പരിശുദ്ധ കാതോലിക്കാ ബാവായുടെ കബറിടം സന്ദര്‍ശിച്ചു

കോട്ടയം: ആര്‍. എസ്.എസ് അഖില ഭാരതീയ കാര്യകാരി അംഗം രാം മാധവ് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ കബറടങ്ങിയിരിക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കബറിടം സന്ദര്‍ശിച്ചു. ദേവലോകം അരമനയില്‍ എത്തിയ രാം മാധവിനെ ഓര്‍ത്തഡോക്‌സ് സഭയുടെ മെത്രാപ്പോലീത്തമാരായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, സഖറിയാ മാര്‍ നിക്കോളാവോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ ജോണ്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കബറിടത്തില്‍ ചുഷ്പചക്രം സമര്‍പ്പിച്ച  ഒരുമണിക്കൂറോളം അരമനയില്‍ ചെലവഴിച്ചതിനു ശേഷമാണ് അദ്ദേഹം മടങ്ങിയത്. ബിഷപ്പ് മാര്‍ മാത്യൂ അറയ്ക്കല്‍, വികാരി ജനറല്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, അഡ്വ. കുര്യാക്കോസ് വര്‍ഗീസ്, ആര്‍. എസ്.എസ് നേതാക്കളായ  പ്രാന്ത കാര്യവാഹ് പി. എന്‍. ഈശ്വരന്‍, പ്രാന്ത സമ്പര്‍ക്ക പ്രമുഖ് കെ. ബി ശ്രീകുമാര്‍, പ്രാന്തീയ കാര്യകാരി അംഗം അഡ്വ. എന്‍. ശങ്കര്‍ റാം എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

പരിശുദ്ധ ബാവാ അനുസ്മരണ സമ്മേളനം ജൂലൈ 19-ന്‌

കുവൈറ്റ്‌ : മലങ്കര സഭയുടെ പരമാദ്ധ്യക്ഷനും, പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ്മാ പൗലോസ്‌ ദ്വിതീയൻ കാതോലിക്കാ ബാവായുടെ ആകസ്മികമായ ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ടുള്ള അനുസ്മരണ സമ്മേളനം ജൂലായി 19, തിങ്കളാഴ്ച്ച വൈകിട്ട്‌ 6 മണിക്ക്‌ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടക്കും.

കുവൈറ്റിലെ ഓർത്തഡോക്സ്‌ ഇടവകകളായ സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവക, സെന്റ്‌ തോമസ്‌ പഴയപള്ളി, സെന്റ്‌ ബേസിൽ, സെന്റ്‌ സ്റ്റീഫൻസ്‌ എന്നീ ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ ക്രമീകരിച്ചിരിക്കുന്ന സമ്മേളനത്തിൽ സാമൂഹ്യ-സാമുദായിക-സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. കോവിഡ്‌-19 പ്രോട്ടോകോൾ പ്രകാരം നടക്കുന്ന സമ്മേളനം ഗ്രീഗോറിയൻ ടി.വി., അബ്ബാ ന്യൂസ് എന്നീ ചാനലുകളിൽ തൽസമയം കാണുവാനുള്ള സൗകര്യവും ഉണ്ടായിരിക്കും.

ഓര്‍മ്മ കുര്‍ബ്ബാന

കോട്ടയം : ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ കബറടങ്ങിയിരിക്കുന്ന മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രധാന മേലധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമ്മ കുർബ്ബാനയ്ക്ക് അഹമ്മദാബാദ് ഭദ്രാസനാധിപൻ അഭി.ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ മുഖ്യകാർമികത്വം വഹിച്ചു. അഭി. യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപോലീത്താ , അഭി. ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറസ് മെത്രാപ്പോലീത്താ എന്നിവർ സഹകാർമികത്വം വഹിച്ചു. തുടർന്ന് കബറിങ്കൽ ധൂപ പ്രാർത്ഥനയും നടന്നു.

