പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

പരുമല: വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിയുടെ ആരോഗ്യനില കഴിഞ്ഞ ചൊവ്വാഴ്ചയാണ് അല്പം ആശങ്കാജനകമായത്. രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറവായി കണ്ടതിനാലാണ് അദ്ദേഹത്തെ ചികിത്സിക്കുന്ന മെഡിക്കല്‍ സംഘം വെന്റിലേറ്റര്‍ സപ്പോര്‍ട്ട് നല്‍കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ കൃത്രിമ ശ്വാസോച്‌ഛോസത്തിന്റെ സഹായത്താല്‍ ഓക്‌സിജന്‍ നില ആവശ്യത്തിന് നിലനിര്‍ത്തുവാന്‍ സാധിക്കുന്നുണ്ട്. ശ്വാസകോശത്തിന്റെ പ്രശ്‌നങ്ങള്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കി ചികിത്സിച്ചുകൊണ്ടിരിക്കുന്നു. പരിശുദ്ധ പിതാവിന്റെ അവസ്ഥ ആരോഗ്യപരമായി സ്ഥിരത നിലനിര്‍ത്തുന്നുണ്ടെങ്കിലും ആശങ്കാജനകം തന്നെയാണ്.

2019 ഡിസംബര്‍ മുതല്‍ ശ്വാസകോശ കാന്‍സറിന് പരിശുദ്ധ ബാവ തിരുമേനി ചികിത്സയിലാണ്. അദ്ദേഹത്തിനുണ്ടായ കോവിഡ് ബാധ 2021 ഫെബ്രവരിയില്‍ സുഖപ്പെട്ടങ്കിലും കോവിഡാനന്തര പ്രശ്‌നങ്ങള്‍ ആരോഗ്യനില സങ്കീര്‍ണ്ണമാക്കി തീര്‍ത്തു. ഇപ്പോഴത്തെ അവസ്ഥ ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഉണ്ടായവയാണെന്ന് പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.

ഭരണസമിതി രൂപീകരിച്ചു

പരുമല:  പരിശുദ്ധ കാതോലിക്കാ ബാവായുടെ ആരോഗ്യനില കണക്കിലെടുത്ത് സഭാ ഭരണത്തില്‍ പരിശുദ്ധ ബാവാ തിരുമേനിയെ സഹായിക്കുന്നതിനായി സമിതി രൂപീകരിച്ചു. മെത്രാപ്പോലീത്തമാരായ അഭി. കുറിയാക്കോസ് മാര്‍ ക്ലീമ്മീസ്, അഭി. യൂഹാനോന്‍ മാര്‍ മിലിത്തോസ്, അഭി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, അഭി. ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ്, അഭി. ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് എന്നിവരാണ് സമിതി അംഗങ്ങള്‍. പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് അംഗങ്ങളുടെയും സഭാ വര്‍ക്കിംഗ് കമ്മറ്റിയുടെയും സംയുക്ത യോഗത്തിലാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടതെന്ന് സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറസ് മെത്രാപ്പോലീത്താ അറിയിച്ചു.

പരിശുദ്ധ കാതോലിക്കാ ബാവായുടെ ആരോഗ്യനില ആശങ്കാജനകം

പരുമല: സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ ആരോഗ്യനില ആശങ്കാജനകമായി തുടരുന്നു .വെന്റിലേറ്ററില്‍ തുടരുകയാണ് ഇപ്പോള്‍. ഡോക്ടര്‍മാരുടെ സംഘം എല്ലാ പരിചരണങ്ങളും നല്‍കി കൊണ്ടിരിക്കുകയാണ്. എല്ലാവരും പരിശുദ്ധ ബാവാ തിരുമേനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം.

