കുറിഞ്ഞി പള്ളി കേസ് വാര്‍ത്ത തെറ്റിദ്ധാരണാജനകം: ഓര്‍ത്തഡോക്സ് സഭ

കോട്ടയം: കുറിഞ്ഞി സെന്‍റ് പീറ്റേഴ്സ് ആന്‍റ് സെന്‍റ് പോള്‍സ് പള്ളിയെ സംബന്ധിച്ച് ഉണ്ടായ ബഹു. സുപ്രീം കോടതി വിധി വളച്ചൊടിക്കുന്നത് നിര്‍ഭാഗ്യകരമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ അസ്സോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. 1934-ലെ ഭരണഘടന അനുസരിച്ച് പള്ളി ഭരിക്കപ്പെടണമെന്നുള്ള ഹൈക്കോടതി വിധിയല്ല അസ്ഥിരപ്പെടുത്തിയിരിക്കുന്നത്. ആ ഇടവകയില്‍ മൂന്ന് കുടുംബക്കാര്‍ക്ക് മാത്രമായി നിലനില്‍ക്കുന്ന പ്രത്യേകമായ അവകാശങ്ങള്‍ സംരക്ഷിച്ചു കിട്ടുന്നതിലേക്കാണ് ആ കുടുംബക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ അവരുടെ വാദം വീണ്ടും കേട്ട് ഹൈക്കോടതി തീരുമാനം കൈക്കൊള്ളുവാനാണ് ബഹു. സുപ്രീം കോടതി ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2015-ല്‍ ഉണ്ടായ ഹൈക്കോടതി വിധി സംബന്ധിച്ചാണ് ഇപ്പോള്‍ സുപ്രീം കോടതി ഉത്തരവ്. എന്നാല്‍ 2017 ജൂലൈ 3-ന് ബഹു. സുപ്രീം കോടതി ഭരണഘടനയുടെ സാധുത സംബന്ധിച്ച് അത് എല്ലാ പള്ളികള്‍ക്കും ബാധകമാണെന്ന് അസന്നിഗ്ദമായി പ്രസ്താവിച്ചിട്ടുള്ളതുമാണ്. ഈ സാഹചര്യത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകളില്‍ നിന്നും പിന്തിരിയണമെന്ന് അദ്ദേഹം പറഞ്ഞു.

 

കോതമംഗലം പള്ളിക്കേസിന്‍റെ വിധി സ്വാഗതാര്‍ഹം: ഓര്‍ത്തഡോക്സ് സഭ

കോട്ടയം: കോതമംഗലം പള്ളിക്കേസിനു ഒരു അവസാനം വേണമെന്നും, സുപ്രീം കോടതി വിധി നടപ്പാക്കാൻ സ്വീകരിക്കുന്ന നടപടികളെ സംബന്ധിച്ച്‌ മൂന്ന് ആഴ്ചക്കകം വിശദമായ റിപ്പോർട്ട്‌ സമർപ്പിക്കുവാനും ഹൈക്കോടതി കേരള സർക്കാരിനു നിർദ്ദേശം നൽകിയത് സ്വാഗതാര്‍ഹമാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്ത. വിധി നടപ്പിലാക്കുന്നതിലൂടെ ആരേയും പുറത്താക്കുവാന്‍ സഭ ആഗ്രഹിക്കുന്നില്ല. കോടതിയുടെ നിര്‍ദ്ദേശങ്ങളെ സര്‍വ്വാത്മനാ സ്വീകരിച്ച് എല്ലാ വിശ്വാസികളും ഒരു ആരാധനാ സമൂഹമായി ഒരുമിച്ച് നിലകൊണ്ട് ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ ഭരണാഘടനാസൃതമായി മുമ്പോട്ടു കൊണ്ടുപോകുവാന്‍ തയ്യാറാകണം. ഒരു വിഭാഗത്തെ പുറത്താക്കി ദേവാലയം പിടിച്ചെടുക്കുന്നു എന്നത് ദുഷ്പ്രചരണം മാത്രമാണ്. വിധി നടപ്പിലാക്കുവാന്‍ കേരള സര്‍ക്കാര്‍ സര്‍വ്വാത്മനാ പിന്തുണ നല്‍കുമെന്ന് പ്രത്യാശിക്കുന്നതായി അദ്ദേഹം പറഞ്ഞു.