ഔഗേന്‍ റമ്പാന്‍ അന്തരിച്ചു

റാന്നി: ഹോളി ട്രിനിറ്റി ആശ്രമം മുന്‍ സുപ്പീരിയറും പരുമല സെമിനാരി മുന്‍ മനേജരുമായിരുന്ന ഔഗേന്‍ റമ്പാന്‍ (61) അന്തരിച്ചു. സംസ്‌ക്കാരം ഞായറാഴ്ച രണ്ട് മണിക്ക് ആശ്രമം സെമിത്തേരിയില്‍.  തിരുവനന്തപുരം, തുമ്പമണ്‍ ഭദ്രാസനങ്ങളിലെ വിവിധ പളളികളില്‍ വികാരിയായിരുന്നു.  തിരുവനന്തപുരം ഉളളൂര്‍ അരമന മാനേജരായും ഇടുക്കി ഭദ്രാസന അഡ്മിനിസ്‌ട്രേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഓമല്ലൂര്‍ വടക്കേടത്ത് പരേതനായ സ്‌കറിയാകുട്ടിയുടെയും കുഞ്ഞമ്മയുടെയും മകനാണ്.  സഹോദരങ്ങള്‍ : കുഞ്ഞുമോള്‍, ജോണ്‍സ്‌കറിയാ, മേരിക്കുട്ടി ജോര്‍ജ്, പരേതനായ ടി.എസ്. ചെറിയാന്‍.

പരിശുദ്ധ കാതോലിക്കാ ബാവായുടെ ദേഹവിയോഗത്തില്‍ മാര്‍പാപ്പ അനുശോചിച്ചു

കോട്ടയം: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ദേഹവിയോഗത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചിച്ചു. ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി യൂഹാനോന്‍ മാര്‍ ദിയസ്‌കോറസിന് ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ് ലിയോപോളോ ഗിറേല്ലി മുഖേനയാണ് സന്ദേശം അയച്ചത്.

മലങ്കര സഭയുടെ മെത്രാപ്പൊലീത്തമാരോടും വൈദികരോടും വിശ്വാസികളോടും എന്റെ വ്യക്തിപരമായ അനുശോചനവും പ്രാര്‍ഥനാധിഷ്ഠിതമായ ഐക്യവും അറിയിക്കുന്നു. സഭയുടെ ഇടയനും ആത്മീയ പിതാവുമായി സേവനമനുഷ്ഠിച്ച പരിശുദ്ധ പിതാവിന്റെ ശ്രേഷ്ഠമായ ഇടയശുശ്രുഷയിലുടെ നിങ്ങള്‍ക്കു ലഭിച്ച അനേക ദാനങ്ങളെ പ്രതി ഞാന്‍ ദൈവത്തിനു നന്ദി സമര്‍പ്പിക്കുന്നു. 2013 സെപ്റ്റംബറില്‍ റോമില്‍ ഞങ്ങള്‍ പരസ്പരം ഒരുമിച്ചു കൂടിയത് പ്രത്യേകം നന്ദിപൂര്‍വം ഞാന്‍ സ്മരിക്കുന്നു. എന്റെ സഹോദര ഐക്യവും പ്രാര്‍ഥനാ പൂര്‍വമായ ഒരുമയും ദയവായി സ്വീകരിക്കുമല്ലോ. ‘ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദേശത്തില്‍ പറയുന്നു.

പരിശുദ്ധ ബാവായുടെ അനുസ്മരണം: വിശുദ്ധ കുര്‍ബാനയും ധൂപപ്രാര്‍ത്ഥനയും നടത്തി

കോട്ടയം : കാലം ചെയ്ത മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രധാന മേലധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെ അനുസ്മരിച്ചു കൊണ്ട് ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ സുന്നഹദോസ് സെക്രട്ടറി അഭി.ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപോലീത്ത വിശുദ്ധ കുർബാന അർപ്പിച്ചു. തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും നടന്നു. സഭയുടെ മാധ്യമവിഭാഗം അധ്യക്ഷൻ അഭി.ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപോലീത്ത സഹകാർമികത്വം വഹിച്ചു.

വൈദിക ട്രസ്റ്റി റവ. ഫാ.ഡോ. എം. ഒ ജോൺ , പരിശുദ്ധ ബാവായുടെ പ്രിൻസിപ്പൽ സെക്രട്ടറി റവ.ഫാ.സെക്രട്ടറി തോമസ് പി.സഖറിയാ ,അരമന മാനേജർ റവ.ഫാ. എം. കെ കുര്യൻ , വൈദികർ ഉൾപ്പെടുന്ന വിശ്വാസി സമൂഹവും പങ്കെടുത്തു.

