സഭാ ഐക്യത്തിനും ശാശ്വത സമാധാനത്തിനും ഏവരും സഹകരിക്കണം   -ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ്

കോട്ടയം:  പൂതൃക്ക, ഓണക്കൂര്‍, കാരിക്കോട്, പഴന്തോട്ടം പളളികളെ സംബന്ധിച്ച് കേരളാ ഹൈക്കോടതി വിധി ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാടുകള്‍ക്കുളള അംഗീകാരമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറസ് മെത്രാപ്പോലീത്താ.  ഹൈക്കോടതി വിധിയനുസരിച്ച് ഇടവകാംഗങ്ങള്‍ 1934-ലെ  ഭരണഘടനപ്രകാരം ഭരണസമിതിയെ തിരഞ്ഞെടുക്കാന്‍ നിയമാനുസൃത വികാരിയുടെ നിര്‍ദ്ദേശപ്രകാരം തയ്യാറാകണം. ശാശ്വതമായ സമാധാനത്തിനും സുഗമമായ ഭരണനിര്‍വ്വഹണത്തിനും എല്ലാവരും സഹകരിക്കണമെന്നും മാര്‍ ദീയസ്‌ക്കോറസ് പ്രസ്താവിച്ചു.

ഡീന്‍ കുര്യാക്കോസ് എം പിയുടെ പ്രസ്താവന നിര്‍ഭാഗ്യകരം  -ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: സഭാതര്‍ക്കത്തില്‍ ഡീന്‍ കുര്യാക്കോസ് എം പിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമെന്ന് മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍.  ഭരണഘടനയുടെ കാവല്‍ഭടന്മാര്‍ ആകേണ്ട ജനപ്രതിനിധികള്‍  സ്വാര്‍ത്ഥലാഭത്തിന് വേണ്ടി  നിയമവ്യവസ്ഥയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന് ആഹ്വാനം നല്‍കുന്നത് തികച്ചും അപലപനീയമാണ്. ഭരണഘടനയോട് അനാദരവ് പുലര്‍ത്തുന്ന വ്യക്തികൾ തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യരല്ല. സത്യപ്രതിജ്ഞയുടെ നഗ്നമായ ലംഘനമാണ് അത്. അദ്ദേഹം പ്രസതാവന തിരുത്താന്‍  തയ്യാറാകണമെന്നും അഡ്വ. ബിജു ഉമ്മന്‍ ആവശ്യപ്പെട്ടു.

സെന്റ് ഗ്രീഗോറിയോസ് ഇന്റര്‍നാഷണല്‍ കാന്‍സര്‍ കെയര്‍ സെന്ററിന്റെ അഞ്ചാം വാര്‍ഷികാഘോഷം

പരുമല: സെന്റ് ഗ്രീഗോറിയോസ് ഇന്റ്ര്‍നാഷണല്‍ കാന്‍സര്‍ കെയര്‍ സെന്ററിന്റെ അഞ്ചാം വാര്‍ഷികാഘോഷവും,  Speech Swallowing Clinic, Preventive Oncology വിഭാഗങ്ങളുടെ ഉദ്ഘാടനവും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ നിര്‍വ്വഹിച്ചു.  ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു.

സമ്മേളനത്തില്‍ പരുമല ആശുപത്രിലെ ഓങ്കോളജി വിഭാഗം ഡോക്ടര്‍മാരെ ആദരിക്കുകയും, അവശനിലയില്‍ കഴിയുന്ന പത്തോളം രോഗികള്‍ക്ക് വീല്‍ചെയര്‍ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു. മെത്രാപ്പോലീത്താമാരായ  ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ്,  ഡോ. അലക്‌സിയോസ് മാര്‍ യൗസേബിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിമത്രയോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ.എം.ഓ ജോണ്‍ ,പരുമല ഹോസ്പിറ്റല്‍ സി.ഇ.ഓ ഫാ. എം.സി. പൗലോസ്, പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി കുര്യാക്കോസ്, ശ്രി. വര്‍ക്കി ജോണ്‍ (സെക്രട്ടറി & പ്രോജക്ട് ഡയറക്ടര്‍, പരുമല ഹോസ്പിറ്റല്‍), ഡോ. ഷെറിന്‍ ജോസഫ്, (മെഡിക്കല്‍ സൂപ്രണ്ട്), ഡോ. മാത്യൂസ് ജോസ് (മെഡിക്കല്‍ ഓങ്കോളജിസ്റ്റ്), ഡോ. ആന്റോ ബേബി (റേഡിയേഷന്‍ ഓങ്കോളജിസ്റ്റ്), ഡോ.സുകേഷ് സി. നായര്‍ (മെഡിക്കല്‍ ഓങ്കോളജിസ്റ്റ്), ഡോ. ആദര്‍ശ് ആനന്ദ് (ഹെഡ് & നെക്ക് ഓങ്കോ സര്‍ജന്‍), ശ്രി.യോഹന്നാന്‍ ഈശോ, എന്നിവര്‍ ആശംസ അറിയിക്കുകയും ചെയ്തു.

