വിശുദ്ധിയിലേക്ക് വളരുവാനുള്ള മാതൃകയാണ് പരിശുദ്ധ പരുമല തിരുമേനി പകരുന്നത് – പരിശുദ്ധ കാതോലിക്കാ ബാവ

പരുമല: വിശുദ്ധിയിലേക്ക് വളരുവാനുള്ള മാതൃകയാണ് പരിശുദ്ധ പരുമല തിരുമേനി പകരുന്നതെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. പരുമല പെരുന്നാളിനോടനുബന്ധിച്ചുള്ള തീര്‍ത്ഥാടന വാരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  ഭൗതികതയും ലോക സുഖവും ലക്ഷ്യമിടുമ്പോള്‍ ആത്മീയ ദിശാബോധം നഷ്ടപ്പെടും. പരുമല തീര്‍ത്ഥാടനം വഴി ജീവിതത്തെ ആത്മീയമായി രൂപാന്തരപ്പെടുത്തുവാന്‍ കഴിയണമെന്നും പരിശുദ്ധ ബാവ പറഞ്ഞു. നിരണം ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു.

പരുമല തിരുമേനി വിശ്വാസികളുടെ ജീവിതത്തില്‍ ആശ്വാസവും പ്രതിസന്ധികള്‍ നേരിടുവാനുള്ള ധൈര്യവും പകര്‍ന്ന പുണ്യപിതാവാണെന്നു ചങ്ങനാശ്ശേരി അതിരൂപതാ സഹായ ബിഷപ്പ് മാര്‍ തോമസ് ജോസഫ് തറയില്‍ മുഖ്യ സന്ദേശത്തില്‍ പറഞ്ഞു. പരുമല തിരുമേനിയുടെ സന്നിധി ജീവിതത്തിന് ആശ്വാസവും ജീവിക്കാന്‍ ധൈര്യവും കൊടുക്കുന്ന ഇടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്യു ടി.തോമസ് എം.എല്‍എ, വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, വെരി.റവ.കെ.ജി.ജോണ്‍സണ്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ.എം.സി.കുര്യാക്കോസ്, ഫാ.എം.സി.പൗലോസ്, സൈമണ്‍ കെ. വര്‍ഗീസ്, നിഷ അശോകന്‍, വിമല ബെന്നി, എ.എം.കുരുവിള അരികുപുറം, പി.എ.ജേക്കബ്, ജി.ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.

പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി

പരുമല: പരിശുദ്ധ പരുമല തിരുമേനിയുടെ 119-ാം ഓര്‍മ്മപ്പെരുനാളിന് കൊടിയേറി. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. മെത്രാപ്പോലീത്താമാരായ അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, അഭി.ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, അഭി.ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസസ്, അഭി.അലക്‌സിയോസ് മാര്‍ യൗസേബിയോസ്, അഭി.ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

അഡ്വ.മാത്യു ടി.തോമസ് എം.എല്‍.എ, വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, അസി.മാനേജര്‍മാരായ ഡോ.എം.എസ്.യൂഹാനോന്‍ റമ്പാന്‍, ഫാ.വൈ.മത്തായിക്കുട്ടി, പരുമല സെമിനാരി കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പ്രകാരമായിരുന്നു കൊടിയേറ്റ് ചടങ്ങുകള്‍ നടന്നത്.

