

കോട്ടയം: സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായ വിദ്യാര്‍ത്ഥികള്‍ക്കുളള മെറിറ്റ് സ്കോളര്ഷിപ്പുകളില് 80 : 20 അനുപാതം അനുവദിച്ചുളള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി മലങ്കര ഓര്‍ത്തഡോക്സ് സഭാ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറസ് മെത്രാപ്പോലീത്ത.
ന്യൂനപക്ഷങ്ങള്‍ക്കുളള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ സന്തുലനം ഉണ്ടാകുവാന്‍ ഈ നടപടി കാരണമായി തീരുമെന്ന് പ്രതീക്ഷിക്കുന്നു. ബഹു. കേരളാ മുഖ്യമന്ത്രിയുടെ നിയന്ത്രണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഉളളതായ അവകാശങ്ങള്‍ പൂര്‍ണ്ണമയും സംരക്ഷിക്കപ്പെടും എന്ന് വിശ്വസിക്കുന്നു. ക്രിസ്തീയ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കുവാനായി ജസ്റ്റിസ് ബഞ്ചമിന് കോശി അധ്യക്ഷനായി കമ്മീഷനെ നിയമിച്ച നടപടിയും സഭ സ്വാഗതം ചെയ്യുന്നതായി മാര്‍ ദീയസ്ക്കോറസ് പറഞ്ഞു.
പത്തനാപുരം/ കോട്ടയം : പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ ബാവായുടെ 7-ാം ഓർമ്മപ്പെരുന്നാൾ ബാവാ കബറടങ്ങിയ പത്തനാപുരം മൗണ്ട് താബോർ ദയറായിൽ ആചരിച്ചു.
വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു. ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്താ, ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്താ എന്നിവർ സഹകർമികത്വം വഹിച്ചു.
പരുമല : പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ 36-ാം മെത്രാഭിഷേക വാർഷിക ദിനത്തോടനുബന്ധിച്ചു ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത പരുമല സെന്റ് ഗ്രിഗോറിയസ് ഹോസ്പിറ്റൽ ചാപ്പലിൽ വി. കുർബ്ബാന അർപ്പിച്ചു.
വി.കുർബാനാനുഭവത്തെ തുടർന്ന് പരിശുദ്ധ ബാവ കേക്ക് മുറിച്ചു. കാതോലിക്കാ ബാവാ തിരുമേനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നും അദ്ദേഹം സന്തോഷവാനായിരിക്കുന്നുവെന്നും പരുമല ആശുപത്രി സി.ഇ.ഒ ഫാ. എം. സി. പൗലോസ് അറിയിച്ചു.
കോട്ടയം : നഴ്സസ് ദിനത്തിൽ ലോകമെമ്പാടുമുള്ള നഴ്സുമാർക്ക് ആദരമർപ്പിച്ച് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. കാരുണ്യത്തിന്റെ മാലാഖമാർ ആയി ലോകമെങ്ങും പ്രവർത്തിക്കുന്ന നഴ്സുമാരെ പ്രത്യേകം അനുസ്മരിക്കുന്നതായും ഈ ദിനത്തിൽ അവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നതായും പരിശുദ്ധ ബാവ പറഞ്ഞു.