ഫാ. മോഹന്‍ ജോസഫ് ഓര്‍ത്തഡോക്‌സ് സഭാ പി.ആര്‍.ഒ

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പി.ആര്‍.ഒ ആയി ഫാ. മോഹന്‍ ജോസഫിനെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ നിയമിച്ചു. കോട്ടയം മണര്‍കാട് സ്വദേശിയും താഴത്തങ്ങാടി മാര്‍ ബസേലിയോസ് മാര്‍ ഗ്രീഗോറിയോസ് പള്ളി വികാരിയുമാണ്.

സുപ്രീം കോടതി വിധി അട്ടിമറിക്കാനുള്ള നിയമനിർമ്മാണ ശുപാർശ തളളിക്കളയണം: ഓർത്തഡോക്‌സ് സഭ

കോട്ടയം: മലങ്കര സഭാതർക്കം പരിഹരിക്കാനെന്ന വ്യാജേന  റിട്ട. ജസ്റ്റീസ് കെ.റ്റി.തോമസ് അദ്ധ്യക്ഷനായുള്ള നിയമ പരിഷ്കരണ കമ്മീഷൻ സംസ്ഥാന സർക്കാരിന് സമർപ്പിച്ചിരിക്കുന്ന  നിയമനിർമ്മാണ ശുപാർശ തള്ളിക്കളയണമെന്ന്  മലങ്കര ഓർത്തഡോക്സ് സഭയിലെ എല്ലാ പള്ളികളും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. വിഘടിത വിഭാഗത്തിൻറ നിയമവിരുദ്ധവും ഏകപക്ഷീയവുമായ ആവശ്യങ്ങൾ മാത്രം സമാഹരിച്ച്, സുപ്രീം കോടതി വിധി അട്ടിമറിക്കുക എന്ന ഗൂഡ ലക്ഷ്യത്തോടെ തയ്യാറാക്കിയിരിക്കുന്ന കരട് നിയമം, പരിഗണനയ്ക്ക് എടുക്കാതെ തള്ളിക്കളയണം എന്നാണ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇക്കാര്യത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭക്കും ഇsവക ജനങ്ങൾക്കുമുള്ള  പ്രതിക്ഷേധവും പ്രമേയത്തിലുണ്ടെന്നും  രാജ്യത്തിന്റെ നിയമമായ
സുപ്രീം കോടതി വിധിക്ക് വിരുദ്ധമായി നിയമം നിർമ്മിക്കുന്നത് കൂടുതൽ സങ്കീർണ്ണമായ വ്യവഹാരങ്ങൾക്കും കലുക്ഷിതമായ കലഹങ്ങക്കും വേദിയൊരുക്കാൻ മാത്രമേ ഉപകരിക്കൂ എന്നും മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പറഞ്ഞു.
റിട്ട. ജസ്റ്റീസ് കെ.റ്റി.തോമസ്, പാത്രിയർക്കീസ് വിഭാഗത്തിൻ്റെ വിവിധ സമ്മേളനങ്ങളിൽ അവരുടെ നിലപാടുകളെ പിന്തുണച്ചു കൊണ്ട് നടത്തിയിട്ടുള്ള പ്രസംഗങ്ങളിൽ പ്രസ്താവിച്ചിട്ടുള്ള കാര്യങ്ങൾ തന്നെയാണ് നിയമ നിർമ്മാണത്തിനായി സർക്കാരിന് സമർപ്പിച്ച ശുപാർശയിലും ഉൾപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് നിലകൊള്ളുന്ന ഒരു വിഭാഗത്തെ പ്രീണിപ്പിക്കാൻ നിയമ പരിഷ്ക്കരണ കമ്മീഷൻ ശ്രമിക്കുന്നത് പ്രതിഷേധാർഹമാണ്.
2017 ലെ അന്തിമ വിധിക്ക് എതിരായി യാക്കോബായ വിഭാഗം നൽകിയ റിവ്യൂ പെറ്റീഷനും, ക്ലാരിഫിക്കേഷൻ പെറ്റീഷനും തള്ളിക്കൊണ്ട് 2019 ലും 2020 ലും സുപ്രീം കോടതിയിൽനിന്ന് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളിലും, വിവിധ പള്ളികളെ സംബന്ധിക്കുന്ന കേസുകളിലും,  നിയമ നിർമ്മാണം ഉൾപ്പെടെയുള്ള മറ്റേതെങ്കിലും വിധത്തിൽ വിധി മറികടക്കാൻ ശ്രമിക്കരുതെന്ന വിധിന്യായം നിലനിൽക്കുന്നുണ്ട്.
മലങ്കര സഭ ഒരു ട്രസ്റ്റും ഇടവക പള്ളികൾ അതിലെ വിവിധ യൂണിറ്റുകളുമാണെന്ന സുപ്രീം കോടതി തീർപ്പനുസരിച്ച്, ഓരോ യൂണിറ്റിലെയും ഭൂരിപക്ഷം കണക്കാക്കി അവകാശം നിർണ്ണയിക്കാം എന്ന ശുപാർശ, രാജ്യത്തിൻ്റെ ഭരണഘടനാ സംവിധാനങ്ങൾക്ക് വിരുദ്ധമാണ്. 2002ൽ സുപ്രീം കോടതി നിർദ്ദേശപ്രകാരം ജസ്റ്റിസ് മളീമട്ടിൻറ മേൽനോട്ടത്തിൽ നടന്ന അസോസിയേഷൻ സഭാംഗങ്ങളുടെ ഹിതപരിശോധന  നടത്തിട്ടുള്ളതാണ്. ഈ കരട് ബില്ല് സർക്കാർ നടപ്പാക്കുകയില്ല എന്ന് പ്രതീക്ഷിക്കുന്നതായും മലങ്കര ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ പറഞ്ഞു.

പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ജന്മനാടിന്റെ ആദരം 21 ന്

കോട്ടയം : നവാഭിഷിക്തനായ പരിശുദ്ധ ബസേലിയാസ് മാര്‍ത്തോമ്മാ മാത്യുസ് തൃതീയന്‍ കാതോലിക്കാ ബാവായ്ക്ക് ജന്മനാടിന്റെയും മാതൃ ദേവാലയത്തിന്റെയും ആദരം 21 ന് നാലിന് സമര്‍പ്പിക്കും. വാഴൂര്‍ പൗരാവലിയും വാഴൂര്‍ സെന്റ്. പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് പള്ളിയും സംക്തമായി സംഘടിപ്പിക്കുന്ന സമ്മേളനം ഗോവ ഗവര്‍ണ്ണര്‍ അഡ്വ.പി എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. വാഴൂര്‍ പള്ളിയുടെ ശതാബ്ദിസ്മാരക മന്ദിരത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ.യൂഹാന്നോന്‍ മാര്‍ ദിയസ്‌കോറോസ് അധ്യക്ഷത വഹിക്കും .

സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍.വാസവന്‍ മുഖ്യപ്രഭാഷണം നടത്തും. റവ. ജോസഫ് മാര്‍ ബര്‍ണ്ണബാസ് സഫഗന്‍ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണവും,  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുമോദന പ്രഭാഷണവും നടത്തും. ഗവ .ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് , ആന്റോ ആന്റണി എം.പി , സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ , കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി , വാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി എന്നിവര്‍ ആശംസകള്‍ നേരും.

സമ്മേളനത്തിനു മുന്നോടിയായി ഉച്ചയ്ക്ക് 1.30 ന് പാമ്പാടി ദയറായില്‍ നിന്ന് സ്വീകരണഘോഷയാത്ര ആരംഭിക്കും. 3 മണിക്ക് പുളിക്കല്‍ കവല ജംഗ്ഷനിലുള്ള സെന്റ് ഗ്രിഗോറിയോസ് കുരിശടിയില്‍ വാഴൂര്‍ പൗരാവലിയുടെ നേതൃത്വത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവയെ സ്വീകരിക്കും.

