ഓര്‍ത്തഡോക്‌സ് സഭ പ്രതിഷേധിച്ചു

കോട്ടയം: കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് ഓര്‍ത്തഡോക്‌സ് പളളിയില്‍ പെരുന്നാളിനോടുബന്ധിച്ച്  ഇടവകാംഗത്തെ അക്രമിക്കാന്‍ ശ്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത പാത്രിയക്കീസ് വിഭാഗത്തിന്റെ നടപടിയില്‍  ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്താ  ശക്തമായ പ്രതിഷേധം അറിയിച്ചു.  വധഭീഷണി മുഴക്കിയ  സര്‍ക്കാര്‍ ജീവനക്കാരന് എതിരെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്ന്  അദ്ദേഹം ആവശ്യപ്പെട്ടു. മലങ്കര സഭയുടെ 1934 ഭരണഘടന പ്രകാരം ഭരിക്കപ്പെടുന്ന ഈ ദേവാലയത്തില്‍ നിന്ന് സ്വയം ഒഴിഞ്ഞു പോയവര്‍ സമാധാന  അന്തരീക്ഷം തകര്‍ക്കാന്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങളില്‍ നിന്ന് പിന്‍തിരിയണമെന്ന്  മാര്‍ ദീയസ്‌ക്കോറോസ് ആവശ്യപ്പെട്ടു. നിയമവിധേയമായും സമാധാനപരമായും ദേവാലയത്തില്‍ ആരാധനയില്‍ സംബന്ധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എപ്പോഴും സ്വാഗതം ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.

മാർ ജോസഫ് കല്ലറങ്ങാട്ടിനെ ആദരിച്ചു

അജപാലന ശുശ്രൂഷയിൽ 40 വർഷം പൂർത്തീകരിച്ച പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടിനെ പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ മാത്യൂസ് തൃതീയന് കാതോലിക്കാബാവാ തിരുമേനി പൊന്നാടയണിയിച്ച് ആദരിച്ചു.ഫാ. ഡോ. ടി.ജെ ജോഷ്വാ, ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ, ഫാ. ബൈജു ജോണ്‍സണ്‍ എന്നിവരും പരിശുദ്ധ ബാവായ്ക്ക് ഒപ്പമുണ്ടായിരുന്നു.

ഡോ. സി.കെ. മാത്യു മലങ്കര അസോസിയേഷന്‍ മുഖ്യവരണാധികാരി

കോലഞ്ചേരിയില്‍ 2022 ഫെബ്രുവരി 25-ന് നടത്തപ്പെടുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍റെ മുഖ്യവരണാധികാരി ആയി ഡോ. സി. കെ. മാത്യുവിനെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ  നിയമിച്ചു. രാജസ്ഥാന്‍ കേഡറില്‍ 1977 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായി സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. രാജസ്ഥാന്‍ സംസ്ഥാനത്തിന്‍റെ ചീഫ് സെക്രട്ടറിയായി 2013-ല്‍ തന്‍റെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച അദ്ദേഹം ഇപ്പോള്‍ ബാംഗ്ളൂര്‍ അസിം പ്രേംജി യൂണിവേഴ്സിറ്റിയില്‍ വിസിറ്റിംഗ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്നു. ബാംഗ്ളൂര്‍ സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഇടവക അംഗമാണ് ഡോ. സി. കെ. മാത്യു.

കേന്ദ്ര സഹമന്ത്രി ശ്രീ. വി. മുരളീധരന്‍ പരിശുദ്ധ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തി

പാമ്പാടി: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുമായി കേന്ദ്ര സഹമന്ത്രി ശ്രീ. വി. മുരളീധരന്‍ ഇന്ന് കോട്ടയം പാമ്പാടി മാര്‍ കുറിയാക്കോസ് ദയറായില്‍ വച്ച് കൂടിക്കാഴ്ച നടത്തി.

പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്ത മന്ത്രിയേയും സംഘത്തേയും പൊന്നാട അണിയിച്ച് ദയറായിലേക്ക് സ്വീകരിച്ചു. ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. കെ. എസ്. രാധാകൃഷ്ണനും കൂടിക്കാഴ്ചയില്‍ പങ്കുചേര്‍ന്നു.

പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ സാമൂഹിക വെല്ലുവിളികള്‍ എറ്റെടുത്ത മഹാചാര്യന്‍ – പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: മലങ്കര സഭയുടെ ഭാഗ്യതാരമായി വാണരുളിയ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ  സമൂഹത്തിന്റെ വെല്ലുവിളികള്‍  ഏറ്റെടുത്ത മഹാചാര്യനായിരുന്നു എന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവാ, പരിശുദ്ധ ബസേലിയോസ്  മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവാ, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവാ എന്നീ പിതാക്കന്മാരുടെ സംയുക്ത ഓര്‍മ്മപ്പെരുന്നാളില്‍ അനുസ്മരണ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മന്നത്ത് പത്മനാഭനെ പോലുളള വ്യക്തിത്വങ്ങളുമായി ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായ്ക്ക്  ഉണ്ടായിരുന്ന സൗഹൃദം മതാതീതമായ പ്രവര്‍ത്തനമേഖലകളെ വിശാലമാക്കിയെന്നും പരിശുദ്ധ ബാവാ പറഞ്ഞു.

അരമന ചാപ്പലില്‍ നടന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക്  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു. ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, അലക്‌സിയോസ് മാര്‍ യൗസേബിയോസ് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന്  പ്രദക്ഷിണം, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും നടത്തപ്പെട്ടു. പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് അരമന മാനേജര്‍ ഫാ. യാക്കോബ് തോമസ് നേതൃത്വം നല്‍കി.

പരിശുദ്ധ കാതോലിക്കാബാവ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി

ചങ്ങനാശ്ശേരി : മന്നത്തു പത്മനാഭന്‍റെ 145-ാം ജയന്തി ആചരണങ്ങളില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവായും പങ്കുചേര്‍ന്നു. പരിശുദ്ധ ബാവാതിരുമേനി ചങ്ങനാശേരി എന്‍.എസ്.എസ്. ആസ്ഥാനത്ത് എത്തി മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. മലങ്കര സഭയും, എന്‍.എസ്.എസ്. പ്രസ്ഥാനവുമായുള്ള സുദീര്‍ഘമായ സ്നേഹബന്ധത്തെക്കുറിച്ച് ജനറല്‍ സെക്രട്ടറി ശ്രീ. ജി. സുകുമാരന്‍ നായരുമായുള്ള സൗഹൃദ സംഭാഷണത്തില്‍ പരിശുദ്ധ ബാവാതിരുമേനി അനുസ്മരിച്ചു. സാമൂഹ്യരംഗങ്ങളില്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റി നടത്തി വരുന്ന ഇടപെടലുകളെ പരിശുദ്ധ പിതാവ് ശ്ലാഘിക്കുകയും, മലങ്കര സഭയുടെ ആശംസയും, പിന്തുണയും അറിയിക്കുകയും ചെയ്തു.