കാതോലിക്കാ ബാവായുടെ നിര്യാണത്തില്‍ അനുശോചനപ്രവാഹം

കോട്ടയം:  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ നിര്യാണത്തില്‍ ആനുശോചനപ്രവാഹം. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി, മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് ബാവ, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ മാത്യൂ മൂലക്കാട്ട്, ഗീവര്‍ഗീസ് മാര്‍ അപ്രേം, വിജയപുരം രൂപതാ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കേതെച്ചേരില്‍, രാഷീട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ, ഗാന്ധി, രാഹുല്‍ ഗാന്ധി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്തി ഉമ്മന്‍ ചാണ്ടി, ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിളള, മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍,  മന്ത്രിമാരായ വി.എന്‍. വാസവന്‍, സജി ചെറിയാന്‍, വീണാ ജോര്‍ജ്, ആന്റണി രാജു, ചീഫ് വിപ്പ് എന്‍. ജയരാജ്, മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, എംപിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, തോമസ് ചാഴിക്കാടന്‍, ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, മുന്‍ എം.പിമാരായ കെ.വി. തോമസ്, പി.സി. തോമസ്, പന്ന്യന്‍ രവീന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ. മാണി, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അനൂപ് ജേക്കബ്, പി.ടി. തോമസ്, പി.ജെ. ജോസഫ്, രാമചന്ദന്‍ കടന്നപ്പള്ളി, കെ. ബാബു, മോന്‍സ് ജോസഫ്, പി. സി. വിഷ്ണുനാഥ്, ജോബ് മൈക്കിള്‍, തോമസ് കെ. തോമസ്, മാത്യൂ കുഴല്‍നാടന്‍, എ.സി. മൊയ്തീന്‍, ടി.ജെ. വിനോദ്, ടി.സിദ്ദിഖ്, ജിനീഷ് കുമാര്‍, മുന്‍ എം.എല്‍.എമാരായ പി.സി. ജോര്‍ജ്, ജോസഫ് വാഴയ്ക്കന്‍, സുരേഷ് കുറുപ്പ്, ജസ്റ്റീസ് ജെ.ബി. കോശി, ജസ്റ്റീസ് ഷാജി പി. ഷാജി, സ്വാമി ഋതംബരാനന്ദ, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, മാര്‍ അപ്രേം (കല്‍ദായ സഭ), ബി.ജെപി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, സി.പി. ജോണ്‍, ജോഷി ഫിലിപ്, എം.ജി. സര്‍വകലാശാല വി.സി സാബു തോമസ്, മൂന്‍ വി.സി കെ.എസ്. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ അനുശോപിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭാ വൈദിക ട്രസ്റ്റി ഫാ, ഡോ. എം.ഒ. ജോണ്‍ സഭയുടെ അനുശോചനം അറിയിച്ചു.

മലങ്കരയുടെ വലിയ ഇടയന് വിടചൊല്ലി വിശ്വാസി സമൂഹം

കോട്ടയം : കാലം ചെയ്ത മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാനമേലധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കബറടക്കം ഓദ്യോഗിക ബഹുമതികളോടെ സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിലെ ചാപ്പലില്‍ നടന്നു. ആസ്ഥാനദേവാലയത്തോടു വിട ചൊല്ലി ബാവാ നിത്യതയിലേക്കു മടങ്ങി.

മതമേലധ്യക്ഷന്മാരും ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുളള പ്രമുഖ വ്യക്തിത്വങ്ങളും അടങ്ങിയ ജനാവലി അന്തിമോപചാരം അര്‍പ്പിക്കാന്‍ ദേവലോകത്തേക്ക് ഒഴുകിയെത്തി. സഭാ ഭരണ കാര്യങ്ങള്‍ നടത്താന്‍ നിയോഗിച്ച സമിതിയുടെ അധ്യക്ഷന്‍ കുര്യാക്കോസ് മാര്‍ ക്ലിമ്മീസിന്റെ നേതൃത്വത്തില്‍ സഭയിലെ മെത്രാപ്പൊലിത്തമാര്‍ കാര്‍മികത്വം വഹിച്ചു. ഇന്നു മുതല്‍ 40 ദിവസം സഭയില്‍ നോമ്പ് ആചരിക്കും. ഈ ദിവസങ്ങളില്‍ ദേവലോകം അരമന ചാപ്പലില്‍ കൂര്‍ബാനയും ഉണ്ടാകും. ബാവായുടെ ഭാതിക ശരീരം ഇന്നലെ രാവിലെ കുര്‍ബാനയ്ക്കു ശേഷം 10.30നാണു പ്രത്യേകം തയാറാക്കിയ പന്തലിലേക്കു കൊണ്ടുവന്നത്. കബറടക്ക ശുശ്രൂഷകളിലെ അവസാന നാലു ശുശ്രൂഷകള്‍ ഇവിടെ പൂര്‍ത്തിയാക്കി. മൂന്നരയോടെ പൊലീസ് സേന ഓദ്യോഗിക ബഹുമതികള്‍ അര്‍പ്പിച്ചു. ബാവായുടെ അന്ത്യകല്‍പന കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് വായിച്ചു. മുഖ്യ അനുശോചന സന്ദേശം ഡോ. മാത്യൂസ് മാര്‍ സേവേറിയോസും സഭയുടെ അനുശോചനം വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ ജോണും അറിയിച്ചു. അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ നന്ദി അറിയിച്ചു.