പരിശുദ്ധ പരുമല തിരുമേനിയുടെ 119-ാം ഓർമ്മപ്പെരുന്നാളിന് നാളെ കൊടിയേറും

പരിശുദ്ധ പരുമല തിരുമേനിയുടെ 119-ാം ഓർമ്മപ്പെരുന്നാളിന് നാളെ (2021 ഒക്‌ടോബർ 26) 2 പി.എം.ന് കൊടിയേറും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പെരുന്നാൾ കൊടിയേറ്റ് നിർവ്വഹിക്കും . തുടർന്ന് 3ന് തീർത്ഥാടന വാരാഘോഷ പൊതുസമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ബിഷപ്പ് മാർ തോമസ് ജോസഫ് തറയിൽ മുഖ്യ സന്ദേശം നൽകും . 6ന് സന്ധ്യാനമസ്‌കാരം 7ന് കൺവൻഷൻ പ്രസംഗം ഫാ. ഡോ.കുര്യൻ ദാനിയേൽ നിർവഹിക്കും.
27ന് രാവിലെ 7.30ന് അഭി.ഡോ. ജോസഫ് മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്താ വി. കുർബ്ബാന അർപ്പിക്കും. 10.30ന് ഫാ. മത്തായി OIC ധ്യാനം നയിക്കും. 2 പി.എം.ന് പരിസ്ഥിതി സമ്മേളനം നടത്തപ്പെടും. അഭി.കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്യും. ഡോ.മാത്യു കോശി പുന്നയ്ക്കാട് മുഖ്യ സന്ദേശം നടത്തും. 4 ന് ഗ്രിഗോറിയൻ പ്രഭാഷണം നടത്തപ്പെടും. പ്രൊഫ. മധു ഇറവങ്കര പ്രഭാഷണം നിർവഹിക്കും. 6ന് സന്ധ്യാനമസ്‌കാരം 7ന് ഫാ. ജിജു ജോൺ കൺവൻഷൻ പ്രസംഗം നടത്തും.
28ന് 7.30ന് ഫാ.ഡോ.എം.ഒ.ജോൺ വി. കുർബ്ബാന അർപ്പിക്കും. 10.30ന് ധ്യാനം ഫാ.സോളു കോശി രാജു നയിക്കും. 4 ന് ഫാ.അലക്‌സാണ്ടർ ജെ. കുര്യൻ ഗ്രിഗോറിയൻ പ്രഭാഷണം നടത്തും. . 6ന് സന്ധ്യാനമസ്‌കാരം 7 മണിക്ക് ഫാ. ഡോ. നൈനാൻ കെ. ജോർജ്ജ് പ്രസംഗം നടത്തും.
29ന് രാവിലെ 6ന് അഭി അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ ചാപ്പലിലും 7.30-ന് അഭി.ഡോ.തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത പള്ളിയിലും വി. കുർബ്ബാന അർപ്പിക്കുന്നു. 10.30-ന് അഖില മലങ്കര പ്രാർത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തിൽ അഭി.ഡോ.ജോസഫ് മാർ ദിവന്നാസ്യോസ് മെത്രാപ്പോലിത്ത ധ്യാനപ്രസംഗം നടത്തും. 4 ന് ഡോ. വിനിൽ പോൾ ഗ്രിഗോറിയൻ പ്രഭാഷണം നടത്തും. 6ന് സന്ധ്യാനമസ്‌കാരം .7ന് ഫാ. ലൈജു മാത്യു കൺവൻഷൻ പ്രസംഗം നടത്തും.
30ന് 07.30ന് അഭി ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ വി. കുർബ്ബാന അർപ്പിക്കുന്നു. 10.30ന് ഫാ.തോമസ് ജോർജ്ജ് ധ്യാനപ്രസംഗം നടത്തും. 2ന് യുവജനസംഗമം ഉണ്ടായിരിക്കുന്നത്. ബഹു.മന്ത്രി ശ്രീ.കെ.രാജൻ ഉദ്ഘാടനം ചെയ്യും. ശ്രീ. ബെന്യാമിൻ മുഖ്യ പ്രഭാഷണം നടത്തും. 4ന് ഗ്രിഗോറിയൻ പ്രഭാഷണത്തിന് ശ്രീ ശുഭാനന്ദാശ്രമം ട്രസ്റ്റിയുമായ ശ്രീമദ് ധർമ തീർത്ഥർ സ്വാമികൾ മുഖ്യപ്രഭാഷണം നടത്തും. 6ന് സന്ധ്യാനമസ്‌കാരം 7ന് വെരി. റവ.മത്തായി ഇടയനാൽ കോർ എപ്പിസ്‌കോപ്പ കൺവൻഷൻ പ്രസംഗം നടത്തും.