നിയമനിര്‍മ്മാണത്തിനു വേണ്ടിയുളള മുറവിളി പരിഹാസ്യം –മാര്‍ ദീയസ്‌ക്കോറോസ്

കോട്ടയം: സഭാ തര്‍ക്കം പരിഹരിക്കുന്നതിന് രാജ്യത്തിന്റെ നിയമങ്ങളും അതിനോടു ചേര്‍ന്നുളള കോടതിവിധികളും അംഗീകരിക്കാതെ നിയമത്തെ വെല്ലുവിളിക്കുന്നവര്‍ വീണ്ടും നിയമനിര്‍മ്മാണം നടത്തണമെന്ന്  മുറവിളികൂട്ടുന്നത് പരിഹാസ്യമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്താ. പളളികളില്‍ ഹിത പരിശോധന നടത്തി ഭൂരിപക്ഷാടിസ്ഥാനത്തില്‍ പളളികള്‍ കൈമാറണമെന്ന വാദം ബഹു. സുപ്രീം കോടതി തളളിയതാണ്. മലങ്കര സഭ ഒരു ട്രസ്റ്റാണെന്നും, ഹിതപരിശോധന നടത്തി അതിന്റെ സ്വത്തുക്കള്‍ വിഭജിക്കാന്‍ സാദ്ധ്യമല്ലെന്നും കോടതി പലതവണ ചൂണ്ടിക്കാണിച്ചിട്ടുളളതാണ്. 2002-ല്‍ മലങ്കര മെത്രാപ്പോലീത്തായുടെ സാധുതയെ സംബന്ധിച്ച് ഹിതപരിശോധന നടത്തി ഭൂരിപക്ഷാടിസ്ഥാനത്തില്‍ തീരുമാനം കൈകൊള്ളണമെന്ന കോടതിയുടെ നിര്‍ദ്ദേശം തളളിക്കഞ്ഞവര്‍ പുതിയ നിയമത്തിനു വേണ്ടി വാദിക്കുന്നത് ബാലിശമാണെന്ന് അദ്ദേഹം പറഞ്ഞു.

His Holiness Baselios Mathews IIl expresses condolences on death of Bishop Desmond Tutu

It is with deep sorrow that I have learned of the passing of the most venerable Bishop Desmond Mpilo Tuto, who tirelessly fought lifelong for human rights and stood upright against apartheid. His long and fruitful life had set a legacy for the all the generations on how responsible a human being should be in becoming sensitive to the real issues of humankind. It is true that the vacuum he left cannot be filled up but the hope and inspiration he had given to the world will continue to sustain for ever. The blessed Bishop’s life itself will remain as a challenge for generations to come as the philanthropic standards he kept encompasses the values of the Kingdom of God. Our sorrows on this loss ought to be compensated with the hope for eternal life and by raising the standards of our lives to the luminary Bishop’s set standards. The Malankara Orthodox Church joins the international community in expressing its integrity and prayers on this loss while praying for the bereaved family.

അസോസിയേഷനില്‍ പങ്കെടുക്കുന്നതിന് വാക്‌സിനേഷന്‍ നിര്‍ബന്ധം – പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : 2022 ഫെബ്രുവരി 25 -ന് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും നടത്തപ്പെടുകയെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി പ്രസ്താവിച്ചു. പങ്കെടുക്കുന്ന എല്ലാ അംഗങ്ങളും രണ്ട് ഡോസ് വാക്‌സിനുകളും നിര്‍ബന്ധമായും സ്വീകരിച്ചിരിക്കേണ്ടതാണ്. പ്രസ്തുത വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റ് പ്രവേശന കവാടത്തില്‍ ഹാജരാക്കേണ്ടതാണ്. സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കാത്തവര്‍ക്ക് സമ്മേളന സ്ഥലത്ത് പ്രവേശനം അനുവദിക്കുന്നതല്ലായെന്ന് പരിശുദ്ധ  കാതോലിക്കാ ബാവാ തിരുമേനി അറിയിച്ചു.

പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു

കോട്ടയം: വര്‍ണ്ണവിവേചനത്തിനും വംശീയതയക്കുമെതിരെ ജീവിതാന്ത്യം വരെ പോരാടിയ ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന്റെ വിയോഗം മാനവസമൂഹത്തിനാകെ തീരാ നഷ്ടമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. ക്രിസ്തുവിന്റെ സുവിശേഷം  21-ാം നൂറ്റാണ്ടില്‍ ജീവിച്ചു കാണിച്ചവരില്‍ പ്രധാനിയാണ് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു. സമൂഹത്തില്‍ അരികുവത്ക്കരിക്കപ്പെട്ടവരുടെ വിമോചനമാണ് സഭകളുടെ ദൗത്യമെന്ന് കാട്ടിത്തന്ന അജപാലകന്‍ കൂടിയാണ് അദ്ദേഹം. അദ്ദേഹം പ്രചരിപ്പിച്ച സമാധാന സുവിശേഷം പിന്തുടരുകയാണ് നമ്മുടെ കര്‍ത്തവ്യമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേര്‍ത്തു.