പ്രതികൂല സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് കോവിഡ് തീവ്ര വ്യാപനത്തിന്റെ സാഹചര്യത്തിൽ, തളർന്നുപോകാതെ തങ്ങളുടെ ദൗത്യം നിർവഹിക്കുവാൻ അത്യധികം അധ്വാനിക്കുന്നവരാണ് നഴ്സുമാർ. ഈ അധ്വാനം മാനവരാശിയുടെ നിലനിൽപ്പിന് തന്നെ ഏറ്റവും വിലപ്പെട്ടതാണെന്നും, സ്വന്തം പരിമിതിക്ക് ഉള്ളിൽ നിന്നുകൊണ്ട് മാനവരാശിയുടെ മുഴുവൻ സുസ്ഥിരമായ നിലനിൽപിന് വേണ്ടി അധ്വാനിക്കുന്നവരുടെ പ്രയത്നം മുഴുവൻ ലോകവും ഏറെ വിലമതിക്കുന്നതാണെന്നും നേഴ്സസ് ദിന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
കോട്ടയം: കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ നിബന്ധനകള്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ എല്ലാ വിശ്വാസികളും, വൈദികരും പാലിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ആരാധനാലയങ്ങളില്‍ വൈദികര്‍ക്കും അവരെ സഹായിക്കുവാന്‍ അത്യാവശ്യം വേണ്ട സഹകര്‍മ്മികള്‍ക്കും മാത്രം പ്രവേശിച്ച് വിശുദ്ധ കുര്‍ബാനയും മറ്റു ശുശ്രൂഷകളും നടത്താം. വിശ്വാസികള്‍ക്ക് ദേവാലയങ്ങളില്‍ പ്രവേശനം ഉണ്ടായിരിക്കുകയില്ല. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഉപാധികള്‍ അനുസരിച്ച് നടത്തുന്ന വിവാഹങ്ങള്‍ക്കും മൃതസംസ്ക്കാരങ്ങള്‍ക്കും അനുവദിച്ചിട്ടുള്ള അത്രയും പേര്‍ക്ക് സംബന്ധിക്കാം. ഈ പൊതുതത്ത്വങ്ങള്‍ നിര്‍ദ്ദേശിക്കുമ്പോഴും അതിതീവ്ര വ്യാപനമുള്ള പ്രദേശങ്ങളിലെ പ്രാദേശിക വിലക്കുകളും നിബന്ധനകളും പാലിക്കണമെന്നും പരിശുദ്ധ ബാവാ പറഞ്ഞു.
കോട്ടയം: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമനസ്സ് പരുമല ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. കഴിഞ്ഞ ഡിസംമ്പര്‍ മാസത്തില്‍ പ്രോട്ടോണ്‍ തെറാപ്പിക്ക് വിധേയനായിരുന്നു. അതോടെ പരിശുദ്ധ പിതാവിന്റെ ആരോഗ്യ നില വളരെ മെച്ചപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ കോവിഡ് ബാധിതനായതോടെ കാന്‍സര്‍ ചികിത്സ കുറേ നാളത്തേക്ക് നിര്‍ത്തിവയ്ക്കേണ്ടതായി വന്നിരുന്നു. അധികം താമസിയാതെ കോവിഡ് മുക്തനായി എങ്കിലും പിന്നീട് ഉണ്ടായ ന്യുമോണിയ ബാധ ചികിത്സാ പുരോഗതിക്ക് വെല്ലുവിളിയായിത്തീര്‍ന്നു. ഇതിനിടയില്‍ തിരുമനസ്സിലെ ശ്വാസകോശത്തിലുണ്ടായ ഫങ്കസ് ബാധയും പുരോഗതി സാധ്യമല്ലാതാക്കിത്തീര്‍ത്തു.
ഇപ്പോള്‍ രക്തത്തിലും മറ്റും അല്‍പ്പം അണുബാധ കാണുന്നുണ്ട്. അതിനാല്‍ വീണ്ടും കാന്‍സര്‍ ചികിത്സ നിര്‍ത്തിവച്ച് അണുബാധ തടയുവാനുള്ള ആന്റിബയോട്ടിക്കുകള്‍ നല്കിക്കൊണ്ടിരിക്കുന്നു. അല്‍പ്പം വേദന അനുഭവപ്പെടുന്ന ഭാഗങ്ങളില്‍ റേഡിയേഷനും നടത്തുന്നുണ്ട്. പരുമല ആശുപത്രിയില്‍ ഏറ്റവും മികച്ച ചികിത്സയാണ് പിതാവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്വദേശത്തും വിദേശത്തുമുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു മെഡിക്കല്‍ ബോര്‍ഡ് നിരന്തരമായി പിതാവിന്റെ ആരോഗ്യനില വിലയിരുത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. സഭ മുഴുവന്റെയും നിരന്തരമായ പ്രാര്‍ത്ഥന പരിശുദ്ധ ബാവാ തിരുമേനിക്ക് ഏറ്റവും അധികം ആവശ്യമായിരിക്കുന്ന സമയമാണിത്. സര്‍വ്വശക്തനായ ദൈവം പരിശുദ്ധ ബാവാ തിരുമനസ്സിന് ആയുസും ആരോഗ്യവും നല്കുന്നതിനുവേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് പറഞ്ഞു.