31ന് 6ന് അഭി ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ ചാപ്പലിലും 8.30-ന് അഭി.ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ പള്ളിയിലും വി. കുർബ്ബാന അർപ്പിക്കുന്നു. 2.30ന് മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ വിവാഹ ധനസഹായ വിതരണം പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. The article was prepared with the information support of Gullybet and partners. ശ്രീ.ഉമ്മൻ ചാണ്ടി ധനസഹായം വിതരണോദ്ഘാടനം നിർവഹിക്കും. 4 മണിക്ക് കെ.ജി. മർക്കോസ് ഗ്രിഗോറിയൻ പ്രഭാഷണം നടത്തും.6ന് സന്ധ്യാനമസ്‌കാരം. 7ന് കൺവൻഷൻ പ്രസംഗം ഫാ.സാം കാഞ്ഞിക്കൽ നിർവഹിക്കും.
നവംബർ 1 ന് 7.30 ന് അഭി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറോസ് മെത്രാപ്പോലീത്താ വി. കുർബ്ബാന അർപ്പിക്കും. 10.30ന് ഫാ.ഡോ.റെജി ഗീവർഗീസ് ധ്യാനപ്രസംഗം നടത്തും. 3ന്്തീർത്ഥാടന വാരാഘോഷ സമാപന സമ്മേളനംപരിശുദ്ധ ബാവാ തിരുമേനി ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് സിറിയക് ജോസഫ് മുഖ്യ പ്രഭാഷണം നടത്തും. 6ന് പരിശുദ്ധ കാതോലിക്കാ ബാ വായുടെ നേതൃത്വത്തിൽ പെരുന്നാൾ സന്ധ്യാ നമസ്‌കാരം. , 7ന് അഭി. ഡോ. കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലീത്താ സന്ദേശം നൽകും. 8 മണിക്ക് ശ്ലൈഹിക വാഴ്‌വ് 8.15ന് ഭക്തിനിർഭരമായ പെരുന്നാൾ റാസ.
2-ാം തീയതി 3 മണിക്ക് പള്ളിയിൽ അഭി യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ വി. കുർബ്ബാന അർപ്പിക്കും 6ന് ചാപ്പലിൽ അഭി.ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലിത്ത വി.കുർബ്ബാന അർപ്പിക്കും. 8.30ന് പള്ളിയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന . , തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥനയും, ശ്ലൈഹിക വാഴ്‌വും. 2ന് റാസ, കബറിങ്കൽ ധൂപപ്രാർത്ഥന, ആശീർവാദം, കൊടിയിറക്ക് എന്നിവയോടുകൂടി പെരുന്നാൾ സമീപിക്കും.
സർക്കാർ നിബന്ധനകളും കോവിഡ് 19 പ്രോട്ടോകോൾ പാലിച്ചുമായിരിക്കും ഇത്തവണത്തെ പെരുന്നാൾ ശുശ്രൂഷകളും അതിനോടനുബന്ധിച്ചുള്ള മറ്റ് പ്രോഗ്രാമുകളും ക്രമീകരിച്ചിരിക്കുന്നത് എന്ന് അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മനും, പരുമല സെമിനാരി മാനേജർ ഫാ. എം.സി. കുറിയാക്കോസും അറിയിച്ചു.