പരിശുദ്ധ ബാവായുടെ ജ്യേഷ്ഠന്‍ കെ.ഐ. തമ്പിയുടെ ജാമാതാക്കളായ ഫാ. ജോസഫ് മാത്യു, ഫാ. ജോണ്‍ എ.ജോണ്‍, ഫാ. മാത്യു വര്‍ഗീസ്, ഫാ. എല്‍ദോ സാജു എന്നിവരും ബാവായുടെ മാതൃസ ഹോദര പുത്രന്‍ ഫാ. പത്രോസ് ജി. പുലിക്കോട്ടില്‍, കുന്നംകുളം ഭ്രദാസന സ്‌കകട്ടറി ഫാ.ജോസഫ് ചെറുവത്തൂര്‍ എന്നിവരും ചേര്‍ന്നാണ് അന്ത്യയാത്രയില്‍ ഭായതികശരീരം വഹിച്ചത്. ഭൗതിക ശരീരം ഉയര്‍ത്തി മദ്ബഹയോടു വിടവാങ്ങല്‍ ചടങ്ങു നടത്തി. മെത്രാപ്പൊലീത്താമാര്‍ അന്ത്യചുംബനം നല്‍കി. പരിശുദ്ധ ഗീവര്‍ഗീസ് ദിതീയന്‍ ബാവാ, പരിശുദ്ധ ഔഗേന്‍ പ്രഥമന്‍ ബാവാ, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവാ എന്നിവരുടെ കബറുകള്‍ക്കു സമീപം നിര്‍മിച്ച കബറിടത്തിലായിരുന്നു കബറടക്കം.

സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി, സിറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ എന്നിവരുടെ നേതൃത്വത്തില്‍ പ്രാര്‍ഥന നടത്തി. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പരിശുദ്ധ ഫാന്‍സിസ് മാര്‍പാപ്പ, പരിശുദ്ധ എക്യൂമെനിക്കല്‍ പാത്രിയര്‍ക്കീസ്, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍,  മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.

പരിശുദ്ധ കാതോലിക്കാ ബാവാ നിത്യപ്രചോദനം: യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ നന്മ നിറഞ്ഞ ജീവിതം ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്കു നിത്യപ്രചോദനമായി തുടരുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ അനുശോചന സന്ദേശത്തില്‍ പറ ഞ്ഞു. ബാവായുടെ വിയോഗത്തില്‍ അമേരിക്കന്‍ ജനതയുടെയും സര്‍ക്കാരിന്റെയും പേരില്‍ താനും ഭാര്യ ജില്ലും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നെന്നും ബൈഡന്‍ അറിയിച്ചു.

സാമൂഹിക നീതിക്കും വംശീയ സമത്വത്തിനും വ്യക്തിയുടെ അന്തസ്സിനും വേണ്ടി നില കൊണ്ട കരുത്തുറ്റ ശക്തിയായിരുന്നു അദ്ദേഹം. അമേരിക്കയില്‍ ഓര്‍ത്തഡോക്സ് സഭയുടെ പുനരുജ്ജീവന ശ്രമങ്ങളിലും മനുഷ്യാവ കാശങ്ങള്‍ക്കും സിവില്‍ അവകാശങ്ങള്‍ക്കും വേണ്ടി നിലകൊണ്ടതിലെ അര്‍പ്പണ മനോഭാത്തിലും പ്രതിഫലിക്കുന്നത് അദ്ദേഹത്തിന്റെ അസാധാരണമായ നേതൃമികവും ആര്‍ജവവുമാണ്.- ബൈഡന്‍ പറഞ്ഞു്.

അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാനമേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. പരിശുദ്ധ ബാവായുടെ വിയോഗം തന്നെ എറെ ദുഃഖത്തിലാഴ്ത്തി. സ്‌നേഹത്തിന്റെയും സേവനത്തിന്റെയും ഒരു നല്ല പൈതൃകം അവശേഷിപ്പിച്ചാണ് പരിശുദ്ധ പിതാവ് കടന്നു പോകുന്നത്. ദുഃഖത്തിന്റെ ഈ വേളയില്‍ തന്റെ വിചാരങ്ങള്‍ ഓര്‍ത്തഡോക്‌സ് സഭയുടെ വിശ്വാസികള്‍ക്ക് ഒപ്പമാണെന്നും പ്രധാന മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.