടെ പേർക്ക് നൽകിയിരിക്കുകയാണ്. പെരിയാറിനോട് ചേർന്നുള്ള ഈ സ്ഥലത്താണ് മാർത്തോമ്മൻ പൈതൃക സ്മൃതി മന്ദിരം പണികഴിപ്പിക്കുന്നത്.
പത്തനംതിട്ട : മലങ്കര ഓർത്തഡോക്സ് സഭയുടെ പുരാതന ഭദ്രാസനങ്ങളിലൊന്നായ തുമ്പമൺ ഭദ്രാസനം ആത്മീയതയുടെയും, പ്രതിബദ്ധതയുടെയും 150 വർഷങ്ങൾ പൂർത്തിയാക്കുന്നു. ഒരു വർഷം നീണ്ടുനിൽക്കുന്ന ശതോത്തര സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 8ന് നടക്കുമെന്ന് ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത പറഞ്ഞു. ഉച്ചക്ക് 2.30ന് മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ അങ്കണത്തത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും.വിവിധ ചാരിറ്റി പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും.കുര്യാക്കോസ് മാർ ക്ലിമീസ് വലിയമെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും.
മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ.സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്താ, ആന്റോ ആന്റണി എം.പി, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ എന്നിവർ പ്രസംഗിക്കും. കൾച്ചറൽ ഫെസ്റ്റ് ലോഗോ നഗരസഭ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ പ്രകാശനം ചെയ്യും. മെത്രാപ്പോലീത്താമാരായ ഡോ. മാത്യൂസ് മാർ തീമോത്തിയോസ്, ഡോ.ജോസഫ് മാർ ദിവന്നാസിയോസ്, ഡോ.ജോഷ്വാ മാർ നിക്കോദിമോസ്, ഡോ.സഖറിയാസ് മാർ അപ്രേം, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് എന്നിവരും പങ്കെടുക്കും.പത്തനംതിട്ടയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, ഫാ.ബിജു തോമസ്, ഫാ.ബിജു മാത്യൂസ് എന്നിവർ പങ്കെടുത്തു.
ജൂബിലി വർഷം നടപ്പാക്കുന്നത് രണ്ട് കോടി രൂപയുടെ ക്ഷേമപ്രവർത്തനങ്ങൾ : ഡോ ഏബ്രഹാം മാർ സെറാഫിം
തുമ്പമൺ ഭദ്രാസനത്തിന്റെ ശതോത്തര രജത ജൂബിലിയോട് അനുബന്ധിച്ച് സമൂഹത്തിൽ ദുരിതം അനുഭവിക്കുന്നവർക്കായി 2 കോടി രൂപയുടെ ക്ഷേമപ്രവർത്തനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഒരു കോടി രൂപയുടെ ഭവനനിർമ്മാണ സഹായം, ചികിത്സാ, വിവാഹസഹായം, 15സമൂഹ വിവാഹം, 150 പേർക്ക് വിധവാ പെൻഷൻ, എല്ലാ മാസവും 150 പേർക്ക് ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങിയ വിവിധ ക്ഷേമപദ്ധതികൾ നടപ്പാക്കും. ഇതിന് പുറമേ പ്രവാസി സംഗമം, അധ്യാപക സംഗമം, വിദ്യാർഥിസംഗമം, യുവസംരംഭക സംഗമം, പ്രഫഷണൽ മീറ്റ്, സഭാകവി സി.പി. ചാണ്ടി അനുസ്മരണം, ഡോക്യുമെന്ററി,സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രതിഭതെളിയിച്ച സഭാംഗങ്ങളെ ആദരിക്കൽ, സാമൂഹിക ഐക്യം വിളംബരം ചെയ്യുന്ന പത്തനംതിട്ട ഫെസ്റ്റ് എന്നിവ നടക്കും.