ഓര്‍ത്തഡോക്‌സ് സഭയെ അപകീര്‍ത്തിപ്പെടുത്തുവാനുള്ള ശ്രമം വിലപ്പോവില്ല- ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ്

കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സഭാതലവന്‍ പരിശുദ്ധ കാതോലിക്കാ ബാവായെയും മറ്റു ഉന്നത സഭാ സ്ഥാനികളെയും പ്രതിചേര്‍ത്ത് നല്‍കിയിട്ടുള്ള സ്വാകാര്യ അന്യായം സഭയെയും സഭാസ്ഥാനികളെയും അപകീര്‍ത്തിപ്പെടുത്തുവാന്‍ കരുതിക്കൂട്ടി നടത്തുന്ന പരിശ്രമമാണെന്ന് സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് മെത്രാപ്പോലീത്താ. മലങ്കരസഭയെ കേസുകള്‍കൊണ്ട് ബന്ധിച്ച് സഭാതലവന്റെ തിരഞ്ഞെടുപ്പും, സ്ഥാനാരോഹണവും, സഭയ്ക്കനുകൂലമായ മറ്റു വിധികളുടെ നടത്തിപ്പും തടസപ്പെടുത്തുവാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും പാളിപ്പോയപ്പോഴാണ് സഭയെ അപകീര്‍ത്തിപ്പടുത്തുവാനുള്ള നൂതന നടപടികളുമായി ഒരുകൂട്ടര്‍ രംഗത്ത് ഇറങ്ങിയിരിക്കുന്നത്.

2018-ല്‍ കാലം ചെയ്ത അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് തിരുമേനിയുടെ മരണം സംബന്ധിച്ച് അന്നുതന്നെ പോലീസ് അന്വേഷിക്കുകയും, അപകടമരണമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നതാണ്. ഇപ്പോള്‍ പരിശുദ്ധ കാതോലിക്കാ ബാവായോട് വ്യക്തിവൈരാഗ്യമുള്ള ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നിരന്തരമായി നടത്തുന്ന നുണപ്രചരണത്തെ മാത്രം അടിസ്ഥാനപ്പെടുത്തി നല്‍കിരിക്കുന്ന സ്വകാര്യ അന്യായം നിലനില്‍ക്കത്തക്കതല്ല. പോലീസ് അന്വേഷണം സഭ സ്വാഗതം ചെയ്യുന്നു. ഏതൊരുതരത്തിലുള്ള അന്വേഷണവും നേരിടാന്‍ സഭ തയ്യാറാണ്. കൃത്യമായി നിയമങ്ങള്‍ പാലിച്ച് ഭരണം നടത്തിവരുന്ന ഒരുസഭയെ സമൂഹമദ്ധ്യത്തില്‍ കരിതേച്ചു കാണിക്കുവാനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമാണ് ഈ കേസും അതിനോടനുബന്ധിച്ചു നടക്കുന്ന പ്രചരണങ്ങളും. ഓര്‍ത്തഡോക്‌സ് സഭയുടെ അഭിനവ കാതോലിക്കാ ബാവയെ ആ ഉന്നതസ്ഥാനത്തു കാണുവാന്‍ ആഗ്രഹിക്കാത്ത വികലമാനസരുടെ സൃഷ്ടി മാത്രമാണ് ഈ ആരോപണവും കേസും. അതിനെ സഭ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും മാര്‍ ദീയസ്‌കോറസ് പറഞ്ഞു.