ഫാ.ഡോ.ജോൺസ് എബ്രഹാം കോനാട്ട് ചുമതലയേറ്റു

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ഫാ.ഡോ.ജോൺസ് എബ്രഹാം കോനാട്ട് ചുമതലയേറ്റു.
പരേതനായ മുൻ വൈദിക ട്രസ്റ്റി  കോനാട്ട് എബ്രഹാം മൽപ്പാന്റെ പുത്രനാണ്.  കോട്ടയം വൈദിക സെമിനാരി പ്രിൻസിപ്പാൾ,  സഭാ വക്താവ്, പി.ആർ. ഒ, കണ്ടനാട് ഭദ്രാസന സെക്രട്ടറി, വൈദിക സംഘം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
ബൽജിയത്തിലെ ലുവെയ്ൻ കാത്തലിക് യൂണിവേഴ്സിറ്റിയിൽ നിന്നും എം.ടി.എച്ച് , ഡി.ടി.എച്ചും നേടി. 1985 മുതൽ വൈദിക സെമിനാരി അദ്ധ്യാപകനാണ്.  പാമ്പാക്കുട വലിയ പള്ളി ഇടവകാംഗവും വികാരിയുമാണ്. പുരാതനമായ പാമ്പാക്കുട ഗ്രന്ഥശേഖരങ്ങളുടെ ഉടമയാണ്.
പരിശുദ്ധ ബാവായുടെ ഓഫീസ് സെക്രട്ടറി ആയി  ഫാ അനീഷ് കെ. സാമും ചുമതലയേറ്റു.

മുന്‍സിഫ് കോടതി ഉത്തരവ്: ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാടുകളെ സാധൂകരിക്കുന്നത്

കോട്ടയം: പാത്രിയര്‍ക്കീസ് വിഭാഗത്തിലെ മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് കോട്ടയം ഭദ്രാസനത്തിലെ 122 പള്ളികളില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ കോട്ടയം മുന്‍സിഫ് കോടതിയുടെ ഉത്തരവ് ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാടുകളെ സാധൂകരിക്കുന്നതായി കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ്. ഭദ്രാസനത്തിലെ ഏതാനും അംഗങ്ങള്‍ ചേര്‍ന്നു നല്‍കിയ കേസിലാണ് നവംമ്പര്‍ 17 ന് കോടതി തീര്‍പ്പ് കല്‍പ്പിച്ചിരിക്കുന്നത്.

ഭദ്രാസനത്തിലെ പള്ളികള്‍ എല്ലാം മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഭാഗമാണെന്നും അവയെല്ലാം 1934 ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണമെന്നും 1995 ലെ സുപ്രീംകോടതി വിധി അനുസരിച്ച് മാര്‍ തീമോത്തിയോസ് മലങ്കര സഭയുടെ മെത്രപ്പോലീത്ത അല്ലാത്തതിനാല്‍ അദ്ദേഹത്തിന് പ്രസ്തുത പള്ളികളില്‍ പ്രവേശിക്കുവാന്‍ അധികാരമില്ലെന്നുമാണ് കോടതി തീര്‍പ്പു കല്‍പ്പിച്ചിരിക്കുന്നത്. അദ്ദേഹം തന്റെ ആസ്ഥാനം പോലെ ഉപയോഗിച്ചിരുന്ന കോട്ടയം സെന്റ്. ജോസഫ്‌സ് പള്ളിയും അക്കൂട്ടത്തില്‍ പെടുന്നു. കോട്ടയം ഭദ്രാസനത്തിലെ 122 പള്ളികളും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പള്ളികളാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണ്, തന്നെയുമല്ല മലങ്കര സഭ ഒന്നേയുള്ളു എന്ന സത്യവും, യാക്കോബായ സഭ എന്നൊരു വിഭാഗം മലങ്കര സഭയ്ക്കുള്ളില്‍ നിലനില്‍ക്കുന്നില്ല എന്നുമുള്ള ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാടുകള്‍ ഈ കോടതി വിധിയിലൂടെ വ്യക്തമാവുകയാണ്. ഇത്ര വ്യക്തമായ ഒരു കോടതി വിധിയെ മറികടക്കാന്‍ നിയമ നിര്‍മ്മാണം നടത്തുമെന്നു പറയുന്നതു തന്നെ ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിയമിച്ചു