 

പൊതുപരിപാടികള്‍ റദ്ദാക്കുന്നു

പരിശുദ്ധ കാതോലിക്കാബാവാ തിരുമേനിയുടെ പൊതുപരിപാടികള്‍ റദ്ദാക്കുന്നു

കോട്ടയം: കോവിഡ് മഹാമാരിയുടെ തീവ്രവ്യാപനത്തിന്‍റെ പശ്ചാത്തലത്തിലും, ഫെബ്രുവരി 25-ന് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍റെ ദൈവീകവും വിജയകരവുമായ
നടത്തിപ്പിനുവേണ്ടി പ്രത്യേകം ധ്യാനനിരതനാകുന്നതിനു വേണ്ടിയും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ തിരുമേനി ഈ മാസം അവസാനം വരെ അതിപ്രധാനവും അത്യാവശ്യവുമായ പരിപാടികള്‍ ഒഴികെ മറ്റ് പൊതുപരിപാടികളെല്ലാം റദ്ദു ചെയ്യുന്നതായി അറിയിച്ചു. സുപ്രധാനവും അത്യാവശ്യവുമായ കൂടിക്കാഴ്ചകള്‍ മാത്രം അനുവദിക്കുന്നതായിരിക്കും.

മാര്‍ച്ച് 1 മുതല്‍; ചൊവ്വാ, ബുധന്‍, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ 1 മണി വരെ ദേവലോകം ഓഫീസില്‍ ഉണ്ടായിരിക്കും. ചൊവ്വാ, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 3 മുതല്‍ 5 വരെ സന്ദര്‍ശകരെ സ്വീകരിക്കുന്നതാണ്. നേരത്തേ ഓഫീസില്‍ നിന്നും സന്ദര്‍ശനാനുമതി ലഭിച്ചവരെ മാത്രമേ സ്വീകരിക്കുകയുള്ളു. ദേവാലയ കൂദാശകള്‍ ഒഴികെ പെരുന്നാളുകള്‍ പോലുള്ള മറ്റു പൊതുപരിപാടികളില്‍ ഒരു നേരം മാത്രമേ പരിശുദ്ധ പിതാവിന്‍റെ സാന്നിധ്യം ഉണ്ടായിരിക്കുകയുള്ളൂ. നേരത്തേ തന്നെ അനുമതി വാങ്ങിയിട്ടുള്ള പരിപാടികള്‍ക്ക് ഈ നിബന്ധനകള്‍ ബാധകമായിരിക്കുകയില്ല എങ്കിലും ഒരു നേരം മാത്രം സംബന്ധിക്കുന്ന തീരുമാനത്തിന് വ്യത്യാസമുണ്ടാവുകയില്ല എന്നും പരിശുദ്ധ പിതാവ് അറിയിച്ചു. കാര്യങ്ങളുടെ ഗൗരവം മനസിലാക്കി എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്
പ്രിന്‍സിപ്പല്‍ സെക്രട്ടറി

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ബജറ്റില്‍ ലക്ഷ്മിക്ക് ഇടമുണ്ട്

കോട്ടയം: കാരാപ്പുഴ തെക്കുംഗോപുരം ലക്ഷ്മിക്ക് സഹായഹസ്തവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ. കോട്ടയം വാകത്താനത്ത് ഓര്‍ത്തഡോക്സ് സഭയുടെ പേരില്‍ ലഭിക്കുന്ന വസ്തുവില്‍ ഭവനം നിര്‍മ്മിക്കുവാന്‍ സഭ ആഗ്രഹിക്കുന്നു. എന്നാല്‍ കോട്ടയം കാരാപ്പുഴ പ്രദേശത്തു തന്നെ ലക്ഷ്മിക്ക് സൗകര്യപ്രദമായി മൂന്ന് സെന്‍റ് സ്ഥലം ആരെങ്കിലും നല്‍കുകയാണെങ്കില്‍ ഭവനം പൂര്‍ണ്ണമായും നിര്‍മ്മിച്ചു നല്‍കുവാന്‍ സഭ തയ്യാറാണെന്ന് പരിശുദ്ധ ബാവാ അറിയിച്ചു. ഇന്ന് മനോരമയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് ലക്ഷ്മിയുടെ ദുരിതപൂര്‍ണ്ണമായ സാഹചര്യത്തോട് പരിശുദ്ധ ബാവാ പ്രതികരിച്ചത്. ലക്ഷ്മിയുടെ ജീവിത സാഹചര്യം നേരിട്ട് കണ്ട് മനസിലാക്കുന്നതിനായി ഓഫീസ് ചുമതല വഹിക്കുന്ന വൈദികരെ ബാവാതിരുമേനി ചുമതലപ്പെടുത്തുകയും ചെയ്തു.