കല്ലൂപ്പാറ : മലങ്കര ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന കല്ലൂപ്പാറ കൺവൻഷന്റെ 82 മത് സമ്മേളനം കൊല്ലം ഭദ്രാസനാധിപൻ ഡോ ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം സ്റ്റുഡൻസ് സെന്റർ ഡയറക്ടർ ഫാ.സജി മേക്കാട്ട് മുഖ്യസന്ദേശം നൽകി. അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, കൺവൻഷൻ പ്രസിഡന്റ് ഫാ.ബിനോ ജോൺ,സെക്രട്ടറി ഫാ.ജിജി വർഗീസ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫാ.ഡോ. റെജി മാത്യു എന്നിവർ പ്രസംഗിച്ചു.
ആത്മീയ സംഘടനകളുടെ നേതൃത്വത്തിൽ സൺഡേസ്ക്കൂൾ വിദ്യാർത്ഥികൾ അണിനിരന്ന റാലിയോടെയാണ് കൺവൻഷൻ തുടങ്ങിയത്. 9ന് സമാപിക്കും. എല്ലാ ദിവസവും വൈകീട്ട് 5.45ന് സന്ധ്യാനമസ്ക്കാരം, 6.30ന് ഗാനശുശ്രൂഷ,7ന് വചന ശുശ്രൂഷ എന്നിവ നടക്കും.
മുംബൈ : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ബോംബെ ഭദ്രാസനത്തിന്റെ സുവർണജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും, പതിനൊന്നാമത് കൺവൻഷന്റെ സമാപനവും മഹാരാഷ്ട്ര വനംവകുപ്പ് മന്ത്രി ഗണേശ് നായിക് ഉദ്ഘാടനം ചെയ്തു. ഭദ്രാസനമെത്രാപ്പോലീത്താ ഗീവർഗീസ് മാർ കൂറിലോസ് സമ്മേളനത്തിന്റെ അധ്യക്ഷത വഹിച്ചു. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്താ ഡോ സഖറിയാ മാർ നിക്കോളവോസ്, ബോംബെ ഭദ്രാസന സഹായ മെത്രാപ്പോലീത്താ ഡോ ഗീവർഗീസ് മാർ തെയോഫിലോസ്, റഷ്യൻ ഫെഡറേഷന്റെ മുംബൈയിലെ കോൺസൽ ജനറൽ ഇവാൻ.വൈ.ഫെറ്റിസോവ്,വൈദികസംഘം സെക്രട്ടറി ഫാ ജോഷ്വാ എബ്രഹാം,ഭദ്രാസന സെക്രട്ടറി ഫാ തോമസ് കെ.ചാക്കോ, കൺവൻഷൻ ജനറൽ കൺവീനർ ഫാ.ഏബ്രഹാം ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
ഫാ.ഡോ.നൈനാൻ വി ജോർജ് ആത്മീയ സന്ദേശം നൽകി.ഭദ്രാസന ഗായകസംഘം ഗാനങ്ങൾ ആലപിച്ചു. താനെ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിലെ ഒ.സി.വൈ.എം പ്രവർത്തകർ മാർഗംകളി അവതരിപ്പിച്ചു.
കോട്ടയം : കേരളത്തിൽ വർധിച്ച് വരുന്ന ലഹരിക്കേസുകളിൽ ആശങ്ക രേഖപ്പെടുത്തി ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. ലഹരിക്ക് അടിമകളായ ആളുകൾ നടത്തുന്ന ക്രൂരകൃത്യങ്ങൾ സംബന്ധിച്ച മാധ്യമവാർത്തകൾ ഞെട്ടിക്കുന്നു. സാമൂഹ്യ-സാംസ്ക്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന ആളുകളിൽപ്പോലും ലഹരി ഉപയോഗം കാണപ്പെടുന്നു. അക്രമം കാട്ടാൻ മടിയില്ലാത്തവരായി ലഹരി ഉപയോഗിക്കുന്നവർ മാറുകയാണ്. മയക്കുമരുന്ന് ഉപയോഗിച്ച ശേഷം അമ്മയെ കൊലപ്പെടുത്തുന്ന മകനും,അയൽവാസിയെക്കൊലപ്പെടുത്തുന്ന യുവാവുമൊക്കെ നമുക്കിടയിലുണ്ടാകുന്നു എന്നത് സങ്കടകരമാണ്.