ഓക്ടോബര്‍ 14-ാം തിയതി പരുമലയില്‍ വച്ച് കൂടുവന്‍ നിശ്ചയിച്ച് കല്‍പന നല്‍കിയരിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ കൃത്യ സമയത്ത് നടക്കുന്നതിനു വേണ്ട എല്ലാ ക്രമീകരണങ്ങളും മുന്‍ കൂട്ടി പരിശുദ്ധ ബാവാ തിരുമേനി ചെയ്തിട്ടുണ്ട്. തന്റെ അനാരോഗ്യം മൂലം അസോസിയേഷന്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുവാന്‍ പറ്റാതെ വരുന്ന സാഹചര്യത്തില്‍ സഭയുടെ ഭരണഘടന പ്രകാരം സീനിയര്‍ മെത്രാപ്പോലീത്ത അഭി. കുര്യാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പോലീത്തായെ അസോസിയേഷന്‍ നടത്തിപ്പിന്റെ എല്ലാ കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നതിനും അധ്യക്ഷത വഹിക്കുന്നതിനും ജൂലൈ 3-ാം തീയതി നല്‍കിയ കല്‍പനയില്‍ കൂടെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആ കല്‍പന സ്വീകരിച്ച അഭി. കുര്യാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പോലീത്ത പരിശുദ്ധ ബാവ തിരുമേനിയുടെ ആജ്ഞ പ്രകാരം എല്ലാ കാര്യങ്ങളും നടത്തുന്നതിനുളള സന്നദ്ധത അറിയിച്ചിട്ടുണ്ട്

ഫാ. സ്റ്റാന്‍ സ്വാമിയുടെ നിര്യാണം വേദനാജനകം – അഡ്വ. ബിജു ഉമ്മന്‍

കോട്ടയം:  വൈദികനും മനുഷ്യവകാശ പ്രവര്‍ത്തകനുമായിരുന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ അനുശോചിച്ചു. രാജ്യത്തെ അധസ്ഥിത ജനതയുടെ ശാക്തീകരണത്തിനുവേണ്ടി സ്വയം സമര്‍പ്പിച്ച അദ്ദേഹത്തിന് സ്വാഭാവിക നീതിയും യുക്തമായ ചികിത്സയും നിഷേധിക്കപ്പെട്ടു. തടവിലാക്കപ്പെട്ട അദ്ദേഹത്തിന്റെ രോഗാവസ്ഥയും വാര്‍ദ്ധക്യവും പരിഗണിക്കാതെ മരണത്തിലേക്ക് തള്ളിവിട്ടത് ഞെട്ടലുളവാക്കുന്നതാണെന്നും അഡ്വ. ബിജു ഉമ്മന്‍ പ്രസ്താവനയില്‍ പറഞ്ഞു.

പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്യോസ് V മെത്രാപ്പോലീത്തയുടെ 112-ാം ഓർമ്മപ്പെരുന്നാൾ

  • പഴയ സെമിനാരിയിൽ കബറടങ്ങിയിരിക്കുന്ന മലങ്കര സഭാതേജസ് പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്യോസ് V മെത്രാപ്പോലീത്തയുടെ 112-ാം ഓർമപ്പെരുന്നാൾ കൊടിയേറ്റ് ഫാ.ഡോ.ബേബി വർഗീസ് നിർവഹിക്കുന്നു. ഫാ. ഡോ. ഷാജി പി. ജോൺ, പഴയ സെമിനാരി മാനേജർ ഫാ.ജോബിൻ വർഗ്ഗീസ്‌ എന്നിവർ സമീപം.

 

കോട്ടയം: പഴയ സെമിനാരിയിൽ കബറടങ്ങിയിരിക്കുന്ന മലങ്കര സഭാതേജസ് പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്യോസ് V മെത്രാപ്പോലീത്തയുടെ 112-ാം ഓർമപ്പെരുന്നാൾ കൊടിയേറ്റ് ഫാ.ഡോ.ബേബി വർഗീസ് നിർവഹിച്ചു. ഫാ. ഡോ. ഷാജി പി. ജോൺ സംബന്ധിച്ചു.

കോവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട്  ജൂ​​ലൈ  11 ന് വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്ക്കാരവും 12 ന് രാവിലെ 6:30 ന് പ്രഭാത നമസ്ക്കാരവും തുടർന്ന് 7:30 ന് കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ അഭി.ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തായുടെ കാർമികത്വത്തിൽ വി.കുർബാനയും ഉണ്ടായിരിക്കുമെന്ന് പഴയ സെമിനാരി മാനേജർ ഫാ.ജോബിൻ വർഗ്ഗീസ്‌ അറിയിച്ചു.