 

മാനേജിംഗ് കമ്മറ്റി ഫെബ്രുവരി 11-ന് സൂം വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ചേരും

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മാനേജിംഗ് കമ്മറ്റി യോഗം 2022 ഫെബ്രുവരി 11-ന് സൂം വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ഓണ്‍ലൈനായി ചേരുവാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ തിരുമേനി കല്‍പന പുറപ്പെടുവിച്ചു. യോഗത്തിന്‍റെ പ്രധാന അ‍ജണ്ടയായ മെത്രാപ്പോലീത്ത സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പും ഓണ്‍ലൈന്‍ വോട്ടിംഗിലൂടെ നടത്തും. പീരുമേട് മാര്‍ ബസേലിയോസ് എഞ്ചിനീയറിംഗ് കോളേജ് അഡ്മിനിസ്ട്രേറ്റര്‍ ശ്രീ. പ്രിന്‍സ് വര്‍ഗീസ് തിരഞ്ഞെടുപ്പിന്‍റെ മുഖ്യ വരണാധികാരി ആയിരിക്കും. സ്ക്രീനിംഗ് കമ്മറ്റി പരിശുദ്ധ ബാവാ തിരുമേനിക്ക് സമര്‍പ്പിച്ച 14 സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ നിന്നും 11 പേരെ മാനേജിംഗ് കമ്മറ്റി തിരഞ്ഞെടുത്ത്, ഫെബ്രുവരി 25-ന് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷനിലേക്ക് സമര്‍പ്പിക്കും.

ഞായര്‍ കര്‍ശന നിയന്ത്രണത്തില്‍ അയവ് വരുത്തണം: പ. കാതോലിക്കാ ബാവാ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സഭയുടെ പൂര്‍ണ്ണമായ സഹകരണം ഉണ്ടാകുമെന്നും എന്നാല്‍ ഞായറാഴ്ച ആരാധനയില്‍ വിശ്വാസികള്‍ക്ക് ആര്‍ക്കും പങ്കെടുക്കുവാന്‍ കഴിയാത്ത സ്ഥിതിക്ക് ഇളവു നല്‍കണമെന്നും പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. പ്രതിസന്ധികളുടെയും മാനസിക ക്ലേശങ്ങളുടെയും നടുവില്‍ വിശ്വാസികളുടെ ആശ്രയം ആരാധനയും പ്രാര്‍ത്ഥനയുമാണ്. ചരിത്രപ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്‍, മാക്കാംകുന്ന് കണ്‍വന്‍ഷന്‍ തുടങ്ങി നിരവധി ശുശ്രൂഷകള്‍ വിശ്വാസ സമൂഹത്തില്‍ സമാധാനവും പ്രതീക്ഷയും നല്‍കുന്നവയാണ്. നോമ്പിന്റെയും വ്രതത്തിന്റെയും നാളുകളും സമീപിക്കുന്നു. ഈ സാഹചര്യത്തില്‍, സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധ ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പരിശുദ്ധ കാതോലിക്കാബാവായുമായി ആര്‍.എസ്.എസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവായുമായി ആര്‍.എസ്.എസ്. ദക്ഷിണ ക്ഷേത്ര സമ്പര്‍ക്ക പ്രമുഖ് ശ്രീ. എ. ജയകുമാറും സംഘവും കൂടിക്കാഴ്ച നടത്തി. സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടന്ന കൂടിക്കാഴ്ചയില്‍ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് തിരുമേനിയും പങ്കെടുത്തു. ആര്‍.എസ്.എസ്. സംഘചാലക് ഡോ. യോഗേഷ് എം., സമ്പര്‍ക്ക പ്രമുഖ് ശ്രീ. മിഥുന്‍ മോഹന്‍, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് അക്കാഡമിക് കൗണ്‍സില്‍ അംഗം ഡോ. ഈപ്പന്‍ ചെറിയാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ദേവലോകം അരമനയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ പിതാക്കന്മാരുടെ കബറുകള്‍ സംഘം സന്ദര്‍ശിക്കുകയും, പുഷ്പചക്രം സമര്‍പ്പിക്കുകയും ചെയ്തു.