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ഫാ.ഡോ.ജോൺസ് എബ്രഹാം കോനാട്ടിനെ നിയമിച്ചു.  എറണാകുളം പാമ്പാക്കുട സ്വദേശിയാണ്.
പരേതനായ മുൻ വൈദിക ട്രസ്റ്റി  കോനാട്ട് എബ്രഹാം മൽപ്പാന്റെ പുത്രനാണ്.  കോട്ടയം വൈദിക സെമിനാരി പ്രിൻസിപ്പാൾ,  സഭാ വക്താവ്, പി.ആർ. ഒ, കണ്ടനാട് ഭദ്രാസന സെക്രട്ടറി, വൈദിക സംഘം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
ബൽജിയത്തിലെ ലുവെയ്ൻ കാത്തലിക് യൂണിവേഴ്സിറ്റിയിൽ നിന്നും എം.ടി.എച്ച് , ഡി.ടി.എച്ചും നേടി. 1985 മുതൽ വൈദിക സെമിനാരി അദ്ധ്യാപകനാണ്.  പാമ്പാക്കുട വലിയ പള്ളി ഇടവകാംഗവും വികാരിയുമാണ്. പുരാതനമായ പാമ്പാക്കുട ഗ്രന്ഥശേഖരങ്ങളുടെ ഉടമയാണ്.

ആദ്ധ്യാത്മികതയിലെ കാര്‍ക്കശ്യഭാവം – ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലിത്താ

കോട്ടയം പഴയ സെമിനാരിയുടെ പടിവാതിക്കല്‍ വച്ചാണ് ആദ്യമായി ഞാനദ്ദേഹത്തെ കാണുന്നത്. 1987 ആഗസ്റ്റ് മാസത്തിലെ ഒരു സായാഹ്നമാണ്. എന്റെ സുഹൃത്തും അയല്‍വാസിയും ഇടവകാംഗവുമായ തോമസ് ജോര്‍ജിനും (ഫാ. ഡോ. തോമസ് ജോര്‍ജ്, ടൊറോന്റ്റോ, കാനഡ) എനിക്കും ഒരുമിച്ചാണ് വൈദിക സെമിനാരിയില്‍ ബി.ഡി.പഠനത്തിന് പ്രവേശനം ലഭിച്ചത്. ചുങ്കത്തറയില്‍ നിന്നും കോട്ടയത്തെത്തിയപ്പോള്‍ മണി മൂന്നരകഴിഞ്ഞിരുന്നു. ചുങ്കം-പരിപ്പ് ബസ്സുപിടിച്ച് ചുങ്കത്തിറങ്ങി സെമിനാരിയിലേക്കു നടന്നു; പ്രതീക്ഷകളുടെ ചുവടുവയ്പ്പുകള്‍! ഭയപ്പാടോടായിരുന്നുവെങ്കിലും!

കാര്‍ പോര്‍ച്ചില്‍ ആരെയൊ പ്രതീക്ഷിച്ചു നില്‍ക്കുന്ന മാതിരി ഇടതൂര്‍ന്ന കറുത്ത നീണ്ടതാടിയുള്ള, തീവ്രമായഗൗരവ ഭാവത്തില്‍ ഒരച്ചന്‍ നില്‍ക്കുന്നു; ‘ഏതു ഭദ്രാസനമാ’? ചോദ്യം കുറെ കൂടിഭയപ്പെടുത്തി; സൗമ്യമെങ്കിലും മൃദുവല്ലാത്ത ഗൗരവസ്വരം! ഉള്ളിലൊരു തീയാളി. സത്യം പറഞ്ഞാല്‍ ഇന്നും അഭിവന്ദ്യ സേവേറിയോസ് തിരുമേനിയെ കാണുമ്പോള്‍ ഒരുനിമിഷം ഞാന്‍ ഒന്നാം വര്‍ഷത്തിന്റെ ഒന്നാംദിനത്തിലെ സാബു കുറിയാക്കോസായി അറിയാതെമാറാറുണ്ട്.
സുറിയാനിയായിരുന്നു വാര്‍ഡന്‍ അച്ചന്‍ ഒന്നാം വര്‍ഷംഞങ്ങളെ പഠിപ്പിച്ചത്; രണ്ടും മൂന്നും വര്‍ഷങ്ങളില്‍ തിയോളജിയുടെ ആമുഖവും ക്രിസ്തു വിഞ്ജാനീയവും പഠിപ്പിച്ചു. ക്ലാസ്സ് മുറിയില്‍ നിന്നു പഠിച്ചതിനേക്കാള്‍ പ്രയോജനകരമായത് അണുവിട തെറ്റാത്ത, അല്ലെങ്കില്‍ തെറ്റിക്കാന്‍ അനുവദിക്കാത്ത, അച്ചടക്കത്തിലൂന്നിയ നാലുവര്‍ഷത്തെ അദ്ദേഹത്തിന്റെ കീഴിലുള്ള പരിശീലനമായിരുന്നു.