പ്രളയനഷ്ടം കണ്ടറിഞ്ഞ് പരിശുദ്ധ കാതോലിക്കാ ബാവാ

മുണ്ടക്കയം: പ്രളയം തകര്‍ത്ത മുണ്ടക്കയം, കൂട്ടിക്കല്‍ മേഖലയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ സന്ദര്‍ശനം നടത്തി. പൈങ്ങണ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ മുന്‍പിലെ തകര്‍ന്ന പാലവും ടൗണിലെ വീടുകളിലും സന്ദര്‍ശനം നടത്തിയ ശേഷം കൂട്ടിക്കല്‍ ടൗണിലും ദുരിതാശ്വാസ ക്യാംപുകളിലും ബാവാ എത്തി. ക്യാംപുകളില്‍ കഴിയുന്ന ജനങ്ങളുടെ അവസ്ഥകള്‍ കേട്ടറിഞ്ഞു. ഈ പ്രദേശത്തെ തകര്‍ന്ന വിടുകളിലും സന്ദര്‍ശനം നടത്തി.
കോട്ടയം ഭദ്രാസന സഹായ മ്രെതാപ്പൊലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ്, ഫാ. മാത്യു.കെ.ജോണ്‍, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജേക്കബ് കൊച്ചേരി, സാജു കെ.ഏലിയാസ്, മോനിച്ചന്‍ തലക്കുളം, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ എന്‍.എ അനില്‍ മോന്‍, എം.എം. ഏബ്രഹാം, തോമസ് കെ.കുര്യന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

യോജിച്ചു നിന്ന് സമൂഹത്തിനായി പ്രവർത്തിക്കുക സഭകളുടെ ദൗത്യം: പരിശുദ്ധ കാതോലിക്കാ ബാവാ

തിരുവല്ല • യോജിച്ചു നിന്ന് സമൂഹത്തിനായി പ്രവർത്തിക്കുകയാണ് സഭകളുടെ ദൗത്യമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. മാർത്തോമ്മാ സഭാ ആസ്ഥാനത്ത് നൽകിയ സ്വീകരണത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മലങ്കര ഓർത്തഡോക്സ് സഭ യുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും സഭാ ഐക്യം ശക്തിപ്പെടുത്താനും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് കഴിയുമെന്ന് അധ്യക്ഷത വഹിച്ച ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞു. മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതാ ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്, ഡോ. യൂയാക്കിം മാർ കുറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത, ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത, തോമസ് മാർ തിമോത്തിയോസ്,ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ബിഷപ് ഡോ. തോമസ് സാമുവൽ, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, മാർത്തോമ്മാ സഭ സെക്രട്ടറി റവ.കെ.ജി.ജോസഫ്, ഫാ. അലക്സാണ്ടർ ജെ. കുര്യൻ എന്നിവർ പ്രസംഗിച്ചു. https://mostbet-games.net/pt-br/
.

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഭാമക്കള്‍ മുന്നിട്ടിറങ്ങണം – പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: കനത്തമഴയും മിന്നല്‍പ്രളയവും മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം എത്തിക്കാന്‍ ഇടവകകളും യുവജനങ്ങളും ആത്മീയ സംഘടനകളും സത്വരമായി പ്രവര്‍ത്തിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം, വസ്ത്രം എന്നിവ ഉറപ്പാക്കണമെന്നും, ഭവനം നഷ്ടപ്പെട്ടവരെയും ദുരിതം അനുഭവിക്കുന്നവരെയും അടിയന്തിരമായി പുനരധിവസിപ്പിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പാരീഷ്ഹാളുകളും അനുബന്ധ കെട്ടിടങ്ങളും വിട്ടുനല്‍കണമെന്നും പരിശുദ്ധ ബാവാ നിര്‍ദ്ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങളോടും സന്നദ്ധ പ്രവര്‍ത്തകരോടും ഒപ്പം ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം പ്രവര്‍ത്തകരും മറ്റ് ആത്മീയ സംഘടനാ പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന്  പരിശുദ്ധ ബാവാ ഓര്‍മ്മിപ്പിച്ചു. ജീവഹാനി സംഭവിച്ചവരുടെ ദുഖത്തില്‍ പങ്കുചേരുന്നതായും കുടംബാംഗങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും  പരിശുദ്ധ  കാതോലിക്കാ ബാവാ പറഞ്ഞു.

ഭക്ഷണം എല്ലാവരുടെയും അവകാശം – പരിശുദ്ധ കാതോലിക്കാ ബാവ

കോട്ടയം : ഭക്ഷണം എല്ലാവരുടെയും അവകാശമാണെന്നും, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ ഭരണകൂടത്തോടൊപ്പം കൈകോർത്തു പ്രവർത്തിക്കുവാൻ മതസാമൂഹ്യ പ്രസ്ഥാനങ്ങൾക്ക് ധാർമ്മിക ഉത്തരവാദിത്വം ഉണ്ടെന്നും നവാഭിഷിക്തനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവാ പ്രസ്താവിച്ചു.