 

അറിയിപ്പ്

കോട്ടയം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍  ഞായറാഴ്ച ആരാധനയും മറ്റു അനുഷ്ഠാനങ്ങളും  അതാത് പ്രദേശത്തെ സര്‍ക്കാര്‍ അധികാരികള്‍ നല്‍കുന്ന  ഉത്തരവ് അനുസരിച്ച്  മാത്രമേ നിര്‍വ്വഹിക്കാവൂയെന്ന്  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അറിയിച്ചു.  ഈ മഹാമാരിയില്‍ നിന്നുളള  വിടുതലിന് വേണ്ടി എല്ലാ സഭാ മക്കളും നിരന്തരമായി  പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്ന്  പരിശുദ്ധ ബാവാ ഓര്‍മ്മപ്പെടുത്തി.

മെത്രാപ്പോലീത്തന്‍ തെരഞ്ഞെടുപ്പ് : പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു

കോട്ടയം: ഏഴു മെത്രാപ്പോലീത്താമാരെ തെരഞ്ഞടുക്കുന്നതായി ഫെബ്രുവരി 25ന് കോലഞ്ചേരിയില്‍ നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തിന്റെ മുന്നോടിയായി മാനേജിംഗ് കമ്മറ്റിക്ക് സമര്‍പ്പിക്കേണ്ട 14 സ്ഥാനാര്‍ത്ഥികളുടെ പട്ടിക  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ  പ്രസിദ്ധീകരിച്ചു. ഫാ. എബ്രഹാം തോമസ്, ഫാ. അലക്‌സാണ്ടര്‍ പി. ഡാനിയേല്‍,  ഫാ. എല്‍ദോ ഏലിയാസ്, ഫാ. കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍,  ഫാ. എം.സി കുര്യാക്കോസ്, ഫാ. ഫീലിപ്പോസ് റമ്പാന്‍, ഫാ.ഡോ. റെജി ഗീവര്‍ഗീസ്, ഫാ.ഷിബു വേണാട് മത്തായി,  ഫാ. പി.സി തോമസ്, ഫാ. ഡോ. വര്‍ഗീസ് കെ. ജോഷ്വാ, ഫാ. വര്‍ഗീസ് പി. ഇടിച്ചാണ്ടി, ഫാ. വിനോദ് ജോര്‍ജ്, ഫാ. യാക്കോബ് തോമസ്, ഫാ. സഖറിയാ നൈനാന്‍ എന്നിവരുടെ പേരുകളാണ് മാനേജിംഗ് കമ്മറ്റിയിയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിരിക്കുന്നത്. 14 പേരില്‍ നിന്ന് 11 പേരെയാണ്  മാനേജിംഗ് കമ്മറ്റി തെരഞ്ഞെടുക്കേണ്ടത്.  അതില്‍ നിന്ന് ഏഴു പേരെ അസോസിയേഷന്‍ യോഗം തെരഞ്ഞെടുക്കും.

മലങ്കര അസോസിയേഷന്‍ : ഓണ്‍ലൈന്‍ ക്രമീകരണങ്ങള്‍ക്കായി കോര്‍ കമ്മറ്റിയെ നിയമിച്ചു

കോട്ടയം: ഫെബ്രുവരി 25-ന് കോലഞ്ചേരിയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തിന്റെ ഓണ്‍ലൈന്‍ ക്രമീകരണങ്ങള്‍ സംബന്ധിച്ച മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ആവശ്യമുളള പക്ഷം ഇലക്‌ട്രോണിക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് യോഗത്തിന്റെ നടത്തിപ്പും വോട്ടിങ്ങും നടത്തുന്നതിനുളള ക്രമീകരണങ്ങള്‍ക്കായി ചീഫ് റിട്ടേണിംഗ് ഓഫീസര്‍ ഡോ. സി. കെ. മാത്യു ഐ.എ.എസിന്റെ നേതൃത്വത്തിലുളള കോര്‍ കമ്മിറ്റിയെ പരിശുദ്ധ കാതോലിക്കാ ബാവാ നിയമിച്ചു.
ഫാ. ഡോ. എം. ഒ. ജോണ്‍, അഡ്വ. ബിജു ഉമ്മന്‍, ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, ഫാ. അനിഷ് കെ. സാം, ഫാ. അലക്‌സാണ്ടര്‍ ജെ. കുര്യന്‍, ഫാ. മാത്യു കോശി, റോണി വര്‍ഗീസ്, തോമസ് ജോര്‍ജ്, അജു എബ്രഹാം മാത്യു, അലക്‌സ് എം. കുര്യാക്കോസ്, ഡോ. വിപിന്‍ കെ. വറുഗീസ് എന്നിവരാണ് കമ്മറ്റി അംഗങ്ങള്‍.