 

പരിശുദ്ധ കാതോലിക്കാ ബാവായുടെ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുക

പരുമല:  സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കാന്‍സര്‍ ചികിത്സയില്‍ ആശാവഹമായ പുരോഗതിയുണ്ട്. എന്നാല്‍ കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ ശ്വാസകോശത്തെ ബാധിച്ചിരിക്കുന്നതു കൊണ്ട് ശ്വസന സഹായ ഉപകരണങ്ങള്‍ പൂര്‍ണ്ണ സമയം ഉപയോഗപ്പെടുത്തേണ്ടിവരുന്നുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികിത്സ തുടരുന്നു. പരിശുദ്ധ ബാവാ തിരുമേനിയുടെ സൗഖ്യത്തിനായി ഏവരും തുടര്‍ന്നും പ്രാര്‍ത്ഥിക്കണം.

സപ്തതി നിറവില്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ്

മൂവാറ്റുപുഴ: സപ്തതിയിലേക്ക്  പ്രവേശിക്കുന്ന ഡോ. തോമസ് മാര്‍ അത്താനാസിയോസിനു ജന്മദിനാശംസകള്‍ നേര്‍ന്നു വിശ്വാസ സമൂഹം. ജന്മദിനാശംസകള്‍ നേരാന്‍ ഒട്ടേറ വിശ്വാസികളാണ് കണ്ടനാട് ഈസ്റ്റ് ഭദ്രാസന ആസ്ഥാനത്തും ദേവാലയത്തിലും എത്തിയത്.

സപ്തതി ആഘോഷത്തിന്റെ ഭാഗമായി ചേര്‍ന്ന അനുമോദന സമ്മേളനം മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തോമസ് പോള്‍ റമ്പാന്‍, കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍, ഫാ. ജോണ്‍ വളളിക്കാട്ടില്‍, ഫാ. എബ്രഹാം കാരമേല്‍, ഫാ. ഷിബു കുര്യന്‍, നഗരസഭാധ്യക്ഷന്‍ പി.പി. എല്‍ദോസ്, കൗണ്‍സിലര്‍ രാജശ്രീ രാജു, ഡോ. എം. പി. മത്തായി എന്നിവര്‍ പ്രസംഗിച്ചു.

പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ ജൂണ്‍ 28,29 തീയതികളില്‍

പരുമല സെമിനാരിയില്‍ പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപെരുന്നാളിനോട് അനുബന്ധിച്ചുള്ള കൊടിയേറ്റ് കര്‍മ്മം അഭി .ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനി നിര്‍വഹിച്ചു. പെരുന്നാളിന്റെ പ്രധാന ദിവസങ്ങളായ ജൂണ്‍ 28,29 തീയതികളില്‍ അങ്കമാലി ഭദ്രാസനാധിപന്‍ അഭി.യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് തിരുമേനി ശുശ്രുഷയ്ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും

വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി

പരുമല ആശുപത്രിയുടെ സോഷ്യല്‍ ആന്റ് എന്‍വയോണ്‍മെന്റ് റെസ്‌പോണ്‍സിബിലിറ്റി പ്രോഗ്രാമിന്റെ ഭാഗമായി പരുമലയിലെ 4 ഗവണ്‍മെന്റ് & ഗവണ്‍മെന്റ് എയ്ഡഡ് പ്രൈമറി സ്‌കൂളുകളിലെ 53 വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനായി സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി. കേരളാ സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം നിര്‍വഹിച്ചു.
കടപ്ര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് നല്‍കിയ ലാപ് ടോപ്പ് കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകനും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രശാന്തും ചേര്‍ന്ന് ഏറ്റുവാങ്ങി. കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ചികിത്സയോടൊപ്പം പ്രതിരോധവും അത്യന്താപേക്ഷിതമാണെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. കോവിഡ് മഹാമാരി കാലത്ത് ആരോഗ്യപ്രവര്‍ത്തകരുടെ നിസ്തുലമായ പ്രവര്‍ത്തനത്തെ പ്രശംസിക്കുകയും ചെയ്തു.
മലങ്കര ഓര്‍ത്തഡോക്‌സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭി.ഡോ.മാത്യൂസ് മാര്‍ സേവേറിയോസ്, വാര്‍്ഡ് മെമ്പര്‍ വിമല ബെന്നി, ഫാ.ഡോ.റെജി മാത്യൂസ്, പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, പരുമല ആശുപത്രി സി.ഇ.ഒ. ഫാ.എം.സി.പൗലോസ്, കടപ്ര പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഷിബു വര്‍ഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ. ഷെറിന്‍, ആശുപത്രി കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