ആദ്ധ്യാത്മികതയുടെ നിദര്‍ശനം പ്രകടനപരമായ അനുഷ്ഠാനമാണോ എന്നുചോദിച്ചാല്‍, ‘അതെ’ എന്നുതീര്‍ത്തു പറയുവാന്‍ കഴിയില്ല; എന്നാല്‍ അതു തീര്‍ത്തും നിരാകരിക്കുവാനും കഴിയില്ല. മെര്‍ചെ ഏലിയാഡെ (Mircea Eliade) എന്ന പ്രതിഭാസവിജ്ഞാനീയ (phenomenology) പണ്ഡിതന്‍ ‘വെളിവാകുന്നതും’ (maniftseing) ‘സത്താപരവും’ (essential) എന്നിങ്ങനെ പ്രതിഭാസങ്ങളെ വിശകലനത്തിനു വിധേയമാക്കുന്നുണ്ട്. പ്രത്യക്ഷമാകുന്നതിന്റെ സത്തയെ തിരിച്ചറി യുമ്പോഴാണ് പ്രതിഭാസം അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. ആദ്ധ്യാത്മിക അനുഷ്ഠാനങ്ങള്‍ക്കു തിരുമേനി ഊന്നല്‍ നല്‍കുന്നത് അനുഷ്ഠാനങ്ങള്‍ക്ക് പിറകിലുള്ള സത്താപരമായ പ്രാധാന്യം മനസ്സിലാക്കിയതുകൊണ്ടാണ്. ചിട്ടയാര്‍ന്ന പ്രാര്‍ത്ഥനയും നോമ്പുവൃതാനുഷ്ഠാനങ്ങളുടെ പ്രസക്തിയും കയ്പാര്‍ന്ന ജീവിതസരണിയിലുടെയുള്ള സഞ്ചാരത്താല്‍ അദ്ദേഹം നല്ലതുപോലെ തിരിച്ചറിഞ്ഞു. ഇന്ദ്രിയ ശുദ്ധിയിലൂടെ ലഭിച്ച ബോധം ജ്ഞാനത്തിന്റെ ഉറവിടമായി മാറി. മത്തായി അച്ചനില്‍ തുടങ്ങി സേവേറിയോസ് തിരുമേനിയിലൂടെ ഒഴുകിയ ആത്മീയ നദി ദൈവികതയുടെ ഉള്‍ക്കടലില്‍ ലയിച്ചു ചേരുന്നതിനു മുമ്പുള്ള രൂപ-ഭാവമാറ്റമാണ് പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍. ആധുനിക മലങ്കര സഭയുടെ ഭാഗ്യവിധാതാവാന്‍ ദൈവത്താല്‍ നിയോഗിതനായ ശ്രേഷ്ഠ മഹാപുരോഹിതന്‍.


