മലങ്കര ഓര്‍ത്തഡോക്‌സ് സഭ നിയുക്ത മെത്രാന്മാര്‍ക്ക് റമ്പാന്‍ സ്ഥാനം നല്‍കി

പരുമല: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നിയുക്ത മെത്രാന്മാരായ ഫാ. എബ്രഹാം തോമസ് (എബ്രഹാം റമ്പാന്‍), ഫാ. പി. സി. തോമസ് (തോമസ് റമ്പാന്‍), ഫാ. വര്‍ഗീസ് ജോഷ്വാ (ഗീവര്‍ഗീസ് റമ്പാന്‍), ഫാ. വിനോദ് ജോര്‍ജ് (ഗീവര്‍ഗീസ് റമ്പാന്‍), ഫാ. റെജി ഗീവര്‍ഗീസ് (ഗീവര്‍ഗീസ് റമ്പാന്‍), ഫാ. സഖറിയാ നൈനാന്‍ (സഖറിയാ റമ്പാന്‍) എന്നിവര്‍ക്ക് പരുമല സെമിനാരിയില്‍ വച്ച് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ സന്യാസത്തിന്റെ പൂര്‍ണ്ണവ്രതമായ റമ്പാന്‍ സ്ഥാനം നല്‍കി.

വിശുദ്ധ കുര്‍ബ്ബാനമദ്ധ്യേ ആരംഭിച്ച ശുശ്രൂഷകള്‍ക്ക് സഭയിലെ മെത്രാപ്പോലീത്താമാര്‍ സഹകാര്‍മികരായിരുന്നു. മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത 7 പേരില്‍ 6 വൈദികര്‍ക്കാണ് റമ്പാന്‍ സ്ഥാനം നല്‍കിയത്. കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാനാണ് മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റൊരാള്‍. ഇവരുടെ മെത്രാപ്പോലീത്താ സ്ഥാനാരോഹണം ജൂലൈ 28-ന് പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കും.