പ്രളയത്തിനും മീതെ ഒഴുകി കാരുണ്യം: ഭവന ദാനം നടത്തി ഓര്‍ത്തഡോക്സ് സഭ

പാണ്ടനാട്: യാതന അനുഭവിക്കുന്നവരുടെ വേദന ഒപ്പുന്നതാണ് ആത്മീയതയുടെ കാമ്പെന്ന് ചെങ്ങന്നൂര്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ്. പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ നവതി ആഘോഷങ്ങളുടെ ഭാഗമായി നടന്ന കാരുണ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെട്ടുറപ്പുള്ള വീടില്ലാതെ ദുരിതത്തിലായിരുന്ന വികലാംഗയായ തങ്കമ്മയ്ക്കും സഹോദരി വിധവയായ പൊന്നമ്മക്കും പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിച്ച ഭവനത്തിന്റെ താക്കോല്‍ നല്കി.
ധാര്‍മിക നിഷ്ഠയും താപസശുദ്ധിയും ദീനാനുകമ്പയും വിളങ്ങിയിരുന്ന ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ കലവറയില്ലാത്ത കാരുണ്യത്തിന്റെ ഉറവിടമായിരുന്നു എന്ന് അനുഗ്രഹ സന്ദേശത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. വികലാംഗയായ തങ്കമ്മയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ സമ്മാനമായി നല്കുന്ന ആധുനീക വീല്‍ചെയര്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് കൈമാറി.
ലോക്ക്ഡൗണുകളുടെ പശ്ചാത്തലത്തില്‍ നിര്‍മ്മാണത്തിന് കാലതാമസം നേരിട്ടെങ്കിലും മികച്ച നിലയില്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ടെന്ന് മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ പറഞ്ഞു.വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോണ്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ അധ്വാനിച്ചവരെ ആദരിച്ചു.
പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, സെന്റ് ഗ്രിഗോറിയോസ് മിഷന്‍ ആശുപത്രി സിഇഒ ഫാ എം സി പൗലോസ്,പഞ്ചായത്ത് പ്രസിഡന്റ് ആശാ വി നായര്‍, സെന്റ് മേരീസ് പള്ളി വികാരി ഫാ. ഡോ.ഫെലിക്സ് യോഹന്നാന്‍ ട്രസ്റ്റി സണ്ണി പുഞ്ചമണ്ണില്‍, വാര്‍ഡ് മെമ്പര്‍മാരായ അമ്മാളുകുട്ടി, ബിന്ദു സുനില്‍,  റ്റി.ഡി .മോഹന്‍, ഷോബിള്‍ സജി എന്നിവര്‍ പ്രസംഗിച്ചു.
2018 ലെ മഹാ പ്രളയംത്തില്‍ നിലം പൊത്താറായ കുടിലില്‍ ദുരിത ജീവിതം നയിച്ചിരുന്ന തങ്കമ്മയുടെയും പൊന്നമ്മയുടെയും യാതനകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സഭാധ്യക്ഷന്‍ പരിശുദ്ധ കാതോലിക്കാ ബാവായാണ് ജാതി മത വേര്‍തിരിവുകള്‍ക്കതീമായി ഇവരെ സഹായിക്കാന്‍ നിര്‍ദേശിച്ചത്.
പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണത്തിന്റ നവതി ആഘോഷങ്ങള്‍ 2019 ഓഗസ്റ്റില്‍ കുണ്ടറയില്‍ ഉദ്ഘാടനം നിര്‍വഹിച്ച പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ആഘോഷങ്ങളുടെ ഭാഗമായി പ്രസ്തുത ഭവന നിര്‍മ്മാണം ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. രണ്ട് മുറികളും,ഹാള്‍, സിറ്റൗട്ട് ,കിച്ചന്‍, ബാത്ത്‌റൂം അനുബന്ധ സൗകര്യങ്ങളുമുള്ളതാണ് മികച്ച നിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കൈമാറിയ വീട് 600 ചതുരശ്രയടി ഉണ്ട് തങ്കമ്മയുടെയും പൊന്നമ്മ യുടെയും വാര്‍ത്ത പൊതു ശ്രദ്ധയില്‍ കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്‍ ഷമ്മി പ്രഭാകറിനെ ചടങ്ങില്‍ ആദരിച്ചു.