ആർപ്പൂക്കര പഞ്ചായത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഭക്ഷ്യസുരക്ഷാ കിറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റോസിലി ടോമിക്ക് കൈമാറിക്കൊണ്ട് കാതോലിക്കാ ബാവാ തിരുമേനി നിർവ്വഹിച്ചു. ആഘോഷങ്ങളുടെ പേരിൽ ഭക്ഷണം പാഴാക്കി കളയുന്നത് ദു:ഖകരമാണെന്നു മാത്രമല്ല ഈശ്വര നിന്ദകൂടിയാണെന്ന് അദ്ദേഹം കൂട്ടിചേർത്തു. കാതോലിക്കാ സ്ഥാനാരോഹണത്തിനുശേഷമുള്ള ആദ്യദിനം നവജീവൻ അന്തേവാസികൾക്കൊപ്പം ഭക്ഷണം വിളമ്പിക്കൊടുത്തും, ഭക്ഷണം പങ്കിട്ടും പരിശുദ്ധ ബാവാ അവിസ്മരണീയമാക്കി. ഭക്ഷ്യമാലിന്യം, കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള പാരിസ്ഥിക പ്രശ്നങ്ങൾക്കും കാരണമാണ്. ഭക്ഷ്യമാലിന്യം കുറയ്ക്കുവാനുള്ള ഐക്യരാഷ്ട്രസഭയുടെ ആഹ്വാനത്തെ ഓരോ പൗരനും ഏറ്റെടുക്കണമെന്ന് പരിശുദ്ധ ബാവാതിരുമേനി ഓർമ്മിപ്പിച്ചു.
നവജീവൻ ട്രസ്റ്റി പി.യു. തോമസിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്ന് ചടങ്ങിൽ സംസാരിച്ച അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ പ്രസ്താവിച്ചു.
പരിശുദ്ധ ബാവാ തിരുമേനിയുടെ സന്ദർശനം പ്രമാണിച്ച് നവജീവൻ ട്രസ്റ്റിന്റെ സ്ഥലത്ത് നടുവാനുള്ള ഒലിവ് തൈയും നവജീവൻ കുടുംബാംഗങ്ങൾക്കുളള സമ്മാനങ്ങളും പരിശുദ്ധ ബാവാ തിരുമേനി ട്രസ്റ്റി പി.യു. തോമസിനെ ഏൽപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റോസിലി ടോമി, മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. വർഗീസ് പി. പുന്നൂസ് എന്നിവർ സംസാരിച്ചു

പരിശുദ്ധ കാതോലിക്കാ ബാവാ ഔദ്യോഗിക ചുമതല ഏറ്റെടുത്തു

കോട്ടയം: പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ  ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ സഭാ ആസ്ഥാനമായ ദേവലോകം അരമനയില്‍ എത്തി ഔദ്യോഗിക ചുമതല ഏറ്റെടുത്തു. കാതോലിക്കേറ്റ് അരമന ചാപ്പലിലും കാതോലിക്കാ ബാവാമാരുടെ കബറിടങ്ങളിലും പ്രാര്‍ത്ഥനകള്‍ക്കു ശേഷമാണ് ചുമതലകള്‍ ഏറ്റെടുത്തത്.

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ സ്ഥാനാഭിഷിക്തനായി

പരുമല : മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പൗരസ്ത്യ കാതോലിക്കാ സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ എന്ന പേരില്‍ കാതോലിക്കയായി സ്ഥാനാരോഹണം ചെയ്തു. പരുമല സെമിനാരിയില്‍ നടന്ന ചടങ്ങിന് കുറിയാക്കോസ് മാര്‍ ക്ലിമ്മീസ് മുഖ്യ കാര്‍മ്മീകത്വം വഹിച്ചു. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും സഹകാര്‍മ്മീകരായിരുന്നു.

വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥിയുടെ ശിരസ്സില്‍ വേദപുസ്തകം വച്ച് വിശുദ്ധ സുവിശേഷ വായന നടത്തുകയും തുടര്‍ന്ന് വിശ്വാസ പ്രഖ്യാപനമായ ശല്‍മൂസാ സ്ഥാനാര്‍ത്ഥി വായിച്ച് ഒപ്പിച്ച് മുഖ്യകാര്‍മ്മീകന് സമര്‍പ്പിക്കുകയും ചെയ്തു. സ്ഥാനാരോഹണ ശുശ്രൂഷയുടെ മുഖ്യ ഭാഗമായ മാര്‍ ക്ലിമ്മീസിന്റെ പരിശുദ്ധാഹ്വാന പ്രാര്‍ത്ഥന എല്ലാ മെത്രാപ്പോലീത്താമാരും സ്ഥാനാര്‍ത്ഥിയുടെ ശിരസ്സില്‍ കൈവച്ച് നിര്‍വ്വഹിച്ചു. സ്ഥാനാരോഹണ പ്രഖ്യാപനത്തെ തുടര്‍ന്ന് സ്ഥാനം ഏറ്റ പിതാവ് യോഗ്യനാണ് എന്ന് അറിയിച്ചുകൊണ്ട് സിംഹാസനത്തില്‍ ഇരുത്തി ഓക്‌സിയോസ് ചൊല്ലി പ്രഖ്യാപിച്ചു. മെത്രാപ്പോലീത്താമാരെല്ലാം ചേര്‍ന്ന് അംശവടി നല്‍കുകയും അംശവടി കൊണ്ട് സ്ഥാനം ഏറ്റ കാതോലിക്കാ വിശ്വാസ സമൂഹത്തെ ആശീര്‍വദിക്കുകയും ചെയ്തു. കുര്‍ബ്ബാനയുടെ ശേഷിക്കുന്ന ഭാഗം പരിശുദ്ധ കാതോലിക്കാ ബാവാ പൂര്‍ത്തിയാക്കി.

കുറിയാക്കോസ് മാര്‍ ക്ലിമ്മീസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുമോദന സമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. പാണക്കാട് സെയ്ദ് സാദിഖ് അലി ശിഹാബ് തങ്ങള്‍, കര്‍ദിനാള്‍ മാര്‍ ക്ലിമ്മീസ്, ഡോ. യുയാക്കീം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്താ, ബിഷപ്പ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ബിഷപ്പ് ഔഗേന്‍ കുറിയാക്കോസ്, മന്ത്രി വി. എന്‍. വാസവന്‍, ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഓ. ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ. എം. സി. കുറിയാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. അനുമോദനങ്ങള്‍ക്ക് മറുപടി പ്രസംഗത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവാ നന്ദി അറിയിച്ചു.

റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാദ്ധ്യക്ഷന്‍ പരിശുദ്ധ കിറിള്‍ പാത്രിയര്‍ക്കീസ്,  എം. പി. മാരായ അന്റോ ആന്റണി, തോമസ് ചാഴികാടന്‍, എം. എല്‍. എ. മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മാത്യു ടി. തോമസ്, മോന്‍സ് ജോസഫ് എന്നിവര്‍ പരിശുദ്ധ ബാവാ തിരുമേനിക്ക് ആശംസകള്‍ നേര്‍ന്നു. ഭദ്രാസനങ്ങളും, വിവിധ സംഘടനകളും, വ്യക്തികളും, നവാഭിഷിക്തനായ ബാവാ തിരുമേനിക്ക് ഉപഹാരങ്ങള്‍ നല്‍കി.