ഈ പിതാവിനെ കുറിച്ചുള്ള പൊതുവായ ഒരുവിമര്‍ശനം അദ്ദേഹം കര്‍ക്കശ നിലപാടുകളുടെ വക്താവാണെന്നതാണ്. നിലപാടുകള്‍ കണിശമുള്ളതാവാം ചാഞ്ചല്ല്യമുള്ളതാവാം; സമൂഹത്തിന്റെ കെട്ടുറപ്പിനു പലപ്പോഴും കര്‍ക്കശ നിലപാടുകള്‍ ആവശ്യമുണ്ടെന്നുള്ളതാണ് സാമൂഹ്യ ചരിത്രം.ശക്തമായ താത്വിക അടിത്തറ നിലനില്‍പ്പിന്റെ ആവശ്യമാണ്. ഈ പിതാവില്‍ നിലപാടുകളുടെ കാര്‍ക്കശ്യം കാണുമ്പോഴും ദൈവസ്നേഹത്തിന്റെ തിളക്കവും മനുഷ്യത്വത്തിന്റെ നീര്‍ക്കണങ്ങളും ഒരുപാടു കാണുവാന്‍ കഴിയും. ഏറെ ത്യാഗം സഹിച്ച് അദ്ദേഹം നടത്തിവരുന്ന അനേക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഈ സംതുലിതാവസ്ഥ എടുത്തു കാട്ടുന്നു. അതിനദ്ദേഹം ഏല്‍ക്കേണ്ടിവരുന്ന വിമര്‍ശന കുരമ്പുകളും നിന്ദാപരിഹാസങ്ങളും എത്രയോ ഭയങ്കരമാണ്. പക്ഷേ ‘പഴി ദുഷി നിന്ദ ഞെരുക്കങ്ങളില്‍ സുഗന്ധമായ്’ സര്‍വ്വശക്തന്‍ അദ്ദേഹത്തെ രൂപാന്തരപ്പെടുത്തി. ദൈവദത്തമായനിയോഗം!

വെല്ലുവിളികള്‍ ഏറെയുണ്ട് ഈ പിതാവിനു മുന്നില്‍. മലങ്കരയുടെ മഹത്തായ ശ്ലൈഹിക പൈതൃകം കാത്തുസൂക്ഷിച്ചുകൊണ്ട്, നസ്രാണിസമൂഹത്തിന്റെ പൊതു സംസ്‌കാരം പങ്കുവെച്ചു കൊണ്ട് മലങ്കര സഭയുടെ പൂര്‍ണ്ണ സ്വാതന്ത്ര്യവും സ്വയം ശീര്‍ഷകത്വവും നിലനിര്‍ത്തി കൊണ്ടും സഭയില്‍ അങ്ങോളമിങ്ങോളം സ്വീകാര്യമായ ഒരു സമാധാന ഫോര്‍മുല കണ്ടുപിടിക്കുക എന്നതു തന്നെ ഏറ്റവും വലിയ വെല്ലുവിളി! കോവിഡാനന്തര സഭാശുശ്രൂഷയുടെ രീതിശാസ്ത്രം കരുപ്പിടിപ്പിക്കുക, മറ്റൊരു പ്രധാന വെല്ലുവിളി! ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന മലങ്കര സഭാമക്കളുടെ കാലോചിതമായ ആവശ്യങ്ങളെ ഫലപ്രദമായി സംബോധനചെയ്യുക; ക്രൈസ്തവ സഭകളുടെ ഒത്തുകൂടല്‍ അര്‍ത്ഥപൂര്‍ണ്ണവും കാര്യക്ഷമവും ആക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുക; അനിയന്ത്രിതമായിക്കൊണ്ടിരിക്കുന്ന സഭയിലെ രാഷ്ട്രീയവല്‍ക്കരണത്തെ ഫലപ്രദമായി നേരിടുക; ഇങ്ങനെ എത്രയെത്ര വെല്ലുവിളികള്‍!

മഹത്തായ പിതൃപരമ്പരയുടെ പ്രാര്‍ത്ഥനാ ശൈലിയിലൂന്നിയ, ആത്മിക നീഷ്ഠകളുടെ തീവ്രതകൈവിടാതെ ആര്‍ദ്രതയും മനസ്സലിവും സമന്വയി പ്പിച്ച് പൗരോഹിത്യ വൃന്ദത്തിന്റെയും വിശ്വാസ സമൂഹത്തിന്റെയും പിന്‍ബലത്തോടെ മലങ്കര സഭയുടെ വെല്ലുവിളികളെ നേരിടുവാന്‍ പരിശുദ്ധ മാത്യൂസ് തൃതിയന്‍ ബാവായെ സര്‍വ്വ ശക്തന്‍ ഒരുക്കിയെടുക്കട്ടെ!