സമൂഹത്തെ കാർന്ന് തിന്നുന്ന ലഹരി എന്ന വിപത്തിനെതിരെ അതീവജാഗ്രത പുലർത്തേണ്ട സമയമാണിത്. യുവതലമുറയെ ഇല്ലായ്മചെയ്യുന്ന ലഹരിക്കെണികൾക്കെതിരെ സഭയുടെ ഇടവകളിലെ സന്നദ്ധസംഘടനകൾ മുന്നിട്ടിറങ്ങണമെന്നും പരിശുദ്ധ കാതോലിക്കാബാവാ പറഞ്ഞു. കാനം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ ശതാബ്ദി സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ.
“നിയമം ലംഘിച്ച ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ് വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ്. മലങ്കരസഭയിൽ സമാന്തര ഭരണം പാടില്ലെന്ന വിധിക്ക് അടിവരയിടുന്നത്.“
കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കാഞ്ഞിരമറ്റം സെൻ്റ് ഇഗ്നേഷ്യസ് പള്ളിയിൽ 2013ലാണ് ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ് അനധികൃതമായി പ്രവേശിച്ച് ആരാധന നടത്തിയത്. 2013 ൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന അദേഹത്തിൻ്റെയും കൂട്ടുപ്രതികളുടെയും ആവശ്യം ഹൈക്കോടതി തള്ളിയിരിക്കുന്നു. കേസിൽ പോലീസ് ഹാജരാക്കിയ ദൃശ്യങ്ങളടക്കമുള്ള തെളിവുകൾ പരിഗണിച്ച ശേഷമാണ് കോടതി ഉത്തരവ് പറഞ്ഞിരിക്കുന്നത്. മലങ്കര സഭയുടെ പള്ളികൾ 1934 ലെ സഭാഭരണഘടന പ്രകാരമാണ് ഭരിക്കപ്പെടേണ്ടത്. ആ ഭരണഘടന അംഗീകരിക്കാത്തവർക്ക് അനധികൃതമായി സഭയുടെ പള്ളികളിൽ പ്രവേശിക്കാൻ നിയമം അനുവദിക്കുന്നില്ല. മലങ്കരസഭയിൽ സമാന്തര ഭരണം പാടില്ലെന്ന് പരമോന്നത കോടതി വ്യക്തമാക്കിയതാണ്. ആ നിയമം ലംഘിക്കുന്നവർ വിചാരണ നേരിടാതെ മാർഗമില്ല. രാജ്യത്തെ നിയമം പാലിക്കാതെ ഒരു പൗരനും മുന്നോട്ടു പോകാൻ കഴിയില്ല. നിയമത്തെ അംഗീകരിക്കുന്നവരെ എല്ലാം മറന്ന് സ്നേഹത്തോടെ സ്വീകരിക്കാൻ ചെയ്യാൻ മലങ്കരസഭാ മക്കൾ മുൻനിരയിലുണ്ടാകും.
കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഇടവകകളും, കോൺഗ്രിഗേഷനുകളും ഓസ്ട്രേലിയയിൽ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഓസ്‌ട്രേലിയ നോർത്തേൺ ടെറിട്ടറിയിലെ മന്ത്രിയും മലയാളിയുമായ ജിൻസൺ ആന്റോ ചാൾസ്. കോട്ടയം ദേവലോകം അരമനയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തുകയായിരുന്നു അദ്ദേഹം.സമൂഹത്തിൽ പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കുന്നതിൽ ഓർത്തഡോക്സ് ഇടവകകൾ മാതൃകാപരമായ പങ്കാണ് വഹിക്കുന്നത്.ഈ പ്രവർത്തനങ്ങൾ തനിക്ക് നേരിട്ട് അറിയുന്ന കാര്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മന്ത്രിയായ ശേഷം ആദ്യമായി മലങ്കരസഭയുടെ ആസ്ഥാനത്തെത്തിയ ജിൻസൺ ആന്റോ ചാൾസിനെ പരിശുദ്ധ കാതോലിക്കാബാവയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.